ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭയിൽ ഡപ്യൂട്ടി സ്പീക്കർ പദവിക്കായി ഉറച്ചുനിൽക്കാൻ ഇന്ത്യാസഖ്യത്തിന്റെ തീരുമാനം. പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ചേർന്ന സർവകക്ഷിയോഗത്തിൽ കോൺഗ്രസ് ഇക്കാര്യം ആവശ്യപ്പെട്ടു. കീഴ്‌വഴക്കമനുസരിച്ചു ഡപ്യൂട്ടി സ്പീക്കർ പദം പ്രതിപക്ഷത്തിനു നൽകാൻ കേന്ദ്രം തയാറാകണമെന്നു യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച കൊടിക്കുന്നിൽ സുരേഷ്, ഗൗരവ് ഗൊഗോയ് എന്നിവർ ആവശ്യപ്പെട്ടു.

പ്രതിപക്ഷനിരയ്ക്കു കരുത്തില്ലാത്തതിനാൽ കഴിഞ്ഞ 5 വർഷം ഡപ്യൂട്ടി സ്പീക്കറായി കേന്ദ്രം ആരെയും നിയോഗിച്ചിരുന്നില്ല. പ്രതിപക്ഷം ശക്തിയാർജിച്ച സാഹചര്യത്തിൽ, ഇക്കുറി പദവിക്കായി ശക്തമായി വാദിക്കാനാണ് ഇന്ത്യാസഖ്യത്തിലെ ധാരണ.

നീറ്റ് പരീക്ഷാ ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷത്തെ അനുവദിക്കണമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രത്യേകപദവി വേണമെന്നു ബിഹാറിനുവേണ്ടി ജെഡിയുവും ആന്ധ്രയ്ക്കുവേണ്ടി വൈഎസ്ആർ കോൺഗ്രസും ആവശ്യപ്പെട്ടു. ആന്ധ്രയുടെ പ്രത്യേക പദവിക്കായി നിരന്തരം വാദിച്ചിരുന്ന ടിഡിപി, യോഗത്തിൽ ഇക്കാര്യം ആവശ്യപ്പെടാതിരുന്നതു ശ്രദ്ധേയമായി. കേന്ദ്ര സർക്കാരിൽ ഘടകകക്ഷിയായതോടെ ടിഡിപി നിലപാട് മാറ്റിയതായി പ്രതിപക്ഷം വിമർശിച്ചു. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി ആരോപിച്ചു. ജോൺ ബ്രിട്ടാസ് (സിപിഎം), പി.സന്തോഷ് കുമാർ (സിപിഐ), ഇ.ടി.മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), ജോസ് കെ.മാണി (കേരള കോൺഗ്രസ് എം) തുടങ്ങിയവർ പങ്കെടുത്തു.

സാമ്പത്തിക സർവേ ഇന്ന്

പാർലമെന്റ് സമ്മേളനം ഇന്നു തുടങ്ങും. സാമ്പത്തിക സർവേ ഇന്നു ലോക്സഭയിൽ വയ്ക്കും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കും. ഓഗസ്റ്റ് 12 വരെയാണു സമ്മേളനം. 

English Summary:

India Alliance's decision to stand firm for post of Deputy Speaker in Lok Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com