ADVERTISEMENT

ന്യൂഡൽഹി ∙ പ്രതിപക്ഷ നേതാവെന്ന നിലയിൽ ലോക്സഭയിലെ കന്നിപ്രസംഗത്തിൽ ഭരണഘടന മുതൽ മണിപ്പുർ വരെയുള്ള വിഷയങ്ങളിൽ ഭരണപക്ഷത്തിനുനേരെ രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം. വിദ്വേഷവും അക്രമവും പരത്തരുതെന്നും വിദ്യാർഥികളും കർഷകരുമടക്കമുള്ള ജനവിഭാഗങ്ങളെ കേൾക്കാൻ തയാറാകണമെന്നും രാഹുൽ ഭരണപക്ഷത്തോട് അഭ്യർഥിച്ചു. ഭരണപക്ഷവുമായി ഏതുകാര്യവും ചർച്ച ചെയ്യാൻ തയാറാണെന്നും പ്രതിപക്ഷം ശത്രുക്കളല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

പത്തു വർഷത്തിനിടെ ഭരണപക്ഷം എങ്ങനെയൊക്കെ ജനങ്ങളിൽ ഭീതി പരത്തിയെന്ന് എണ്ണിപ്പറഞ്ഞുള്ള പ്രസംഗം ഒന്നേമുക്കാൽ മണിക്കൂർ നീണ്ടു. വെറുപ്പും വിദ്വേഷവുമില്ലാതെ ഒന്നിച്ചു പ്രവർത്തിക്കാമെന്ന ആഹ്വാനത്തോടെയാണ് അദ്ദേഹം പറഞ്ഞുനിർത്തിയത്.

ഹിന്ദുക്കളെന്നു സ്വയം വിശേഷിപ്പിക്കുന്ന ചിലർ 24 മണിക്കൂറും ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്ന് ഭരണപക്ഷത്തെ ചൂണ്ടിയുള്ള രാഹുലിന്റെ പ്രസ്താവന ആയുധമാക്കാൻ ബിജെപി ശ്രമിച്ചു. ഹിന്ദുക്കൾക്ക് ഒരിക്കലും ഭയവും വെറുപ്പും പടർത്താനാവില്ലെന്നു പരമശിവന്റെ ചിത്രം ഉയർത്തിപ്പിടിച്ച് രാഹുൽ വിശദീകരിച്ചു. വിവിധ മതദൈവങ്ങളുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി അഹിംസ, ധൈര്യം എന്നിവയെക്കുറിച്ചു വാചാലനായി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ശിവരാജ് സിങ് ചൗഹാൻ, കിരൺ റിജിജു, ഭൂപേന്ദർ യാദവ് എന്നിവരും പ്രസംഗത്തിനിടെ ഇടപെട്ടു. രാഹുൽ പറഞ്ഞ കാര്യങ്ങളിൽ വസ്തുതാപരിശോധന നടത്തണമെന്ന് അമിത് ഷാ സ്പീക്കർ ഓം ബിർലയോട് ആവശ്യപ്പെട്ടു.

അഗ്നിവീർ, നീറ്റ്, കർഷകപ്രശ്നം...

 അഗ്നിവീർ: സർക്കാരിന് ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന ‘യൂസ് ആൻഡ് ത്രോ’ സമീപനം. സേനാംഗങ്ങൾ ജോലിക്കിടെ മരിച്ചാൽ രക്തസാക്ഷിയായി പോലും പരിഗണിക്കുന്നില്ല.

 കർഷകർ: ചർച്ചയ്ക്കുപോലും തയാറാകാതെ സർക്കാർ അവരെ ഭീകരവാദികളെന്നു വിളിക്കുന്നു. നിയമപരിരക്ഷയുള്ള താങ്ങുവില നൽകാൻ തയാറല്ല.

 പരീക്ഷത്തട്ടിപ്പ്: ‘നീറ്റ്’ അടക്കമുള്ള പ്രഫഷനൽ പരീക്ഷകൾ കമേഴ്സ്യൽ (കച്ചവട) പരീക്ഷകളായി. ഗുണം സമ്പന്നർക്കുമാത്രം.

 അയോധ്യ: പാവപ്പെട്ടവരുടെ സ്ഥലം തട്ടിയെടുത്തു. ഇന്നുവരെ നഷ്ടപരിഹാരം നൽകിയിട്ടില്ല. 

 വിലക്കയറ്റം: പാചകവാതക സിലിണ്ടർ അടക്കമുള്ളവയുടെ വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്നു.

 മണിപ്പുർ: ആഭ്യന്തര കലാപത്തിലേക്കു തള്ളിവിട്ടു. ബിജെപിക്ക് മണിപ്പുർ ഇന്ത്യയുടെ ഭാഗമേയല്ല.

 ഭയപ്പെടുത്തൽ:  ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുകയും അവർക്കെതിരെ ആക്രമണം അഴിച്ചുവിടുകയും ചെയ്തു.

‘മോദിക്കു മുന്നിൽ സ്പീക്കർ തലകുനിച്ചു’

സ്പീക്കറായി ചുമതലയേറ്റ ദിവസം തനിക്ക് നിവർന്നുനിന്നു കൈതന്ന ഓം ബിർല, മോദിക്കു കൈകൊടുക്കുമ്പോൾ തലകുനിച്ചുവെന്നു രാഹുൽ പറഞ്ഞത് ബഹളത്തിനിടയാക്കി. പ്രധാനമന്ത്രി സഭയുടെ നേതാവാണെന്നും മുതിർന്നവരെ കാണുമ്പോൾ തലകുനിക്കണമെന്നും വേണ്ടിവന്നാൽ കാലിൽ തൊട്ടുവന്ദിക്കണമെന്നുമാണ് തന്റെ സംസ്കാരം പഠിപ്പിച്ചിട്ടുള്ളതെന്നു സ്പീക്കർ പറഞ്ഞു.

എന്നാൽ, സ്പീക്കറെക്കാൾ വലുതായി സഭയിൽ ആരുമില്ലെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘‘ചിലർക്ക് അവർ സ്പീക്കറെക്കാൾ വലിയ ആളായി തോന്നും. ഞാനും പ്രതിപക്ഷവും അങ്ങയെ വണങ്ങും. അങ്ങ് ആരുടെയും മുന്നിൽ തലകുനിക്കേണ്ടതില്ല. പക്ഷേ, സഭയിൽ അങ്ങ് തുല്യനീതി ഉറപ്പുവരുത്തണം’’-രാഹുൽ പറഞ്ഞു.

പതിവുവിട്ട് മോദി തന്നെ രംഗത്ത്

‘നിങ്ങൾ ഹിന്ദുവല്ല’ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവരെ ചൂണ്ടി രാഹുൽ പറഞ്ഞപ്പോൾ ഭരണപക്ഷത്തുനിന്നു വലിയ പ്രതിഷേധമുണ്ടായി. പതിവു വിട്ട് മോദി തന്നെ പ്രസംഗത്തിനിടെ രാഹുലിനെതിരെ രംഗത്തുവന്നു. മുൻപ് ഇത്തരം സന്ദർഭങ്ങളിൽ മന്ത്രിമാരാണ് തടസ്സവാദം ഉന്നയിച്ചിരുന്നത്.

ഹിന്ദുസമൂഹത്തെ മുഴുവൻ രാഹുൽ അക്രമികളായി ചിത്രീകരിക്കുന്നത് ഗുരുതര വിഷയമാണെന്നു മോദി പറ​ഞ്ഞു. ബിജെപിക്കെതിരെയാണ് താൻ പറഞ്ഞതെന്നും ബിജെപിയും ആർഎസ് എസും മൊത്തം ഹിന്ദുസമൂഹത്തിന്റെ പ്രതിനിധികളല്ലെന്നും രാഹുൽ തിരിച്ചടിച്ചു. മാപ്പു പറയണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ ആവശ്യത്തിനു വഴങ്ങിയതുമില്ല.

English Summary:

Rahul Gandhi attacked ruling party in his speech in Lok Sabha as Opposition Leader

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com