ADVERTISEMENT

ന്യൂഡൽഹി ∙ ഭീകരവാദം മൂർധന്യത്തിലെത്തിയിരുന്ന കാലത്ത് കശ്മീരിൽ 2 അസംബ്ലി തിരഞ്ഞെടുപ്പുകൾക്കു വഴിയൊരുക്കിയത് ഒരു തിരുവനന്തപുരം സ്വദേശിയാണ്– കഴിഞ്ഞ ദിവസം അന്തരിച്ച ജനറൽ സുന്ദരരാജൻ പത്മനാഭൻ. കരസേനയുടെ തലപ്പത്തെത്തിയ ആദ്യ കേരളീയൻ. 

1996 ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ദേവെഗൗഡ സർക്കാർ കശ്മീരിൽ അസംബ്ലി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ കരസേനയുടെ വടക്കൻ കമാൻഡിന്റെ തലപ്പത്തേക്ക് അന്ന് മിലിറ്ററി ഇന്റലിജൻസ് മേധാവിയായിരുന്ന പത്മനാഭനെ നിയോഗിച്ചു. തൊണ്ണൂറുകളുടെ ആദ്യം കശ്മീരിലെ 15–ാം കോറിന്റെ തലവനായി ഭീകരരെ നേരിട്ട പരിചയവുമായാണ് പത്മനാഭൻ എത്തിയത്.

ഭീകരരെ ഭയക്കാതെ ബൂത്തിലെത്തി വോട്ടു ചെയ്യാൻ കഴിയുന്ന അന്തരീക്ഷം പത്മനാഭൻ ഉണ്ടാക്കിക്കൊടുത്തു. 53 ശതമാനത്തോളം പേർ ആ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തു. പിന്നീട് തെക്കൻ കമാൻഡിന്റെ കൂടി മേധാവിയായ ശേഷം കരസേനാ മേധാവിയായ പത്മനാഭനു മുന്നിൽ ഒരു വലിയ വെല്ലുവിളി എത്തി. 2001 ഡിസംബർ 13നു നടന്ന പാർലമെന്റ് ആക്രമണത്തെത്തുടർന്ന് പാക്കിസ്ഥാനുമായി യുദ്ധത്തിനു തയാറെടുക്കാൻ വാജ്പേയി സർക്കാർ ആവശ്യപ്പെട്ടു. ഓപ്പറേഷൻ പരാക്രം എന്ന പേരിൽ സൈന്യത്തിന്റെ പ്രഹരകോറുകളെ പത്മനാഭൻ അതിർത്തിയിലേക്ക് നീക്കി.

2002 ജനുവരി ആദ്യത്തോടെ പത്മനാഭൻ ദേശീയ നേതൃത്വത്തെ അറിയിച്ചു – ഞങ്ങൾ തയാർ. പക്ഷേ, തയാറായി നിൽക്കുക, തൽക്കാലം മുന്നോട്ടോ പിന്നോട്ടോ പോകേണ്ട, എന്നായിരുന്നു രാഷ്ട്രീയ തീരുമാനം. അങ്ങനെ പരസ്പരം ഉന്നം പിടിച്ചു കൊണ്ടുള്ള ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും സൈന്യങ്ങളുടെ ആ നിൽപ് 10 മാസത്തോളം നീണ്ടു. ആ നിൽപ്പിന്റെ ഉറപ്പിലാണ് 2002 സെപ്റ്റംബർ– ഒക്ടോബറിൽ ജമ്മു–കശ്മീരിൽ അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്നത്.

പക്ഷേ, ആ സൈനിക നീക്കത്തിൽ പത്മനാഭൻ ചില പാളിച്ചകൾ കണ്ടെത്തി. നേരത്തേ കരുതിയിരുന്ന അത്ര വേഗത്തിൽ മഥുരയിലും ഝാൻസിയിലും താവളമാക്കിയിരുന്ന പ്രഹരകോറുകൾക്ക് അതിർത്തിയിലെത്താൻ സാധിച്ചില്ല. അവ മാറ്റിയെടുക്കാൻ വേണ്ട ഉപദേശങ്ങൾ പിൻഗാമി ജനറൽ എൻ.സി. വിജിന് കൈമാറിക്കൊണ്ടും വാജ്പേയി സർക്കാർ നൽകിയ അസം ഗവർണർ സ്ഥാനം നിരസിച്ചു കൊണ്ടുമാണ് പത്മനാഭൻ വിരമിച്ചത്.

സംസ്കാരം നടത്തി 

ചെന്നൈ ∙ ജനറൽ സുന്ദരരാജൻ പത്മനാഭന്റെ മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു. ഡപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് (സ്ട്രാറ്റജി) ലഫ്. ജനറൽ തരുൺ കുമാർ, ആർട്ടിലറി ഡയറക്ടർ ജനറൽ ലഫ്. ജനറൽ അത്തോഷ് കുമാർ, കരസേന ദക്ഷിണ മേഖലാ കമാൻഡർ ലഫ്. ജനറൽ കരൺബീർ സിങ് ബ്രാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary:

General Padmanabhan's brave moments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com