ADVERTISEMENT

ചെന്നൈ ∙തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. നൂറിലേറെപ്പേർ ചികിത്സയിൽ തുടരുന്നു. പലരും അതീവ ഗുരുതര നിലയിലാണ്. പലർക്കും കാഴ്ച നഷ്ടപ്പെട്ടു.  സംസ്ഥാനത്തെ നടുക്കിയ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ട.ജഡ്ജിയെ ഏകാംഗ കമ്മിഷനായി നിയോഗിച്ച സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്കു 10 ലക്ഷം രൂപ ധനസഹായം കൈമാറി. മന്ത്രി ഉദയനിധി സ്റ്റാലിൻ നേരിട്ടെത്തിയാണ് തുക നൽകിയത്. ആശുപത്രിയിൽ കഴിയുന്നവർക്ക് 50,000 രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. 

മദ്യം വിറ്റ 2 സ്ത്രീകൾ അടക്കം 10 പേർ അറസ്റ്റിലായി. മുഖ്യപ്രതിയെന്നു സംശയിക്കുന്നയാൾ വ്യാജമദ്യ വിൽപനയുമായി ബന്ധപ്പെട്ട് 70ലേറെ കേസുകളിൽ പ്രതിയാണ്. കള്ളക്കുറിച്ചി കരുണാപുരം മേഖലയിലെ വ്യവസായ കേന്ദ്രങ്ങളിൽ അടക്കം റെയ്ഡ് നടന്നു. നോർത്ത് സോൺ ഐജിയും മലയാളിയുമായ നരേന്ദ്രൻ നായർ അടക്കമുള്ളവർ നേരിട്ട് എത്തിയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

മദ്യത്തിൽ കലർന്ന വിഷാംശമുള്ള മെഥനോളിന്റെ ഉറവിടം കണ്ടെത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ  നിർദേശം നൽകി. വ്യാജമദ്യം കഴിച്ചു മരിച്ച പ്രവീൺ എന്ന യുവാവിന്റെ സംസ്കാര ചടങ്ങിലും ഇതേ മദ്യം വിതരണം ചെയ്തതാണു കൂടുതലാളുകൾ ദുരന്തത്തിൽ പെടാൻ കാരണമായത്. 

കലക്ടറുടെ പിഴവും അന്വേഷിക്കുന്നു

വ്യാജമദ്യ ദുരന്തമെന്ന സൂചന കൃത്യമായി ലഭിച്ചിട്ടും തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ കള്ളക്കുറിച്ചി കലക്ടർ നടത്തിയ പ്രതികരണമാണ് മരണ സംഖ്യ ഉയരാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. ആദ്യം 4 പേർ മരിച്ചതു വിഷമദ്യം കുടിച്ചതു മൂലമല്ലെന്നും ഇവർക്കു മറ്റു രോഗങ്ങളുണ്ടായിരുന്നെന്നും കലക്ടർ ശ്രാവൺ കുമാർ വ്യക്തമാക്കിയിരുന്നു. ഇതു വിശ്വസിച്ചവർ വീണ്ടും ഇതേ മദ്യം തന്നെ ഉപയോഗിച്ചു. ദുരന്തത്തിനു പിന്നാലെ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി പകരം എം.എസ്.പ്രശാന്തിനെ നിയമിച്ചു. 

English Summary:

Kallakurichi illicit liquor tragedy: Death toll rises to 42

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com