ADVERTISEMENT

മുംബൈ ∙ വ്യാജരേഖകളുടെ അടിസ്ഥാനത്തിൽ ജോലി നേടിയെന്ന ആരോപണം നേരിടുന്ന പ്രൊബേഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിനും കുടുംബത്തിനുെമതിരെ മഹാരാഷ്ട്രാ സർക്കാർ അന്വേഷണം ഉൗർജിതമാക്കി. കോടിക്കണക്കിനു രൂപയുടെ സ്വത്തുണ്ടായിട്ടും പ്രവേശന പരീക്ഷകളിൽ ആനുകൂല്യം നേടാനായി പൂജ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് പലവട്ടം സംഘടിപ്പിക്കുകയും അതുപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കുകയും ചെയ്തതെങ്ങനെയെന്നു കണ്ടെത്താൻ മഹാരാഷ്ട്ര പൊലീസ് നടപടി തുടങ്ങി. 

യുപിഎസ്‌സിക്കു പുറമേ മെഡിക്കൽ കോളജിൽ പ്രവേശനത്തിനും ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ഉപയോഗിച്ചിട്ടുണ്ട്. കാഴ്ച പരിമിതി സംബന്ധിച്ച സർട്ടിഫിക്കറ്റും രണ്ടിടത്തും നൽകിയിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേട് സ്ഥിരീകരിച്ചതിനു പിന്നാലെ യുപിഎസ്‌സിയുടെ പരാതിയിൽ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് പൂജയ്ക്കെതിരെ കേസെടുത്തിരുന്നു. 

മഹാരാഷ്ട്രയിലെ പരിശീലനം അവസാനിപ്പിച്ച് 23നകം തിരിച്ചെത്താൻ പൂജയോട് നിർദേശിച്ച മസൂറിയിലെ സിവിൽ സർവീസ് അക്കാദമിയുടെ അന്വേഷണവും പുരോഗമിക്കുകയാണ്. സർവീസിൽ നിന്നു പുറത്താക്കലിലേക്കും കടുത്ത നിയമനടപടിയിലേക്കുമാണ് കേസ് നീങ്ങുന്നത്. 

അതിനിടെ, പുണെയിലെ ഭൂമിതർക്കവുമായി ബന്ധപ്പെട്ട് കർഷകനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ പൂജയുടെ അമ്മ ഉപയോഗിച്ച തോക്കും തിരകളും അവർ സഞ്ചരിച്ച കാറും പുണെ പൊലീസ് പിടിച്ചെടുത്തു. ഒളിവിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസം അമ്മ മനോരമ ഖേദ്കർ അറസ്റ്റിലായിരുന്നു. ഇതേ കേസിൽ പൂജയുടെ അച്ഛനും മുൻ സർക്കാർ ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കർ ഒളിവിലാണ്. അദ്ദേഹത്തിന് ഇൗ മാസം 25 വരെ അറസ്റ്റിൽ നിന്നു കോടതി സംരക്ഷണം നൽകിയിട്ടുണ്ട്. 

പൂജ പുണെയിൽ അസിസ്റ്റന്റ് കലക്ടറായി നിയമിതയായതിനു പിന്നാലെ മകൾക്കൊപ്പം കലക്ട്രേറ്റിലെത്തി പ്രത്യേക മുറിയും സൗകര്യവും ഒരുക്കാൻ സർക്കാർ ജീവനക്കാർക്ക് നിർദേശം നൽകിയ കേസിലും ദിലീപിനെതിരെ അന്വേഷണം നടക്കുകയാണ്. ഇയാളുടെ അനധികൃത സമ്പാദ്യത്തെക്കുറിച്ച് പുണെയിലും അഹമ്മദ്നഗറിലും പരാതിയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകാശ് അംേബദ്കറുടെ പാർട്ടി സ്ഥാനാർഥിയായി അഹമ്മദ്നഗറിൽ മത്സരിച്ച ദിലീപ് 40 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് വെളിപ്പെടുത്തിയിരുന്നത്. 

2.8 ലക്ഷം രൂപ നികുതി അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പൂജയുടെ അമ്മയുടെ പേരിൽ പുണെയിലുള്ള എൻജിനീയറിങ് സ്ഥാപനം മുനിസിപ്പൽ കോർപറേഷൻ അടച്ചുപൂട്ടി. അതേസമയം, നിയമം അതിന്റെ വഴിക്കു പോകുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും പൂജ പ്രതികരിച്ചു. 

English Summary:

Pooja Khedkar removed from service, Investigation is ongoing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com