ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയിൽ (നീറ്റ്–യുജി) രണ്ടു സ്ഥലങ്ങളിൽ ക്രമക്കേട് നടന്നതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ സ്ഥിരീകരിച്ചു. നീറ്റ് ഫലം വന്നശേഷം രാജ്യത്തിന്റെ പലഭാഗങ്ങളിൽ നിന്നായി ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇതുവരെ കേന്ദ്രസർക്കാരും ദേശീയ പരീക്ഷാ ഏജൻസിയും അവ തള്ളിക്കളയുകയായിരുന്നു. ‘‘2 സ്ഥലങ്ങളിൽ ക്രമക്കേട് കണ്ടെത്തി. സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച് 1563 പേർക്കു പുനഃപരീക്ഷ നടത്താൻ നടപടി ആരംഭിച്ചിട്ടുണ്ട്’’ഒഡീഷയിൽ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എന്നാൽ ഏതൊക്കെ സ്ഥലത്താണു ക്രമക്കേടെന്നു മന്ത്രി വ്യക്തമാക്കിയില്ല. 

കേന്ദ്രമന്ത്രിയുടെ പ്രതികരണത്തോടെ കോൺഗ്രസ് ഉൾപ്പെടെയുള്ളവർ പ്രതിഷേധം ശക്തമാക്കി. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്ന ആവശ്യം കോൺഗ്രസ് വീണ്ടും ആവർത്തിച്ചു. 

അതേസമയം നീറ്റ് പരീക്ഷയിൽ ചോദ്യക്കടലാസ് ചോർച്ചയിൽ അന്വേഷണം നടത്തുന്ന ബിഹാർ ഇക്കണോമിക് ഒഫൻസ് യൂണിറ്റ്(ഇഒയു) 9 വിദ്യാർഥികളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യക്കടലാസിനു 30 ലക്ഷം രൂപ വരെ വിദ്യാർഥികൾ നൽകിയെന്നാണു വിവരം. 6 ചെക്കുകൾ ഇഒയു കണ്ടെത്തിയിരുന്നു. 

യുപി, മഹാരാഷ്ട്ര, ബിഹാർ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്കാണു നോട്ടിസ് അയച്ചിരിക്കുന്നത്. നേരത്തെ, കേസുമായി ബന്ധപ്പെട്ടു 4 വിദ്യാർഥികൾ ഉൾപ്പെടെ 13 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്ന 9 പേർക്കും പരീക്ഷയുടെ തലേന്നു പട്നയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നു ചോദ്യക്കടലാസ് ലഭിച്ചെന്നാണു സൂചന. ഇവർ നൽകിയ ചെക്കാണ് അറസ്റ്റിലായവരിൽ നിന്നു കണ്ടെത്തിയത്. എൻടിഎയിൽ നിന്നു വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും ഡിഐജി മാനവ്ജിത് സിങ് ധില്ലൻ പറഞ്ഞു.

∙ ‘സർക്കാർ ഏറെ ഗൗരവത്തോടെയാണു വിഷയത്തെ കാണുന്നത്. ദേശീയ പരീക്ഷാ ഏജൻസിയിലെ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നു കണ്ടാൽ കടുത്ത നടപടി സ്വീകരിക്കാൻ മടിക്കില്ല.’ – ധർമേന്ദ്ര പ്രധാൻ (കേന്ദ്രമന്ത്രി)

English Summary:

Union Minister Dharmendra Pradhan confirms NEET scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com