ADVERTISEMENT

ന്യൂഡൽഹി ∙ എൻസിഇആർടിയുടെ പരിഷ്കരിച്ച പാഠപുസ്തകത്തിൽ അയോധ്യയിലെ ബാബറി മസ്ജിദ് എന്ന പേരു തന്നെ ഒഴിവാക്കി; ‘3 താഴികക്കുടമുള്ള നിർമിതി’ എന്നാണു പരാമർശിച്ചിരിക്കുന്നത്. ബിജെപിയുടെ രഥയാത്ര, ബാബറി മസ്ജിദ് തകർത്തതിൽ കർസേവകരുടെ പങ്ക്, തുടർന്നുണ്ടായ വർഗീയ കലാപം, യുപിയിലെ രാഷ്ട്രപതി ഭരണം, സംഭവത്തിൽ ബിജെപി നടത്തിയ ഖേദപ്രകടനം തുടങ്ങിയവയാണു 12–ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയത്. ബാബറി മസ്ജിദ് തകർത്ത സംഭവം മുൻപ് 4 പേജുകളിലായി വിവരിച്ചിരുന്നതു പുതിയതിൽ രണ്ടായി കുറഞ്ഞു.

ബാബറി മസ്ജിദ് 16–ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ ബാബറിന്റെ ജനറൽ മിർ ബാഖി നിർമിച്ച മസ്ജിദാണെന്നായിരുന്നു പഴയ പാഠപുസ്തകത്തിൽ പറഞ്ഞിരുന്നത്. രാമന്റെ ജന്മസ്ഥലത്തു ‘3 താഴികക്കുടമുള്ള കെട്ടിടം’ 1528ൽ നിർമിക്കപ്പെട്ടുവെന്നും എന്നാൽ ഉള്ളിലും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും ദൃശ്യമായിരുന്നുവെന്നും പുതിയ പുസ്തകത്തിൽ പറയുന്നു.

അയോധ്യക്കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയും പാഠപുസ്തകത്തിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ചരിത്രരേഖകളുടെയും പര്യവേക്ഷണങ്ങളിലൂടെ കണ്ടെത്തിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണു പ്രശ്നം പരിഹരിക്കപ്പെട്ടതെന്നും സുപ്രീം കോടതി വിധി സമൂഹം വലിയ രീതിയിൽ സ്വീകരിച്ചുവെന്നും പുസ്തകത്തിലുണ്ട്. വളരെ വൈകാരികമായ വിഷയത്തിൽ എങ്ങനെയാണ് അഭിപ്രായ സമന്വയത്തിലെത്തേണ്ടത് എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇതെന്നും പാഠത്തിൽ പറയുന്നു. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ നേരത്തേ 11–ാം ക്ലാസ് പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

കുട്ടികൾ കലാപം പഠിക്കേണ്ട: എൻസിഇആർടി ഡയറക്ടർ

ന്യൂഡൽഹി ∙ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണു സിലബസ് പരിഷ്കരണമെന്നും വിദ്യാർഥികൾ കലാപത്തെക്കുറിച്ചു പഠിക്കേണ്ട കാര്യമില്ലെന്നും എൻസിഇആർടി ഡയറക്ടർ പ്രഫ. ദിനേശ് പ്രസാദ് സക്‌ലാനി. ചില കാര്യങ്ങൾ അപ്രസക്തമായിക്കഴിഞ്ഞാൽ അത് ഒഴിവാക്കേണ്ടതുണ്ടെന്നും അതിൽ കാവിവൽക്കരണമില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘കലാപത്തെക്കുറിച്ച് എന്തിനു സ്കൂൾ പുസ്തകത്തിൽ പഠിപ്പിക്കണം. അക്രമാസക്തരും വിഷാദരോഗികളുമായ ആളുകളെയല്ല, നല്ല പൗരരെ സൃഷ്ടിക്കാനാണു ഞങ്ങൾ ആഗ്രഹിക്കുന്നത്.1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്താത്തതിനെക്കുറിച്ചു പരാതികൾ ഉയരുന്നില്ലല്ലോ’– അദ്ദേഹം പറഞ്ഞു.

English Summary:

NCERT leaves Babri Masjid out of text book, replaces it with three dome structure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com