ADVERTISEMENT

ന്യൂഡൽഹി ∙ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഗോധ്‌രയിൽ നടന്നത് ആസൂത്രിത തട്ടിപ്പെന്നു വിവരം. ഗോധ്‌രയിൽ ജയ് ജൽറാം സ്കൂളും റോയ് ഓവർസീസ് എന്ന എൻട്രൻസ് കോച്ചിങ് സ്ഥാപനവും ചേർന്നു നടത്തിയ തട്ടിപ്പിൽ 5 പേർ അറസ്റ്റിലായി. മക്കളുടെ വിജയം ഉറപ്പാക്കാൻ ഓരോ രക്ഷിതാവും 10 ലക്ഷം രൂപയുടെ വരെ ഇടപാടു നടത്തിയിരുന്നുവെന്നാണു സൂചന.

തട്ടിപ്പ് ഇങ്ങനെ

പരീക്ഷാഹാളിലെത്തുന്ന വിദ്യാർഥികൾ ഒഎംആർ ഷീറ്റിൽ അറിയുന്നതു മാത്രം കറുപ്പിച്ചു മടക്കി നൽകണം. ബാക്കി എൻട്രൻസ് കോച്ചിങ് സെന്ററിലെ അധ്യാപകർ പൂർത്തിയാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പരീക്ഷ അവസാനിക്കുകയും ഒഎംആർ ഷീറ്റുകൾ സെന്ററിൽ നിന്നു കൊണ്ടുപോവുകയും ചെയ്യുന്നതിനിടയിലെ സമയമാണ് അതിനായി ഉപയോഗപ്പെടുത്തിയത്. കലക്ടർക്കു ലഭിച്ച സൂചനയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. റോയ് ഓവർസീസ് ഉടമ പരശുറാം റോയ്, എജ്യുക്കേഷൻ കൺസൽറ്റന്റായ വിഭോർ ആനന്ദ്, സ്കൂൾ പ്രിൻസിപ്പൽ പുരുഷോത്തം ശർമ, നീറ്റ് സെന്റ്‍ ഡപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ട്, സഹായി ആരിഫ് വോറ എന്നിവർ അറസ്റ്റിലായി. 

പല സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ ഇവിടം പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കുന്നതിലെ ദുരൂഹത നേരത്തേ പുറത്തു വന്നിരുന്നു. പ്രവേശനം ലഭിക്കാൻ വിദ്യാർഥികൾ ഏജന്റുമാർ വഴി വൻ തുക ചെലവാക്കിയിരുന്നുവെന്നും വിവരമുണ്ട്.

ചോദ്യം ചോർന്നോ?

ബിഹാർ ഇക്കണോമിക്സ് ഒഫൻസസ് യൂണിറ്റ് (ഇഒയു) നടത്തിയ പ്രാഥമികാന്വേഷണത്തിൽ നീറ്റ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് ബിഹാർ ഡിജിപി എൻ.എച്ച് ഖാൻ പറഞ്ഞു. ആരോപണത്തെക്കുറിച്ചു ദേശീയ പരീക്ഷാ ഏജൻസിയുമായി (എൻടിഎ) ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടിയിരിക്കുകയാണെന്നു ഖാൻ പറഞ്ഞു. ചോദ്യക്കടലാസ് ചോർച്ച ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നത്.

English Summary:

Report that there was a planned fraud regarding NEET UG examination for medical admission in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com