ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു ഫലത്തിന്റെ സന്ദേശമുൾക്കൊണ്ടുള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തൊഴിൽവർധനയ്ക്കും യുവജന നൈപുണ്യ വികസനത്തിനുമാണ് ഊന്നൽ. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഭരണപക്ഷത്തെ പ്രബല സഖ്യകക്ഷികളുടെ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശിനും ബിഹാറിനും വാരിക്കോരി പദ്ധതികൾ അനുവദിച്ചു. ബിജെപി ആദ്യമായി സംസ്ഥാനഭരണം നേടിയ ഒഡീഷയെയും പരിഗണിച്ചു.

ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഒഴിവാക്കിയ ധനമന്ത്രി, ഇന്നലത്തെ ബജറ്റിൽ വികസിത ഭാരതത്തിനുള്ള രൂപരേഖയുണ്ടാവുമെന്നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നയസമീപനങ്ങളിൽ എന്തെങ്കിലും മാറ്റം ഇന്നലെ സൂചിപ്പിച്ചില്ല. പകരം, കൃഷി, തൊഴിൽ, ഉൽപാദന മേഖല, നഗരവികസനം, അടിസ്ഥാനസൗകര്യം, ഊർജഭദ്രത, ഗവേഷണം എന്നിവയുൾപ്പെടെ ഒൻപതു മേഖലകൾക്ക് ഊന്നൽ നൽകിയുള്ള നടപടികളാണു പ്രഖ്യാപിച്ചത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) കൂടുതൽ ആനുകൂല്യങ്ങളുണ്ടാകും.

മൂലധന ലാഭത്തിൻമേലുള്ള നികുതിയുടെ നിരക്കുകൾ പരിഷ്കരിച്ചു. ആദായനികുതി നിയമം സമഗ്രമായി പരിഷ്കരിച്ച് ലളിതമാക്കാനുള്ള നടപടി 6 മാസത്തിനകം പൂർത്തിയാക്കും. രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള വഴികൾ നിർദേശിക്കുന്ന ദർശനരേഖയുണ്ടാക്കും. അതാവും അടുത്ത 5 വർഷം സർക്കാരിനും നിയന്ത്രണ ഏജൻസികൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമുൾപ്പെടെ വഴികാട്ടുക.

ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി വിപണിയിൽ ഇടിവുണ്ടായി. മൂലധന വരുമാന നികുതി നിരക്കുകളിലെ മാറ്റങ്ങളാണു കാരണമെന്നു വിലയിരുത്തപ്പെടുന്നു. പുതിയ ഇടത്തരക്കാർക്കു കരുത്തു നൽകുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അധികാരം സംരക്ഷിക്കാനുള്ള ബജറ്റിൽ സാധാരണക്കാരെ അവഗണിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു.

English Summary:

Nine priority sectors in Union Budget like agriculture, labor and manufacturing sector

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com