ADVERTISEMENT

‘അവൻ കമ്യൂണിസ്‌റ്റായതിലല്ല, നല്ലൊരു ജീവിതമുണ്ടായില്ലല്ലോ എന്നതിലാണ് എനിക്കു ദുഃഖം. നല്ല ജോലി, നല്ല ശമ്പളം, കാർ, വലിയ വീട്... അതൊക്കെ സാധിക്കുമായിരുന്നു. ഡോക്‌ടറല്ലെങ്കിൽ ഐഎഎസോ ഐഎഫ്‌എസോ... അതൊക്കെ വേണ്ടെന്നുവച്ചത് എന്തിനാണ്? എപ്പോഴും ഞാൻ പറയും: വല്ലപ്പോഴുമെങ്കിലും വീട്ടിൽ വരണം, ഞാനുണ്ടാക്കുന്നതു കഴിക്കണം’ മലയാള മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ സീതാറാം യച്ചൂരിയെക്കുറിച്ച് അമ്മ കൽപകം ഒരിക്കൽ പറഞ്ഞു.

സമ്പന്നതയുടെ നടുവിൽ ജനിച്ചിട്ടും ആ പ്രതാപമെല്ലാം വിട്ടെറിഞ്ഞ് കമ്യൂണിസത്തിന്റെ വഴിയേ പോകുകയായിരുന്നു സീതാറാം യച്ചൂരി. മകൻ ഡോക്ടറാകണമെന്നായിരുന്നു അമ്മയുടെ കൊതി. രാഷ്ട്രീയവഴിയിൽ പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ആരെങ്കിലും ഉപദ്രവിച്ചാൽപോലും ഒഴിഞ്ഞുമാറുന്ന പ്രകൃതക്കാരനായിരുന്നു എല്ലാവരും ബാബു എന്നു വിളിച്ചിരുന്നു.

ആന്ധ്രാ ഹൈക്കോടതിയിൽ ജഡ്‌ജിയായിരുന്ന ജസ്‌റ്റിസ് കന്ധ ഭീമ ശങ്കര റാമായിരുന്നു കൽപകത്തിന്റെ അച്ഛൻ. മുത്തച്ഛന്റെ കാറിലെ മുൻസീറ്റ് ബാബുവിനുള്ളതായിരുന്നു. കോടതിയിലേക്കു പോകുമ്പോഴും വരുമ്പോഴും കൊച്ചുവിരുതൻ ഗമയിൽ മുൻസീറ്റിലിരുന്ന് പൊലീസുകാരുടെ സല്യൂട്ട് വാങ്ങും. സഹജഡ്‌ജിമാരോട് ഭീമ ശങ്കര റാം പറയും: ‘പെട്രോളില്ലെങ്കിലും എന്റെ കാർ ഓടും. മുൻസീറ്റിൽ ബാബുവില്ലെങ്കിൽ വണ്ടി അനങ്ങില്ല’.

‘എന്തായാലും, അവനെ ചിട്ടകളൊന്നും പഠിപ്പിക്കേണ്ടിവന്നില്ല. എല്ലാം സ്വയം പഠിച്ചതാണ്. ഭക്ഷണകാര്യത്തിലും നല്ല ചിട്ടയായിരുന്നു. എന്റെ അച്‌ഛനാണ് അവനു പുരാണകഥകളൊക്കെ പറഞ്ഞുകൊടുത്തത്. സ്‌കൂളിൽ അവൻ പഠിത്തത്തിലും കളികളിലും മിടുക്കനായിരുന്നു. കോളജ് കാലത്ത് അറിയപ്പെടുന്ന ടെന്നിസ് താരമായിരുന്നു. യൂണിവേഴ്സിറ്റി ടെന്നിസ് ടീം ക്യാപ്റ്റനും ഇന്റർ കോളജ് ടെന്നിസ് ചാംപ്യനുമായി. എന്റെ ഭർത്താവിന്റെ വീട്ടുകാരാണ് വേദമന്ത്രങ്ങളൊക്കെ പഠിപ്പിച്ചത്. ഉപനയനം മുതൽ 4 ദിവസം, തലയിൽ അഞ്ചിടത്ത് ഒരിഞ്ചുനീളത്തിൽ മുടിയുമായി, പഞ്ചശിഖനായി, ബാബുവിന്റെ ആ നടപ്പ്.... കാര്യങ്ങളൊക്കെ നന്നായി പഠിച്ചു. സ്‌കൂളിലെ കുസൃതിപ്രായത്തിൽ ഇടയ്‌ക്ക് എന്റെയടുത്തുവരും ചില ഇംഗ്ലിഷ് കവിതകളുമായി... അവ ഗായത്രിമന്ത്രംപോലെ ചൊല്ലട്ടേ എന്നു ചോദിച്ച്. ഞാൻ വിലക്കും’. 

പ്രിയപ്പെട്ട വിഷയമായ ഇക്കണോമിക്സ് യച്ചൂരി പഠിച്ചുതുടങ്ങിയതേ അമ്മയുടെ വയറ്റിൽവച്ചാണ്. കൽപകം ചെന്നൈ സ്‌റ്റെല്ലാ മാരിസ് കോളജിൽ ബിഎ ഇക്കണോമിക്‌സ് അവസാനവർഷ പരീക്ഷയെഴുതുമ്പോൾ 4 മാസം ഗർഭിണിയായിരുന്നു. അമ്മ പഠനം തുടർന്നപ്പോൾ മകനെ മുത്തശ്ശി വളർത്തി. പിൽക്കാലത്ത് യച്ചൂരിയുടെ ഗംഭീര പ്രസംഗങ്ങൾ കേൾക്കുമ്പോൾ യച്ചൂരിയുടെ അച്ഛൻ സോമയാജുലു യച്ചൂരി കൽപകത്തോടു പറയും: ‘ബാബു രാവിലെ നന്നായി ഗായത്രി ഉരുവിട്ടിട്ടാവും പോയത്!’

പാർട്ടി പ്രവർത്തനത്തിന്റെ തിരക്കിൽ വല്ലപ്പോഴും മാത്രം വീട്ടിലെത്തുന്ന മകനായി അമ്മ കാത്തിരുന്നു. മകൻ പണമുണ്ടാക്കാൻ പോകുന്നില്ലെന്നു മനസ്സിലായതോടെ അച്ഛനും അമ്മയും ചേർന്നു വീടു വാങ്ങിക്കൊടുത്തു. മുഷിഞ്ഞ വേഷത്തിൽ കാണുമ്പോൾ പുതിയ കുർത്ത വാങ്ങിക്കൊടുത്തു. ‘എന്റെയും ഭർത്താവിന്റെയും കുടുംബങ്ങൾക്കു കോൺഗ്രസ് ചായ്‌വുണ്ടായിരുന്നു. സ്വാതന്ത്യ്രസമരകാലമായതിനാൽ അതു സ്വാഭാവികം. പക്ഷേ, അവൻ കമ്യൂണിസ്‌റ്റായതിനെ ഞങ്ങൾ എതിർത്തിട്ടില്ല’– കൽപകത്തിന്റെ വാക്കുകൾ. 2021 സെപ്റ്റംബറിലാണ് സീതാറാം യച്ചൂരിയുടെ അമ്മ കൽപകം യച്ചൂരി ഓർമയായത്. 3 വർഷത്തിനിപ്പുറം മറ്റൊരു സെപ്റ്റംബറിൽ മകനും യാത്രയാകുന്നു.

മകൻ: ഒരു കണ്ണീർചിത്രം

കോവിഡ് ബാധിതനായി മകൻ ആശിഷ് മരിച്ചതു യച്ചൂരിയെ അടിമുടി ഉലച്ചു. അതിന്റെ ആഘാതത്തിൽനിന്ന് അദ്ദേഹത്തിന് ഒരിക്കലും പൂർണമായും പുറത്തുക‌ടക്കാനായില്ല. തിരക്കിൽ മുഴുകി ആ സങ്കടം ഓർക്കാതിരിക്കാനാണു ശ്രമിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പത്രപ്രവർത്തകനും വൈൽഡ്‌ലൈഫ് ഫൊട്ടോഗ്രഫറുമായിരുന്ന ആശിഷ് 34–ാമത്തെ വയസ്സിലാണു മരണമടഞ്ഞത്. മകൻ പകർത്തിയ ഹൃദയഹാരിയായ ചിത്രങ്ങളുള്ള ഒരു കലണ്ടർ യച്ചൂരിയുടെ മേശപ്പുറത്തുണ്ടായിരുന്നു. 

"പാർട്ടിയിൽ എന്നും ബാബുവിന് അലച്ചിലും കഷ്‌ടപ്പാടുമാണ്. എന്തായാലും, അതാണ് അവനു സംതൃപ്‌തി. അവന്റെ സന്തോഷം എന്റെയും സന്തോഷം"

English Summary:

Sitaram Yechury's childhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com