ADVERTISEMENT

‌കൊൽക്കത്ത ∙ കൊല്ലപ്പെട്ട പിജി ഡോക്ടർക്കൊപ്പം സംഭവദിവസം രാത്രിഭക്ഷണം കഴിച്ച 4 ജൂനിയർ മെഡിക്കൽ വിദ്യാർഥികളെ പൊലീസ് ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. വകുപ്പുമേധാവി, നഴ്സുമാർ, ആശുപത്രിയിലെ ജീവനക്കാർ തുടങ്ങി ഇരുപത്തിയഞ്ചോളം പേരെ പൊലീസ് ആസ്ഥാനത്തേക്ക് ഇന്നലെ വിളിച്ചുവരുത്തി. സുരക്ഷയോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുക, കോളജിൽ സിസിടിവി ക്യാമറ സ്ഥാപിക്കുക, ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും സമരം ചെയ്യുന്ന മെഡിക്കൽ വിദ്യാർഥികളും ജൂനിയർ ഡോക്ടർമാരും ഉന്നയിച്ചു. സംഭവത്തിൽ രണ്ടാഴ്ചയ്ക്കകം വിശദ റിപ്പോർട്ട് നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചീഫ് സെക്രട്ടറിയോടും ഡി.ജി.പി യോടും ആവശ്യപ്പെട്ടു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നേതാക്കൾ ഇന്ന് മുഖ്യമന്ത്രി മമത ബാനർജിയെ കാണും.

ആർ ജി കാർ മെഡിക്കൽ കോളജിൽ നടന്നത് ഹീനമായ അതിക്രമമാണെന്നു കൽക്കട്ട ഹൈക്കോടതി പറഞ്ഞു. പ്രിൻസിപ്പലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയോ എന്ന് കോടതി ചോദിച്ചു. പ്രിൻസിപ്പൽ വീട്ടിലിരിക്കുകയാണു വേണ്ടതെന്നും വിദ്യാർഥികളുടെ രോഷം സ്വാഭാവികമാണെന്നും കോടതി പറഞ്ഞു. പ്രിൻസിപ്പലിനെ മാറ്റണമെന്ന് സമരത്തിന്റെ ആദ്യദിനം തന്നെ മെഡിക്കൽ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തയാറായിരുന്നില്ല. തുടർന്ന് പ്രക്ഷോഭം ശക്തമായതോടെയാണ് പ്രിൻസിപ്പൽ രാജിവയ്ക്കാൻ നിർബന്ധിതനായത്.

വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്കിൽ അത്യാഹിത വിഭാഗമൊഴികെ സർക്കാർ ആശുപത്രികളിലെ പ്രവർത്തനം തടസ്സപ്പെട്ടു. 8000ൽ പരം ഡോക്ടർമാർ പശ്ചിമ മഹാരാഷ്ട്രയിൽ പണിമുടക്കി. ഡൽഹിയിൽ അടക്കം വിവിധ നഗരങ്ങളിൽ പ്രതിഷേധങ്ങൾ നടന്നു. കൊൽക്കത്തയിൽ സർക്കാർ ആശുപത്രികളിലും മെഡിക്കൽ കോളജുകളിലും അടിയന്തിര സേവനമടക്കം മുടങ്ങി. കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി.നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തൊഴിലിടങ്ങളിൽ ഡോക്ടർമാർക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ഐഎംഎ ജനറൽ സെക്രട്ടറി അനിൽകുമാർ െജ. നായക് ആവശ്യപ്പെട്ടു.

വനിതാ ഡോക്ടർമാർക്കും വിദ്യാർഥിനികൾക്കും സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആവശ്യപ്പെട്ടു. പ്രതിയെ സർക്കാർ സഹായിക്കുകയാണെന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.

English Summary:

Twenty five peoples questioned on Kolkata murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com