ADVERTISEMENT

ന്യൂഡൽഹി ∙ ഡപ്യൂട്ടി സ്പീക്കർ പദവി ഇത്തവണയും ഒഴിച്ചിടണോ അതോ പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങണോ എന്നതാണ് ബിജെപിയിലെ ആലോചന. ഡപ്യൂട്ടി സ്പീക്കർ പദവിയിൽ താൽപര്യമില്ലെന്ന് എൻഡിഎയിലെ പ്രബല ഘടകകക്ഷികളായ ടിഡിപിയും ജെഡിയുവും വ്യക്തമാക്കിയിട്ടുണ്ട്. ഡപ്യൂട്ടി സ്പീക്കർ വേണമെന്ന് സ്പീക്കർ ഓം ബിർല നിലപാടെടുത്തതായും സൂചനയുണ്ട്. 

ഡപ്യൂട്ടി സ്പീക്കർ പദവി തന്നാൽ ഓം ബിർലയെ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം ബിജെപിക്കു മുന്നിൽ ഉപാധി വച്ചെങ്കിലും അംഗീകരിച്ചില്ല. സ്പീക്കർ തിരഞ്ഞെടുപ്പിൽ ഓം ബിർലയുടെ പേരു നിർദേശിച്ച പ്രമേയം ശബ്ദവോട്ടിൽ പാസായത് പ്രതിപക്ഷം അംഗീകരിച്ചു; ആളെണ്ണം തിട്ടപ്പെടുത്തിയുള്ള വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല. എന്നാൽ, കൊടിക്കുന്നിൽ സുരേഷിന്റെ പേരു നിർദേശിച്ചുള്ള പ്രമേയങ്ങൾ പിൻവലിക്കാൻ തയാറായതുമില്ല. അതുകൊണ്ടുതന്നെ, സ്പീക്കർ പദവിയിലേക്കു നടന്നത് മത്സരം തന്നെ. 

ഡപ്യൂട്ടി സ്പീക്കർ പദവി ഒഴിച്ചിടേണ്ടെന്നാണു തീരുമാനമെങ്കിൽ അതു ബിജെപിതന്നെ കൈവശം വയ്ക്കില്ലെന്നു തീർത്തുപറയാനാകില്ലെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ, പ്രതിപക്ഷത്തിനു നൽകാമെന്ന വാദവും ശക്തമാണ്. സഭാനടത്തിപ്പിൽ പ്രതിപക്ഷ പ്രതിനിധിയെ പങ്കാളിയാക്കുന്നതിന്റെ വരുംവരായ്കകൾ പാർട്ടി വിലയിരുത്തുകയാണ്. 

പ്രതിപക്ഷത്തിനു പദവി ലഭിക്കുന്നെങ്കിൽ തങ്ങളെ പരിഗണിക്കേണ്ടെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷനേതൃസ്ഥാനമുള്ള കോൺഗ്രസ് മറ്റൊരു ഭരണഘടനാപദവികൂടി വേണമെന്നു നിർബന്ധം പിടിക്കുമോ അതോ ഇന്ത്യാസഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ സമാജ്‌വാദി പാർട്ടിക്കു നൽകുമോ എന്നും വ്യക്തമല്ല. 

ഇപ്പോൾ ഡപ്യൂട്ടി സ്പീക്കർ പദവിക്കായി വാശിപിടിക്കുന്ന പ്രതിപക്ഷം, കഴിഞ്ഞതവണ പദവി ഒഴിച്ചിടാൻ ബിജെപി തീരുമാനിച്ചപ്പോൾ എന്തുകൊണ്ട് എതിർത്തില്ലെന്ന ചോദ്യമുണ്ട്. അന്നത്തെ കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീർ‍ രഞ്ജൻ ചൗധരി ഏതാനും തവണ സ്പീക്കർക്കു കത്തെഴുതുകയും സഭയുടെ കാര്യോപദേശക സമിതിയിൽ പ്രശ്നമുന്നയിക്കുകയും മാത്രം ചെയ്തു. സർക്കാരാകട്ടെ പ്രതികരിച്ചതുമില്ല. 

ഡപ്യൂട്ടി സ്പീക്കർ വേണമെന്ന് കഴിഞ്ഞ സഭയുടെ കാലത്തു സ്പീക്കർ സർക്കാരിനോടു പലതവണ പറഞ്ഞെന്നാണു സൂചന. എന്നാൽ, സർക്കാരിനെ പ്രതിരോധത്തിലാക്കുംവിധം പരസ്യനിലപാടെടുത്തില്ല. ഏതെങ്കിലും സാഹചര്യത്തിൽ സ്പീക്കർ രാജിവച്ചാൽ എന്തു െചയ്യും എന്ന ചോദ്യം സർ‍ക്കാർ വൃത്തങ്ങളിലുണ്ടായിരുന്നു. കാരണം, ഭരണഘടനാ വ്യവസ്ഥയനുസരിച്ച് സ്പീക്കർ രാജിക്കത്തു നൽ‍കേണ്ടത് ഡപ്യൂട്ടി സ്പീക്കർക്കാണ്. 

English Summary:

Two opinions in BJP about Deputy Speaker post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com