ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയക്കേസിൽ വിചാരണക്കോടതിയുടെ ജാമ്യം ലഭിച്ച് ഇന്നലെ ജയിൽ മോചിതനാകേണ്ടിയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വീണ്ടും അഴിക്കുള്ളിലാക്കി ഹൈക്കോടതിയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹർജി. ഹർജിയിൽ വിശദമായ വാദം കേട്ട ജസ്റ്റിസ് സുധീർ കുമാർ ജെയിൻ വിചാരണക്കോടതി ഉത്തരവ് ഇടക്കാലത്തേക്കു സ്റ്റേ ചെയ്തു. അന്തിമ ഉത്തരവ് 2–3 ദിവസത്തിനുള്ളിലുണ്ടാകുമെന്ന് അറിയിച്ചു. 

റൗസ് അവന്യു കോടതിയിലെ അവധിക്കാല ജഡ്ജി നിയായ് ബിന്ദുവാണു കേജ്‌രിവാളിനു വ്യാഴാഴ്ച ജാമ്യം അനുവദിച്ചത്. ഉത്തരവ് ബാധകമാക്കുന്നതു 48 മണിക്കൂർ സ്റ്റേ ചെയ്യണമെന്ന ആവശ്യവും തള്ളിയതോടെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി തങ്ങളുടെ വാദങ്ങൾ പരിഗണിച്ചില്ലെന്നും കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 45–ാം വകുപ്പിന്റെ ലംഘനമാണിതെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു പറഞ്ഞു. 

ഇ.ഡി പ്രവർത്തനം പക്ഷപാതപരം

ന്യൂഡൽഹി ∙ അരവിന്ദ് കേജ്‌രിവാളിന്റെ ജാമ്യാപേക്ഷയിൽ വിചാരണക്കോടതി ഇ.ഡിക്കെതിരെ നടത്തിയതു ശക്തമായ പരാമർശങ്ങൾ. കേജ്‌രിവാളിനെതിരെ നേരിട്ടുള്ള തെളിവുകൾ കണ്ടെത്താൻ ഇ.ഡിക്കു സാധിച്ചിട്ടില്ലെന്നും കേസിലെ മറ്റൊരു പ്രതിയായ വിജയ് നായർ കേജ്‌രിവാളിനു വേണ്ടിയാണു പ്രവർത്തിച്ചതെന്നു തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നു. കേജ്‌രിവാളിനെതിരെ പക്ഷപാതപരമായിട്ടാണ് ഇ.ഡി പ്രവർത്തിക്കുന്നതെന്നും കോടതി വിമർശിച്ചു. 

സിബിഐയുടെയോ ഇ.ഡിയുടെയോ ആദ്യ എഫ്ഐആറിൽ അരവിന്ദ് കേജ്‌രിവാളിനെ പ്രതിചേർത്തിരുന്നില്ലെന്ന വിഷയത്തിൽ അന്വേഷണ ഏജൻസി മൗനം പാലിക്കുന്നു. ‘പ്രതിക്ക് നാളിതുവരെ കോടതി സമൻസ് അയച്ചിട്ടില്ല എന്നതും പരിഗണിക്കേണ്ട വസ്തുതയാണ്. എന്നിട്ടും അന്വേഷണം നടക്കുന്നുവെന്ന പേരിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ അദ്ദേഹം തുടരുകയാണ്’– ഉത്തരവിൽ പറയുന്നു.

∙ ‘അരവിന്ദ് കേജ്‌രിവാൾ ‘മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ’ ആണെന്ന മട്ടിലാണ് ഇ.ഡി നീക്കങ്ങൾ. ജാമ്യ ഉത്തരവ് വെബ്സൈറ്റിൽ ഇടുന്നതിനു മുൻപേ അവർ ഹൈക്കോടതിയെ സമീപിച്ചു. എല്ലാ അതിരും ലംഘിച്ചുള്ള ഏകാധിപത്യമാണിവിടെ.’ – സുനിത കേജ്‌രിവാൾ (അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ)

English Summary:

Arvind Kejriwal will remain in jail in Delhi Liquor Policy Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com