ADVERTISEMENT

ന്യൂഡൽഹി ∙ പുതുവർഷാരംഭത്തിൽ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനു മുന്നോടിയായി ബിജെപി സംഘടനാ തിരഞ്ഞെടുപ്പു നടപടികളിലേക്ക് കടന്നു. അതിന്റെ ഭാഗമായുള്ള അംഗത്വവിതരണ ക്യാംപെയ്നായി നേതാക്കൾക്ക് സംസ്ഥാനങ്ങളുടെ ചുമതല നൽകി. കേരളത്തിന്റെ ചുമതല പാർട്ടി ആന്ധ്രപ്രദേശ് അധ്യക്ഷയും മുൻ കേന്ദ്രമന്ത്രിയുമായ ഡി. പുരന്ദേശ്വരിക്കായിരിക്കുമെന്നാണു സൂചന. പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങളുടെ ചുമതലയും പുരന്ദേശ്വരിക്കു നൽകിയേക്കും. ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചുമതല അരവിന്ദ് മേനോനാണ്. സംഘടനാ തിരഞ്ഞെടുപ്പ് ആലോചനകൾക്കായി പാർട്ടി ആസ്ഥാനത്തു ചേർന്ന ഭാരവാഹികളുടെ യോഗത്തിലാണു തീരുമാനം.

പാർട്ടി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി.നഡ്ഡ അധ്യക്ഷത വഹിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വസുന്ധര രാജെ സിന്ധ്യ തുടങ്ങിയവരും പങ്കെടുത്തു. ഈ വർഷം അവസാനമോ അടുത്തവർഷം ആദ്യമോ പാർട്ടിക്കു പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് നിർദേശിച്ചിട്ടുള്ളത്.

ഇതിനായി ആദ്യം, പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും അംഗത്വ ക്യാംപെയ്ൻ നടത്തും. സെപ്റ്റംബറോടെ അതു പൂർത്തിയാക്കും. മണ്ഡലം മുതൽ ജില്ലാതലത്തിൽ വരെ തിരഞ്ഞെടുപ്പ് ആദ്യം പൂർത്തിയാക്കും. ശേഷം, സംസ്ഥാന കൗൺസിലിലേക്കും കേന്ദ്ര കൗൺസിലിലേക്കും തിരഞ്ഞെടുപ്പ്. സംസ്ഥാന അധ്യക്ഷന്മാരുടെ തിരഞ്ഞെടുപ്പു കൂടി പൂർത്തിയാക്കിയ ശേഷമാണ് ദേശീയ അധ്യക്ഷനെ പ്രഖ്യാപിക്കുക. നിലവിലെ അധ്യക്ഷൻ അതുവരെ തുടരും.

ഒന്നിച്ചു തിരഞ്ഞെടുപ്പ് ചർച്ച ചെയ്ത് എൻഡിഎ

ന്യൂഡൽഹി ∙ എൻഡിഎയുടെ പ്രതിമാസ യോഗത്തിൽ ഒരു രാജ്യം, ഒന്നിച്ചുള്ള തിരഞ്ഞെടുപ്പ് ഉൾപ്പെടെ വിഷയങ്ങൾ ചർച്ചയായി. മണിപ്പുരിലെ സാഹചര്യവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യവികസനവും പാർലമെന്റ് സമ്മേളനത്തിലെ എൻഡിഎയുടെ പ്രകടനവും വിലയിരുത്തി. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു എന്നിവരാണു ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയത്. ബിജെപിക്കു തനിച്ചു ഭൂരിപക്ഷം നഷ്ടപ്പെടുകയും സർക്കാരിൽ ഘടകകക്ഷികൾ കരുത്താർജിക്കുകയും ചെയ്ത സാഹചര്യത്തിലാണു മാസത്തിൽ ഒരിക്കല്ലെങ്കിലും എൻഡിഎ യോഗം ചേരാൻ തീരുമാനിച്ചത്.

English Summary:

New leader for BJP at the beginning of new year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com