ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ 100 തീരദേശ ഗ്രാമങ്ങളെ കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ളവയാക്കി മാറ്റാനുള്ള പദ്ധതിയുമായി കേന്ദ്ര ഫിഷറീസ് മന്ത്രാലയം. ഇതിൽ ആറെണ്ണം കേരളത്തിലാണ്– ഇരവിപുരം, തോട്ടപ്പള്ളി, അഴീക്കൽ, പുതുവൈപ്പ്, ഞാറയ്ക്കൽ, ചിലക്കൂർ. ഓരോ ഗ്രാമത്തിനും 2 കോടി രൂപ വീതം 200 കോടി രൂപയാണു പദ്ധതിക്കായി വിനിയോഗിക്കുക. മാറുന്ന പരിസ്ഥിതി സാഹചര്യങ്ങൾക്കനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും ഇവിടെ പദ്ധതികൾ ആവിഷ്കരിക്കും. 

പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന (പിഎംഎംഎസ്‌വൈ) പദ്ധതിയുടെ വാർഷികത്തിന്റെ ഭാഗമായിട്ടാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്. ഈ പദ്ധതിയുടെ തുടർച്ചയായി പ്രധാനമന്ത്രി മത്സ്യ കിസാൻ സമ്പത്ത് സഹ യോജന (പിഎം–എംകെഎസ്എസ്‌വൈ) പദ്ധതിയും കേന്ദ്രം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായുള്ള നാഷനൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോമും കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിങ് അവതരിപ്പിച്ചു. 

6000 കോടി രൂപയുടെ പിഎം–എംകെ‌എസ്എസ്‌വൈ പദ്ധതിക്കു ലോകബാങ്ക് വായ്പയുൾപ്പെടെ 3000 കോടി രൂപ കേന്ദ്രസർക്കാർ വിഹിതമാണ്. ബാക്കിത്തുക ഗുണഭോക്താക്കളുടെ വിഹിതവും സ്വകാര്യ മേഖലയിൽ നിന്നുള്ള നിക്ഷേപവുമായി കണ്ടെത്തും. 

മത്സ്യത്തൊഴിലാളികൾ, കച്ചവടക്കാർ, മത്സ്യ സംസ്കരണം നടത്തുന്നവർ തുടങ്ങി മത്സ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ വിവരശേഖരണത്തിനു വേണ്ടിയാണു നാഷനൽ ഫിഷറീസ് ഡിജിറ്റൽ പ്ലാറ്റ്ഫോം (എൻഎഫ്ഡിപി) രൂപീകരിച്ചിരിക്കുന്നത്. സാമ്പത്തിക ആനുകൂല്യങ്ങളുടെ വിതരണം ഇതിലൂടെയാകും ഇനി നടപ്പാക്കുക. മത്സ്യമേഖലയിലെ 40 ലക്ഷം ചെറു–സൂക്ഷ്മ സംരംഭകർക്കു തിരിച്ചറിയൽ കാർഡ് നൽകുക എന്നതുൾപ്പെടെയുള്ള നടപടികൾ ആദ്യഘട്ടത്തിൽ പൂർത്തിയാക്കാനും ലക്ഷ്യമിടുന്നുണ്ട്. 

കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഉൾപ്പെടെ 3 ഫിഷറീസ് ഇൻകുബേഷൻ സെന്ററുകളും കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾചറൽ എക്സ്റ്റൻഷൻ മാനേജ്മെന്റ്, മുംബൈയിലെ െസൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എജ്യുക്കേഷൻ എന്നിവയാണു മറ്റു 2 സ്ഥാപനങ്ങൾ. ചടങ്ങിൽ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ പ്രസംഗിച്ചു. 

English Summary:

Development plan for 100 coastal villages in country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com