ADVERTISEMENT

കൊൽക്കത്ത ∙ പി.ജി.ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി.കാർ മെഡിക്കൽ കോളജിനു നേരെ ആക്രമണം നടത്തിയ കേസിൽ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ മാർച്ച് നടത്തിയ ബിജെപി പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. ബിജെപി ബംഗാൾ ഘടകം പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഴായിരത്തോളം പേർ ആശുപത്രിക്കുമുന്നിൽ തടിച്ചൂകൂടിയിട്ടും സംസ്ഥാന ഇന്റലിജൻസിനു വിവരം ലഭിച്ചില്ലെന്നത് അവിശ്വസനീയമാണെന്നും സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമായി മാറിയെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

കേസിലെ വീഴ്ചകളുടെ പേരിൽ ബംഗാൾ സർക്കാർ രൂക്ഷവിമർശനം നേരിടുന്നതിനിടെ, പ്രതിക്കു വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസിന്റെ വനിതാ എംപിമാരെ അണിനിരത്തി മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ വനിതാ റാലി നടത്തി.

കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും യുവതിയുടെ സഹപ്രവർത്തകർ പങ്കാളികളാണെന്നു സംശയിക്കുന്നതായും മാതാപിതാക്കൾ സിബിഐക്കു മൊഴി നൽകി. 

സംഭവസമയത്ത് പ്രിൻസിപ്പലായിരുന്ന ഡോ.സന്ദീപ് ഘോഷിനെയും സസ്പെൻഡ് ചെയ്യപ്പെട്ട മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെടെ 4 ഡോക്ടർമാരെയും സിബിഐ ചോദ്യം ചെയ്തു. ഡോക്ടറുടെ കൊലപാതകത്തിനുപുറമേ പൊലീസിന്റെയും കോളജ് അധികൃതരുടെയും വീഴ്ചയും സിബിഐ അന്വേഷിക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി ദേശീയ വനിതാ കമ്മിഷന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തി.

വ്യാഴാഴ്ച പുലർച്ചെയാണ് ആശുപത്രിയുടെ അത്യാഹിത വിഭാഗം, നഴ്സിങ് യൂണിറ്റ്, മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിൽ ആക്രമണമുണ്ടായത്.  2 പൊലീസ് വാഹനങ്ങളും തകർത്തു. 15 പൊലീസുകാർക്കു പരുക്കേറ്റു. 

ബിജെപിയും സിപിഎമ്മുമാണ് അക്രമങ്ങൾക്കു പിന്നിലെന്നു മമത ബാനർജി ആരോപിച്ചു. എന്നാൽ, തെളിവുനശിപ്പിക്കാൻ തൃണമൂൽ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നു പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി ആരോപിച്ചു. ആക്രമണം നടത്തിയവരുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേരോ പാർട്ടി ബന്ധമോ പുറത്തുവിട്ടിട്ടില്ല,

ഡോക്ടർമാരുടെ സമരം ഇന്ന് 
ന്യൂഡൽഹി/ തിരുവനന്തപുരം ∙ കൊൽക്കത്ത സംഭവത്തിലുള്ള പ്രതിഷേധസൂചകമായി ഇന്നു രാവിലെ 6 മുതൽ നാളെ രാവിലെ 6 വരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐഎംഎ) നേതൃത്വത്തിൽ രാജ്യമെങ്ങും ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകളിലടക്കം ഒപി വിഭാഗം പ്രവർത്തിക്കില്ല. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും. 

അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്തും. തീവ്രപരിചരണ വിഭാഗം, പ്രസവ വിഭാഗം, അത്യാഹിതവിഭാഗം എന്നിവ പ്രവർത്തിക്കും. നഴ്സുമാരുടെ സംഘടനകളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു.

English Summary:

Police arrested twentyt five people in the case of attack on RG Kar Medical College where PG doctor was tortured and killed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com