ADVERTISEMENT

ന്യൂഡൽഹി ∙ 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ‘ആയുഷ്മാൻ ഭാരത്’ ഇൻഷുറൻസ് പദ്ധതിപ്രകാരം പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും. കേന്ദ്ര മന്ത്രിസഭായോഗം പദ്ധതിക്ക് അംഗീകാരം നൽകി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.

മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പരിരക്ഷയ്ക്കു കുടുംബത്തിന്റെ വരുമാനപരിധി ബാധകമായിരിക്കില്ല. 6 കോടിയോളം മുതിർന്ന പൗരന്മാരുള്ള 4.5 കോടി കുടുംബങ്ങൾക്ക് പുതിയ പദ്ധതി ഗുണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

പദ്ധതി അനുസരിച്ചു മുതിർന്നയാളുള്ള കുടുംബത്തിന് വർഷം 5 ലക്ഷം രൂപയുടെ പരിരക്ഷയാണു നൽകുന്നത്. ഒന്നിലേറെ മുതിർന്ന പൗരരുണ്ടെങ്കിൽ ഈ ആനുകൂല്യം പങ്കുവയ്ക്കും. കുടുംബത്തിലെ മറ്റുള്ളവർക്ക് ഇത് ലഭിക്കില്ല. അതേസമയം, നിലവിൽ ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ കുടുംബങ്ങളിലെ മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധികപരിരക്ഷയും ലഭിക്കും. ഈ അധികപരിരക്ഷ മുതിർന്നവർക്ക് മാത്രമായിരിക്കും.

പുതിയതായി പദ്ധതിയുടെ ഭാഗമാകുന്നവർക്ക് പിഎം–ജെഎവൈ കാർഡ് ലഭ്യമാക്കും. സിജിഎച്ച്എസ്, എക്സ്–സർവീസ്മെൻ പങ്കാളിത്ത ആരോഗ്യപദ്ധതി അടക്കമുള്ള കേന്ദ്ര–സംസ്ഥാന പദ്ധതികളിൽ നിലവിൽ ആനുകൂല്യം ലഭിക്കുന്നവർക്ക് അത് തുടരുകയോ, ആയുഷ്മാൻ ഭാരതിൽ ചേരുകയോ ചെയ്യാം.

സ്വകാര്യ ഇൻഷുറൻസുള്ളവർക്കും ഇഎസ്ഐ സ്കീമിന്റെ ഭാഗമായവർക്കും അധികപരിരക്ഷയായി ‘ആയുഷ്മാൻ ഭാരത്’ കവറേജ് ലഭിക്കും. പുതിയ പദ്ധതിക്കായി കേന്ദ്രവിഹിതമെന്ന നിലയിൽ 3,437 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആവശ്യമനുസരിച്ച് ഈ തുക വർധിപ്പിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. നിലവിൽ 12.34 കോടി കുടുംബങ്ങളിലായി 55 കോടിയാളുകൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഗുണം ലഭിക്കുന്നുണ്ട്.

മാർഗരേഖ ലഭിച്ചാലുടൻ റജിസ്ട്രേഷൻ

ആയുഷ്മാൻ ഭാരത് പദ്ധതിയിൽ 70 വയസ്സു കഴിഞ്ഞ മുഴുവൻ പേർക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കാനുള്ള തീരുമാനം അനുസരിച്ചുള്ള മാർഗരേഖ ലഭിച്ചാൽ ഉടൻ കേരളത്തിൽ റജിസ്ട്രേഷൻ ആരംഭിക്കും. 

കേന്ദ്രസർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയെ കേരളത്തിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി (കാസ്പ്) ലയിപ്പിച്ചാണു നടപ്പാക്കുന്നത്. നിലവിൽ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്നവർക്കു മാത്രമേ വർഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം ഉള്ളൂ. ഇവർക്കു ചെലവാകുന്ന ചികിത്സാ തുക കൊടുത്തു തീർക്കാൻ സർക്കാരിനു സാധിക്കുന്നില്ല. ആശുപത്രികൾക്ക് ഇപ്പോൾ 1100 കോടി രൂപയാണു കുടിശിക. അതിനാൽ പല ആശുപത്രികളും ചികിത്സ പരിമിതപ്പെടുത്തിയിട്ടുണ്ട്. 

സംസ്ഥാനത്ത് 197 സർക്കാർ ആശുപത്രികളും 4 കേന്ദ്രസർക്കാർ ആശുപത്രികളും 364 സ്വകാര്യ ആശുപത്രികളും കാസ്പിൽ എംപാനൽ ചെയ്തിട്ടുണ്ട്. കാസ്‌പിൽ 41.99 ലക്ഷം കുടുംബങ്ങളാണ് അംഗങ്ങൾ. ഒരു കുടുംബത്തിന് 1050 രൂപ വാർഷിക പ്രീമിയമായി നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ 23.97 ലക്ഷം കുടുംബങ്ങൾക്ക് 631 രൂപ 20 പൈസ വീതമേ കേന്ദ്ര സഹായം ഉള്ളൂ. ഈ കുടുംബങ്ങൾക്കുള്ള ബാക്കി തുക സംസ്ഥാനം നൽകണം. കൂടാതെ ശേഷിക്കുന്ന 18.02 ലക്ഷം പേരുടെ പ്രീമിയം മുഴുവൻ സംസ്ഥാനം വഹിക്കണം. വർഷം 1000 കോടി രൂപയിലേറെ കേരളം ചെലവഴിക്കുമ്പോൾ കേന്ദ്രം അനുവദിക്കുന്നതു 151 കോടി രൂപ.

English Summary:

Ayushman Bharat free treatment scheme approved

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com