2 സർവേകളും സൂചന നൽകി; അയോധ്യയിൽ മോദി മത്സരിക്കാത്തത് തോൽവി ഭയന്ന്: രാഹുൽ
![Narendra Modi, Rahul Gandhi നരേന്ദ്ര മോദി, രാഹുൽ ഗാന്ധി (Photos: AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യയടങ്ങുന്ന ഫൈസാബാദിൽ മത്സരിക്കാൻ ആഗ്രഹിച്ച നരേന്ദ്ര മോദി തോൽവി ഭയന്നാണു വാരാണസിയിലേക്കു പോയതെന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ജയസാധ്യത പരിശോധിക്കാനായി നടത്തിയ 2 സർവേകളും മോദി തോൽക്കുമെന്ന സൂചന നൽകിയതോടെയാണ് അയോധ്യാമോഹം ഉപേക്ഷിച്ചത്. വാരാണസിയിലേക്കു പോയ മോദി കഷ്ടിച്ചാണു രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിലൂടെ അയോധ്യ ബിജെപിക്കു കൃത്യമായ സന്ദേശമാണ് നൽകിയത്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങിൽ അദാനിയും അംബാനിയുമൊക്കെ ക്ഷണിക്കപ്പെട്ടപ്പോൾ അയോധ്യയിൽ കഴിയുന്നവർക്കു ക്ഷേത്രത്തിനടുത്തെത്താൻ പോലും കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
'ജയ് സംവിധാനി'ൽ തുടക്കം
രാഹുൽ ഗാന്ധിയുടെ പ്രസംഗം തുടങ്ങിയ അതേ നിമിഷമാണ് മോദി ലോക്സഭയിലേക്ക് എത്തിയത്. ഭരണപക്ഷം ‘ഭാര്തമാതാ കീ ജയ്’ വിളിച്ചപ്പോൾ പ്രതിപക്ഷാംഗങ്ങൾ ‘ജയ് സംവിധാൻ’ (ഭരണഘടന) വിളിച്ചു. ഇതിന്റെ തുടർച്ചയെന്നോണം രാഹുലും ജയ് സംവിധാൻ എന്നു പറഞ്ഞാണു കന്നിപ്രസംഗം ആരംഭിച്ചത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇന്ത്യയെന്ന ആശയത്തിനുമേലും ഭരണഘടനയ്ക്കുമേലും നിരന്തരമായ ആക്രമണമുണ്ടായെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.