ADVERTISEMENT

ന്യൂഡൽഹി ∙ ഭരണഘടന അനുശാസിക്കുന്നതിനു പുറത്തുള്ള പദവികൾ വഹിക്കുന്നതിലും പ്രവർത്തിക്കുന്നതിലും ഗവർണർമാർക്കു നിയന്ത്രണം ആവശ്യപ്പെട്ട് സിപിഎമ്മിലെ ജോൺ ബ്രിട്ടാസ് തയാറാക്കിയ സ്വകാര്യ ബില്ലിനെച്ചൊല്ലി രാജ്യസഭയിൽ ഭരണപക്ഷ–പ്രതിപക്ഷ ഏറ്റുമുട്ടൽ. അവതരണാനുമതി നൽകരുതെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടതോടെ അവതരണഘട്ടത്തിൽത്തന്നെ ബിൽ വോട്ടിനിട്ടു തള്ളി. സഭയിൽ ഹാജരായവരിൽ 56 പേർ ബില്ലിന്റെ അവതരണത്തെ എതിർത്തപ്പോൾ 21 പേർ അനുകൂലിച്ചു. വോട്ടെടുപ്പിൽ ബിജെഡി അംഗങ്ങൾ പ്രതിപക്ഷത്തിനൊപ്പം നിന്നതു കൗതുകമായി.

ബിജെപി ഇതര സംസ്ഥാനങ്ങളിൽ ഗവർണർമാർ ജനകീയ സർക്കാരുകൾക്ക് എതിരെ പ്രവർത്തിക്കുന്നുവെന്നു പ്രതിപക്ഷം ആരോപിച്ചതോടെയാണ് ബഹളം തുടങ്ങിയത്. രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് ശബ്ദവോട്ടോടെ സഭയുടെ അനുമതി തേടാൻ 3 തവണ ശ്രമിച്ചെങ്കിലും പാളി. ശബ്ദവോട്ടെടുപ്പിൽ ഉപാധ്യക്ഷനു സംഭവിച്ച പിഴവ് പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. ആശയക്കുഴപ്പം മൂലം അവതരണാനുമതി നൽകാൻ ഉപാധ്യക്ഷൻ തുനിഞ്ഞെങ്കിലും എതിർപ്പുമായി കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ എഴുന്നേറ്റു. തുടർന്ന് ബില്ലിനെക്കുറിച്ചു സംസാരിക്കാൻ ബ്രിട്ടാസിന് ഉപാധ്യക്ഷൻ അവസരം നൽകി. തുടർന്ന് വോട്ടെടുപ്പ് വേണമെന്നു ബ്രിട്ടാസ് ആവശ്യപ്പെടുകയായിരുന്നു.

അതിനിടെ, സംസ്ഥാന മന്ത്രിമാരെ നീക്കേണ്ടത് ഗവർണറുടെ വിയോജിപ്പുകൊണ്ടാകരുതെന്ന തരത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടുള്ള (164(1) വകുപ്പിൽ ഭേദഗതി) സിപിഎമ്മിലെ എ.എ.റഹീമിന്റെ സ്വകാര്യ ബിൽ എതിർപ്പുകൂടാതെ സഭയിൽ അവതരിപ്പിക്കുകയും ചെയ്തു. യുജിസി നിയമങ്ങൾ സംസ്ഥാന നിയമങ്ങൾക്കു മുകളിലാകരുതെന്ന സ്വകാര്യബില്ലും ബ്രിട്ടാസ് അവതരിപ്പിച്ചു.

English Summary:

Uproar in Rajya Sabha over private bill restricting powers of governor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com