ADVERTISEMENT

തിരുവനന്തപുരം ∙ കടുപ്പമുള്ള കാപ്പി നിർബന്ധമായിരുന്ന സീതാറാം യച്ചൂരിക്ക്, പെരുമാറ്റത്തിൽ കടുപ്പം ഇഷ്ടമായിരുന്നില്ല. കേരളത്തിലെ പഴയ സഖാക്കളെയും സുഹൃത്തുക്കളെയും കണ്ടാൽ ചൂടുള്ള രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം തമാശ പൊട്ടിച്ചും പൊട്ടിച്ചിരിച്ചും യച്ചൂരി അവരുടെ മനസ്സിൽ അലിഞ്ഞുചേരും.

തിരുവനന്തപുരത്തു വിമാനമിറങ്ങിയാൽ ആദ്യം അന്വേഷിക്കുക വി.ശിവൻകുട്ടിയെയാണ്. എസ്എഫ്ഐയിൽ ഇരുവരും ദേശീയ, സംസ്ഥാന ഭാരവാഹിത്വത്തിൽ സമകാലികരായിരുന്നു. ജനറൽ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായി പാർട്ടി ശ്രേണിയിൽ രണ്ടിടങ്ങളിൽ നിൽക്കുമ്പോഴും ശിവൻകുട്ടിയെ കണ്ടാൽ പഴയ എസ്എഫ്ഐക്കാരനാകുമായിരുന്നു യച്ചൂരി. തിരുവനന്തപുരത്ത് യച്ചൂരി എത്തിയാൽ എവിടെയാണെങ്കിലും ഓടിവന്നു കാണും ശിവൻകുട്ടി. സമയമുണ്ടെങ്കിൽ ഒരു നേരത്തെ ഭക്ഷണം തനിക്കൊപ്പമായിരിക്കുമെന്ന് ഉറപ്പിക്കുകയും ചെയ്യും.

വിമാനത്താവളത്തിൽ ആരും സ്വീകരിക്കാൻ ചെല്ലരുതെന്ന നിർബന്ധമുണ്ടായിരുന്നുവെന്ന് എകെജി സെന്റർ സെക്രട്ടറി ബിജു കണ്ടക്കൈ പറയുന്നു. ‘പാർട്ടിക്കു വേണ്ടി എത്രയോ ജോലി ചെയ്യാനുള്ള നിങ്ങൾ എനിക്കു വേണ്ടി സമയം കളയുന്നത് എന്തിനെ’ന്നായിരിക്കും ചോദ്യം. 

കാറിൽ ഒപ്പമുള്ള യാത്രയിൽ കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചും പാർട്ടിയെടുത്ത സമീപനത്തെക്കുറിച്ചുമെല്ലാം ചോദിച്ചറിയും. ഇംഗ്ലിഷ് പത്രങ്ങളിൽ വന്ന കേരളത്തിലെ രാഷ്ട്രീയ വാർത്തകൾ വച്ചാണു ചോദ്യങ്ങളും സംശയങ്ങളും. യച്ചൂരിയെന്ന കമ്യൂണിസ്റ്റിനെയും മനുഷ്യസ്നേഹിയെയും അടുത്തറിഞ്ഞതായിരുന്നു ഹ്രസ്വമായ ആ കാർ യാത്രകളെന്നു ബിജു.

എകെജി സെന്ററിലെത്തിയാൽ സമയം ചെലവിടുന്നതു 35–ാം നമ്പർ മുറിയിലാണ്. ചിലപ്പോൾ വിശ്രമം എകെജി സെന്ററിൽനിന്ന് അധികം അകലെയല്ലാതെ മണ്ണന്തലയിൽ വി.കെ.രാമചന്ദ്രന്റെ വീട്ടിലാക്കും. ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ വി.കെ.രാമചന്ദ്രനുമായുള്ള ആത്മബന്ധവും എസ്എഫ്ഐ കാലത്തേതാണ്.

വിഎസിനോടു വലിയ സ്നേഹമായിരുന്നെങ്കിലും വീട്ടിൽ വിശ്രമത്തിലുള്ള വിഎസിനെ കൂടെക്കൂടെ സന്ദർശിച്ചു ബുദ്ധിമുട്ടിക്കരുതെന്ന് അദ്ദേഹം കരുതിയിരുന്നു. ഒരു വർഷം മുൻപായിരുന്നു അവസാന കൂടിക്കാഴ്ച. മേയ്, ജൂൺ, ജൂലൈ മാസങ്ങളിലായി പലവട്ടം കേരളത്തിൽ വന്നുപോയി. 

ലോക്സഭാ തിരഞ്ഞെടുപ്പു വിശകലനത്തിനായി ജൂണി‍ൽ ചേർന്ന 3 ദിവസത്തെ സംസ്ഥാന നേതൃയോഗത്തിൽ ആദ്യന്തമുണ്ടായിരുന്നു. മുതിർന്ന സഖാവ് എസ്.രാമചന്ദ്രൻപിള്ളയോടു ദൈനംദിനമെന്നവണ്ണം ബന്ധപ്പെട്ടിരുന്നു. എസ്ആർപിയുടെ മകൻ മരിച്ച ദുഃഖത്തിൽ പങ്കുചേരാൻ മേയിൽ തിരുവനന്തപുരത്തെത്തി. ഒടുവിൽ കേരളത്തിലെത്തി മടങ്ങിയതും എസ്ആർപിയെ കണ്ടശേഷമായിരുന്നു. മേഖലാ റിപ്പോർട്ടിങ്ങിനെത്തിയ യച്ചൂരി, എസ്ആർപിയെ കാണാനായി മാത്രം ജൂലൈ നാലിനു തിരുവനന്തപുരത്തെത്തി.

ജനറൽ സെക്രട്ടറിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നറിഞ്ഞപ്പോൾ മുതൽ മൂകത തളംകെട്ടി നിന്ന എകെജി സെന്ററിൽ ഇന്നലെ അദ്ദേഹത്തിന്റെ വിയോഗവാർത്തയെത്തുമ്പോൾ എസ്ആർപിയുണ്ടായിരുന്നു. പിന്നാലെ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണനെത്തി. ഡൽഹി എയിംസിൽ സന്ദർശിച്ചശേഷം വിമാനം കയറിയപ്പോഴാണു വിയോഗവാർത്ത സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ തേടിയെത്തിയത്.

English Summary:

Sitaram Yechury's relation with friends from SFI days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com