ADVERTISEMENT

ന്യൂഡൽഹി ∙ ഏഴു തവണ ആവർത്തിച്ചു നിർദേശിച്ചിട്ടും ജുഡീഷ്യൽ ഓഫിസർമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മിഷൻ ശുപാർശ പൂർണമായി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം. ഓഗസ്റ്റ് 23ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ കേരളത്തിലേത് ഉൾപ്പെടെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും നേരിട്ട് ഹാജരാകാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. അതിനു  മുന്നോടിയായി കുടിശിക തീർക്കണമെന്നും അല്ലെങ്കിൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി താക്കീത് ചെയ്തു.

രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മിഷൻ ശുപാർശ നടപ്പാക്കാൻ നിർദേശിച്ചും അതിനു സമയപരിധി നൽകിയും കഴിഞ്ഞ ജനുവരി 4നാണ് കോടതി ഉത്തരവു പുറപ്പെടുവിച്ചത്. പിന്നീട്, 7 തവണ നിർദേശിച്ചിട്ടും ശമ്പള, പെൻഷൻ, ആനുകൂല്യവിതരണം പൂർണമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞിട്ടില്ലെന്നും മിക്കവാറും സംസ്ഥാനങ്ങൾ സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും അമിക്കസ് ക്യൂറി കെ.പരമേശ്വർ പറഞ്ഞു. അലവൻസിൽനിന്നു നികുതി (ടിഡിഎസ്) പിടിക്കുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. അതു തെറ്റാണെന്നും മടക്കിനൽകേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

സംസ്ഥാന സിവിൽ സർവീസ് ഉദ്യോഗസ്ഥരെയും ജുഡീഷ്യൽ ഉദ്യോഗസ്ഥരെയും വേർതിരിവോടെ കാണുന്ന രീതിയെയും ചീഫ് ജസ്റ്റിസ് വിമർശിച്ചു. 2016 മുതൽ തുക കുടിശികയാണെന്നു കോടതി ചൂണ്ടിക്കാട്ടി. കേരളത്തിനു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ ഇന്നലെ ഹാജരായി.

കേരളത്തിനു പുറമേ, ബംഗാൾ, ഡൽഹി, ഛത്തീസ്ഗഡ്, തമിഴ്നാട്, ഹിമാചൽ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ തുടങ്ങി 23 സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തു പ്രളയാന്തരീക്ഷം നിലനിൽക്കുന്നതിനാൽ ഉത്തരവു നടപ്പാക്കാൻ   കൂടുതൽ സമയം വേണമെന്ന് ഇന്നലെ അസം സർക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

സമയം നീട്ടിച്ചോദിച്ച് കേരളം

പരിഷ്കരിച്ച ശമ്പളവും കുടിശികയും നൽകിയെന്നാണ് കേരളം ഏറ്റവുമൊടുവിൽ നൽകിയ സത്യവാങ്മൂലത്തിലുള്ളതെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വർ ഇന്നലെ സുപ്രീം കോടതിയെ അറിയിച്ചു. പെൻഷൻ പരിഷ്കരണം അംഗീകരിച്ചെങ്കിലും കുടിശിക തുക ഭാഗികമായി മാത്രമേ നൽകിയിട്ടുള്ളൂ. 354 പേർക്ക് നൽകിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.

കുടുംബപെൻഷനെക്കുറിച്ചു വിവരം ലഭ്യമായിട്ടില്ലെന്നും അതിലുണ്ട്. അതേസമയം, അലവൻസ് പരിഷ്കരണം കേരളം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. പരിഷ്കരിച്ചു വിജ്ഞാപനം ഇറക്കിയെങ്കിലും സുപ്രീം കോടതി വിധി പാലിച്ചുള്ളതായിരുന്നില്ല. ഇതു പരിഷ്കരിക്കാനുള്ള ശ്രമം നടക്കുന്നു. അതുകൊണ്ട് അലവൻസ് കുടിശിക നൽകുന്നതിന് സമയം നീട്ടിച്ചോദിച്ചിരിക്കുകയാണ് കേരളം.

English Summary:

Supreme Court against non implementation of Judicial Pay Commission recommendations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com