ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ കോൺഗ്രസും നാഷനൽ കോൺഫറൻസും (എൻസി) തമ്മിൽ സീറ്റ് ധാരണയായി. 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൻസി 43, കോൺഗ്രസ് 40, മറ്റുള്ളവർ 7 എന്ന നിലയിലാണു പ്രാഥമിക ധാരണ. അതോടെ, ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ പിഡിപി കശ്മീരിൽ സഖ്യത്തിലുണ്ടാകില്ലെന്ന് ഏറക്കുറെ ഉറപ്പായി. പിഡിപിക്കു മുന്നിൽ വാതിലുകൾ പൂർണമായും അടഞ്ഞിട്ടില്ലെന്നാണ് കോൺഗ്രസ് സൂചിപ്പിക്കുന്നതെങ്കിലും വിട്ടുവീഴ്ച ചെയ്യുന്നതിൽ എൻസിക്കും പിഡിപിക്കും ഇടയിലെ വൈമുഖ്യമാണു തടസ്സം. സിപിഎമ്മും ആം ആദ്മി പാർട്ടിയും സഖ്യത്തിന്റെ ഭാഗമാകും.

ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ എൻസി നേതാക്കളായ ഫാറൂഖ് അബ്ദുല്ലയെയും ഒമർ അബ്ദുല്ലയും സന്ദർശിച്ചാണു സീറ്റ് ധാരണയുണ്ടാക്കിയത്. പൂർണ അധികാരങ്ങളോടെ സംസ്ഥാനപദവി തിരിച്ചുനൽകുക എന്ന വിഷയം ഉയർത്തിയാകും ഇന്ത്യാസഖ്യം വോട്ടു തേടുകയെന്ന് ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു.

കോൺഗ്രസിനു കൂടുതൽ വേരോട്ടമുള്ള ജമ്മു മേഖലയിൽ 12 സീറ്റ് എൻസിക്കു നൽകും; തിരിച്ച്, എൻസിയുടെ സ്വാധീനമേഖലയായ കശ്മീരിൽ 12 സീറ്റ് കോൺഗ്രസിനും. ചതുഷ്കോണ മത്സരം നടന്ന 2014ൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിഡിപിയുടെ 28 സീറ്റും കശ്മീരിലായിരുന്നു. ജമ്മുവിൽ 25 സീറ്റുമായി ബിജെപിയും നേട്ടമുണ്ടാക്കി. 15 സീറ്റ് എൻസിയും 12 സീറ്റ് കോൺഗ്രസും 7 സീറ്റ് മറ്റുള്ളവരും നേടി.

കോൺഗ്രസ് സ്ഥാനാർഥിത്വത്തിന് 1600 അപേക്ഷകർ

കോൺഗ്രസ് സ്ഥാനാർഥിത്വമോഹവുമായി എത്തിയ 1600 നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയാണ് സ്ക്രീനിങ് കമ്മിറ്റി ചുരുക്കപ്പട്ടിക തയാറാക്കിയത്. ആന്റോ ആന്റണി എംപി അംഗമായ സമിതി ജമ്മു കശ്മീരിൽ 2 ദിവസം മാരത്തൺ ചർച്ച നടത്തി. സംസ്ഥാന നേതാക്കളും എഐസിസി ഭാരവാഹികളുമായി ആലോചിച്ച ശേഷം ഇന്നു പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിറ്റിക്കു (സിഇസി) കൈമാറും. വൈകിട്ടു നടക്കുന്ന സിഇസി യോഗത്തിൽ ഒന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിനിർണയം പൂർത്തിയാകുമെന്നാണു സൂചന. നാമനിർദേശ പത്രിക നൽകാനുള്ള അവസാന തീയതി 27 ആണ്.

English Summary:

Jammu Kashmir elections: Congress and NC tie-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com