ADVERTISEMENT

ന്യൂഡൽഹി ∙ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ആയുഷ്മാൻ ഭാരത് പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു സൂചന നൽകി. വഴിയോര കച്ചവടക്കാർക്കു വായ്പ നൽകുന്ന പിഎം–സ്വാനിധി പദ്ധതി ഗ്രാമീണ, സെമി അർബൻ മേഖലകളിലുള്ളവർക്കും ലഭ്യമാക്കും. ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. 

തിരഞ്ഞെടുപ്പു പ്രക്രിയയിലും ജനാധിപത്യ സ്ഥാപനങ്ങളിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിനു ഭംഗം വരുത്തുന്നത്, ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതുപോലെയാണെന്നു മുർമു ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പു കമ്മിഷൻ, വോട്ടിങ് യന്ത്രം എന്നിവയ്ക്കെതിരെയുള്ള പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെയായിരുന്നു ഈ പരാമർശം. രാജ്യസഭാ സമ്മേളനത്തിനും ഇന്നലെ തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിമാരെ സഭയിൽ പരിചയപ്പെടുത്തി. രാജ്യസഭാംഗമെന്ന നിലയിൽ സോണിയ ഗാന്ധിയുടെ ആദ്യദിനമായിരുന്നു ഇന്നലെ. 

രാഷ്ട്രപതി പറയാതിരുന്നത് 

∙വനിതാ സംവരണ നിയമത്തിലൂടെ വനിതകൾ ശാക്തീകരിക്കപ്പെട്ടിരിക്കുവെന്നു രാഷ്ട്രപതി. എന്നാൽ, നിയമം എപ്പോൾ നടപ്പാകുമെന്നു പറഞ്ഞില്ല. 

∙മുടങ്ങിപ്പോയ സെൻസസ് എപ്പോൾ നടത്തുമെന്നു പറഞ്ഞില്ല. സെൻസസിനുശേഷമാണു മണ്ഡലപുനഃക്രമീകരണം നടക്കേണ്ടത്. വനിതാ സംവരണം നടപ്പാക്കൽ‍ ഇതുമായി ബന്ധപ്പെട്ടതാണ്. 

∙പ്രതിരോധ മേഖലയിൽ വരുത്തിയ പരിഷ്കാരങ്ങളെക്കുറിച്ചു വിശദമായ പരാമർശമുണ്ടെങ്കിലും വിവാദമായ അഗ്നിപഥ് പദ്ധതി പരാമർശിച്ചില്ല. 

∙ലോക്സഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിലുണ്ടായ വർധിച്ച പങ്കാളിത്തത്തിന് രാഷ്ട്രപതി ജനങ്ങളെ അഭിനന്ദിച്ചു. എന്നാൽ, ജമ്മു കശ്മീരിന് സംസ്ഥാന പദവി എപ്പോൾ തിരികെ നൽകുമെന്നു പറഞ്ഞില്ല. എത്രയും വേഗം സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നു സുപ്രീം കോടതി ഉത്തരവിട്ടിട്ട് 6 മാസം കഴിഞ്ഞു. 

∙വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ സുസ്ഥിര സമാധാനത്തിനു സർക്കാർ നിരന്തരം ശ്രമിക്കുന്നുവെന്നു പറയുമ്പോഴും മണിപ്പൂരിലെ സ്ഥിതിയെക്കുറിച്ചു പ്രത്യേക പരാമർശമില്ല. ഇതു പറയുന്നതിനിടെ പ്രതിപക്ഷത്തു നിന്ന് മണിപ്പുർ വിളികളുയർന്നു.

English Summary:

President Draupadi Murmu hinted that an announcement will soon be made to provide free treatment to all above seventy years of age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com