ADVERTISEMENT

ന്യൂഡൽഹി ∙ പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) പുനഃസ്ഥാപിക്കണമെന്നായിരുന്നു സമരം ചെയ്തിരുന്ന തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടത്. എന്നാൽ, പങ്കാളിത്ത രീതി ഒഴിവാക്കിയാൽ സർക്കാരിന്റെ ഭാരം വർധിക്കുമെന്നതാണ് ഒപിഎസിലേക്ക് മടങ്ങാതിരിക്കുന്നതിന്റെ പ്രധാന കാരണം. ഇന്നലെ മന്ത്രിസഭയുടെ തീരുമാനമുണ്ടാകുന്നതിനു മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവനക്കാരുടെ സംഘടനാ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 

കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ചർച്ചയ്ക്ക് പ്രധാനമന്ത്രി തയാറായത്. ഒപിഎസ് അവകാശമാണെന്ന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ നിലപാടെടുത്തിരുന്നു. നിയുക്ത കാബിനറ്റ് സെക്രട്ടറി ടി.വി.സോമനാഥന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് പെൻഷൻ പദ്ധതി പരിഷ്കരിക്കുന്നതിനെക്കുറിച്ചു പഠിച്ചത്. ഒപിഎസിലേക്കു മടങ്ങുക സാധ്യമല്ലെന്നും ആകർഷകമായ രീതിയിൽ പുതിയ പദ്ധതി കൊണ്ടുവരാമെന്നുമാണു സമിതി വ്യക്തമാക്കിയത്. കഴിഞ്ഞ ബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു സൂചന. ഇപ്പോൾ, 2 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് മന്ത്രിസഭയുടെ തീരുമാനം. 

ഒപിഎസ് ആവശ്യപ്പെട്ട സംഘടനകളും അതിനോടു യോജിച്ച സംസ്ഥാന സർക്കാരുകളും പുതിയ പദ്ധതിയോട് എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയേണ്ടത്. അടിസ്ഥാന ശമ്പളത്തിന്റെ 50% പെൻഷൻ, 10,000 രൂപ മിനിമം പെൻഷൻ, 60% കുടുംബപെൻഷൻ തുടങ്ങി ആന്ധ്രപ്രദേശ് സർക്കാർ കഴിഞ്ഞവർഷം നടപ്പാക്കിയ ഗാരന്റീഡ് പെൻഷൻ പദ്ധതിയിലെ വ്യവസ്ഥകൾ ഉൾപ്പെടുന്നതാണു കേന്ദ്രം ഇന്നലെ പ്രഖ്യാപിച്ച പദ്ധതി. ഒപിഎസ്, എൻപിഎസ് പദ്ധതികൾ ചേർത്തുള്ളതാണു പുതിയ പദ്ധതിയെന്നും പൂർണമായി ഒപിഎസിലേക്കു മടങ്ങുന്നത് വലിയ ബാധ്യതയുണ്ടാക്കുമെന്നുമാണ് ആന്ധ്ര സർക്കാർ വ്യക്തമാക്കിയത്.

English Summary:

States and Organizations Stand Critical on Pension Reforms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com