ADVERTISEMENT

ന്യൂഡൽഹി ∙ നരേന്ദ്ര മോദി സർക്കാരിനും ബിജെപിക്കുമെതിരെ ഹിൻഡൻബർഗ് വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോൺഗ്രസ് പ്രക്ഷോഭ പരിപാടി പ്രഖ്യാപിച്ചു. സെബി മേധാവി മാധബി പുരി ബുച്ചിന്റെ രാജിയും സംഭവത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണവും ആവശ്യപ്പെട്ട് 22നു രാജ്യമെമ്പാടും പ്രതിഷേധ പരിപാടി നടത്തും. ഇ.ഡി ഓഫിസുകളിലേക്കു മാർച്ചുമുണ്ടാകും.

പ്രധാനമന്ത്രി ഉൾപ്പെട്ട വമ്പൻ അഴിമതിയാണ് അദാനി–സെബി മേധാവി ബന്ധം സംബന്ധിച്ച വെളിപ്പെടുത്തലുകളിലേതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. ഖർഗെയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണു തീരുമാനം.

ജാതി സെൻസസ് ആവശ്യം കൂടുതൽ ശക്തമായി ഉന്നയിക്കാനാണു യോഗത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്ന്. ഭരണഘടനാ സംരക്ഷണം, ഭരണഘടനപ്രകാരം സംവരണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. കർഷകർക്ക് മിനിമം താങ്ങുവില, അഗ്നിപഥ് പദ്ധതി റദ്ദാക്കൽ എന്നീ ആവശ്യങ്ങൾ കോൺഗ്രസ് തുടർന്നും ഉയർത്തും. ഇന്നലെ നടന്ന യോഗത്തിലും രാഹുൽ ഈ വിഷയങ്ങൾ ഉന്നയിച്ചു.

തുടർച്ചയായ റെയിൽ അപകടങ്ങൾ മൂലം സാധാരണ യാത്രക്കാർ ഭീഷണിയിലാണെന്നും പ്രകൃതിദുരന്തങ്ങളും മോദി സർക്കാരിന്റെ തകർന്നുവീഴുന്ന നിർമാണ പ്രവർത്തനങ്ങളും ആശങ്ക നൽകുന്നതാണെന്നും മല്ലികാർജുൻ ഖർഗെ യോഗത്തെ ഓർമിപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

ഹിൻഡൻബർഗ്: ഹർജി ലിസ്റ്റ് ചെയ്യാൻ വിസമ്മതിച്ചെന്ന് പരാതി; റജിസ്ട്രിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഹിൻഡൻബർഗ് ഉന്നയിച്ച വിഷയങ്ങളിൽ സെബി നടത്തുന്ന അന്വേഷണത്തിന്റെ തൽസ്ഥിതി തേടിക്കൊണ്ടുള്ള ഹർജി ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി റജിസ്ട്രി (ഓഫിസ് സംവിധാനം) വിസമ്മതിച്ചെന്ന് ആരോപിച്ച് അപ്പീൽ ഹർജിയെത്തി. അപേക്ഷ റജിസ്ട്രി നിരസിച്ചതു ചോദ്യം ചെയ്താണ് ഹർജിക്കാരനായ വിശാൽ തിവാരി സുപ്രീം കോടതിയെ സമീപിച്ചത്. 

സെബി അന്വേഷണത്തിന് ഉത്തരവിടുന്നതിലേക്കു നയിച്ച പ്രധാന കേസിലെ ഹർജിക്കാരിൽ ഒരാളായിരുന്നു വിശാൽ. അന്വേഷണം പൂർത്തിയാക്കാൻ ജനുവരി 3ലെ ഉത്തരവിലൂടെ 3 മാസ സമയമാണ് സുപ്രീം കോടതി സെബിക്ക് അനുവദിച്ചിരുന്നത്. അന്വേഷണ റിപ്പോർട്ട്, കേന്ദ്ര സർക്കാരിന്റെയും സെബിയുടെയും തൽസ്ഥിതി റിപ്പോർട്ട്, ഓഹരി വിപണി സുദൃഢമാക്കാൻ വിദഗ്ധ സമിതിയുടെ ശുപാർശകൾ സെബി നടപ്പാക്കിയതിന്റെ വിവരം തുടങ്ങിയവ തേടിക്കൊണ്ടുള്ളതാണ് വിശാൽ തിവാരിയുടെ ഹർജി.

പ്രതികരിക്കാതെ കേന്ദ്രസർക്കാർ

ന്യൂഡൽഹി ∙ സെബി മേധാവി മാധബി ബുച്ചിനും ഭർത്താവ് ധാവൽ ബുച്ചിനുമെതിരായ ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തലിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. സെബിയുടെ വിശദീകരണത്തിനപ്പുറം ഒന്നും പറയാനില്ലെന്നാണ് സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി അജയ് സേത്ത് പറഞ്ഞത്.

സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ബിജെപി തള്ളിയിരുന്നു.   ‘ഹിൻഡൻബർഗിനെ നമ്മളെന്തിനാണു സുവിശേഷകരായി കരുതുന്നത്? അവർ ഇന്ത്യയെ പരിഹസിക്കുകയാണ്. മറ്റു രാജ്യങ്ങളിലായിരുന്നുവെങ്കിൽ  റിപ്പോർട്ട് ്ചവറ്റുകുട്ടയിൽ തള്ളുമായിരുന്നു’– അഭിഭാഷകനായ ഹരീഷ് സാൽവെ പറഞ്ഞു. 

English Summary:

Hindenburg report: Congress march on August 22

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com