ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചെങ്കിലും അഴിമതിയാരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണു ഭരണത്തിൽനിന്ന് ഒഴിയാനും പാർട്ടി നേതൃത്വത്തിൽ ശക്തമാകാനും അരവിന്ദ് കേജ്‌രിവാൾ തീരുമാനിച്ചതെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പറയുന്നു. മദ്യനയ അഴിമതിക്കേസിനു പുറമേ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി മോടിപിടിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണവും സജീവമാണ്.

ജാമ്യ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് സന്ദർശിക്കരുതെന്ന ഇ.ഡിക്കേസിലെ ജാമ്യവ്യവസ്ഥ സിബിഐ കേസിൽ ജാമ്യം നൽകിയപ്പോഴും സുപ്രീം കോടതി മാറ്റിയിട്ടില്ല.  മദ്യനയക്കേസിൽ മാർച്ച് 21ന് അറസ്റ്റിലായ അരവിന്ദ് കേജ്‌രിവാൾ ജയിലിൽ കഴിഞ്ഞ 6 മാസവും മുഖ്യമന്ത്രി പദവിയിൽ തുടർന്നിരുന്നു. 

ഫെബ്രുവരിയിലാണു സംസ്ഥാനത്തു തിരഞ്ഞെടുപ്പു നടക്കേണ്ടത്. എഎപിക്കെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാൻ ശക്തമായ ഒരുക്കങ്ങൾ വേണമെന്നാണു പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയെന്ന നിലയിൽ ഔദ്യോഗിക ഫയലുകളിൽ ഒപ്പിടുന്നതിനു തടസ്സമില്ലെങ്കിലും കേന്ദ്രവും ലഫ്. ഗവർണറുമായി കൂടുതൽ യുദ്ധമുണ്ടാക്കി ഭരണം തടസ്സപ്പെടുത്തേണ്ടതില്ലെന്ന ചിന്തയും രാജി തീരുമാനത്തിനു പിന്നിലുണ്ട്. 

മദ്യനയ അഴിമതിക്കേസിൽ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നു ജയിൽമോചിതനായ ആംആദ്മി പാർട്ടി കൺവീനർ കൂടിയായ കേജ്‌രിവാൾ അപ്രതീക്ഷിതമായാണു രാജിപ്രഖ്യാപനം നടത്തിയത്. ‘ഞാൻ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്. സത്യസന്ധനാണെന്നു ജനങ്ങൾ പറയുന്നതുവരെ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കില്ല’ - അദ്ദേഹം പറഞ്ഞു. നിരപരാധിത്വം തെളിയിക്കാൻ ഏത് അഗ്നിപരീക്ഷയും നേരിടാൻ തയാറാണെന്ന് പറഞ്ഞ കേജ്‌രിവാൾ ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പു നേരത്തെ നടത്തണമെന്നും അഭിപ്രായപ്പെട്ടു.

‘ഫെബ്രുവരിയിലാണു ഡൽഹിയിൽ തിരഞ്ഞെടുപ്പു നടക്കേണ്ടത്. അതു നവംബറിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് ആവശ്യപ്പെടുകയാണ്’– അദ്ദേഹം പറഞ്ഞു. 

ഇന്നലെ അവധിയായതിനാലാണ് 2 ദിവസത്തിനുള്ളിൽ രാജിക്കത്തു കൈമാറാൻ തീരുമാനിച്ചത്. തൊട്ടടുത്ത പ്രവൃത്തി ദിവസമെന്ന നിലയിലാണു 17 തിരഞ്ഞെടുത്തതെന്നു മന്ത്രി അതിഷി പറഞ്ഞു. 

മുഖ്യമന്ത്രി പദവിയിലേക്കുള്ള പേരുകളിൽ ഏറ്റവും സജീവമായുള്ളതു നിലവിൽ ധനം, റവന്യു, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകൾ വഹിക്കുന്ന അതിഷിയുടേതാണ്. അടുത്തിടെ സ്വാതന്ത്രദിനത്തിൽ പതാക ഉയർത്താൻ കേജ്‌രിവാൾ നിർദേശിച്ചത് അതിഷിയുടെ പേരായിരുന്നുവെങ്കിലും ലഫ്. ഗവർണർ അതു നിരസിച്ചിരുന്നു. പിന്നീടു കൈലാഷ് ഗലോട്ടാണു പതാക ഉയർത്തിയത്. 

പരിസ്ഥിതി വകുപ്പു കൈകാര്യം ചെയ്യുന്ന ഗോപാൽ റായിയുടെ പേരു സജീവമായി ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം തടസ്സമാണ്. അതേസമയം, കേജ്‌രിവാൾ ജയിലിലായിരുന്നപ്പോൾ രാഷ്ട്രീയത്തിൽ സജീവമായ ഭാര്യ സുനിതയെ പദവിയിലേക്കു കൊണ്ടുവരാൻ നിലവിൽ സാധ്യതയില്ല. 

ഇന്നലെ എഎപിയുടെ രാഷ്ട്രീയകാര്യ സമിതിയിൽ അടുത്ത മുഖ്യമന്ത്രിയാരെന്ന വിഷയം ചർച്ച ചെയ്തുവെങ്കിലും അന്തിമ പ്രഖ്യാപനമുണ്ടായില്ല. സമിതിയിലെ അംഗങ്ങൾ കേജ്‌രിവാളിനോടു വ്യക്തിപരമായി ആശയവിനിമയം നടത്തിയെന്നു മന്ത്രി സൗരഭ് ഭരദ്വാജ് പറയുന്നു. ഇന്നു രാവിലെ 11.30നു എഎപി എംഎൽഎമാരുമായും കേജ്‌രിവാൾ കൂടിക്കാഴ്ച നടത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം. 

2013ലാണു കേജ്‌രിവാൾ മുഖ്യമന്ത്രി പദവിയിൽ ആദ്യമെത്തുന്നത്. കോൺഗ്രസുമായുള്ള കൂട്ടുകക്ഷി സർക്കാർ ഒരുവർഷം നീണ്ടില്ല. 2015 ൽ മിന്നും ജയവുമായി അധികാരത്തിലെത്തിയ എഎപി 2020 ൽ വീണ്ടും വിജയിച്ചു. 

തിരഞ്ഞെടുപ്പ് നേരത്തേയാക്കാൻ സാധ്യതയില്ല

നിയമസഭാ തിരഞ്ഞെടുപ്പു നേരത്തെയാക്കണമെന്നു അരവിന്ദ് കേജ്‌രിവാൾ അഭിപ്രായപ്പെട്ടെങ്കിലും അതിനുള്ള സാധ്യത കുറവാണെന്നു വിദഗ്ധർ പറയുന്നു. വോട്ടർ പട്ടിക തയാറാക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കേണ്ടി വരും. വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന, പോളിങ് ഓഫിസർമാർക്കുള്ള പരിശീലനം എന്നിവയെല്ലാം പൂർത്തിയാക്കേണ്ടതുണ്ട്. ഡൽഹിയിൽ വോട്ടർ പട്ടിക പുതുക്കാനുള്ള നടപടികൾ ഓഗസ്റ്റിലാണ് ആരംഭിച്ചത്. ജനുവരി വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. മന്ത്രിസഭ പിരിച്ചുവിട്ട് പോളിങ് നേരത്തെ നടത്താൻ സർക്കാർ അഭ്യർഥിക്കുകയും വേണം.

English Summary:

Arvind Kejriwal's decision to resign was decided with clarity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com