ADVERTISEMENT

കൊൽക്കത്ത ∙ മണിപ്പുരിൽ കലാപം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാർഥികൾ തോക്കുകളുമായി ഏറ്റുമുട്ടിയതായി പൊലീസ് വെളിപ്പെടുത്തി. പൊലീസിനു നേരെ കല്ലേറു നടത്തിയ വിദ്യാർഥികൾ യന്ത്രത്തോക്കുകളും കണ്ണീർവാതക ഷെല്ലുകളും ഉപയോഗിച്ചതായും ഡിഐജി എൻ.ഹെറോജിത് സിങ് പറഞ്ഞു. കബെയ്സോയിൽ വിദ്യാർഥികളുടെ വെടിയേറ്റ് പൊലീസുകാരനു പരുക്കേറ്റു. ഇംഫാൽ വെസ്റ്റിലെ ക്വാക്വയിൽ പൊലീസ് വാഹനത്തിന് വെടിയുണ്ടകളേറ്റു. യന്ത്രത്തോക്കുകൾ ഉപയോഗിച്ചാണ് വെടിവയ്പ് നടന്നതെന്ന് ഡിഐജി പറഞ്ഞു. 

കലാപത്തിന്റെ ആദ്യനാളുകളിൽ ഇംഫാലിലെ പൊലീസ് ആയുധപ്പുരയിൽനിന്ന് കവർന്ന അയ്യായിരത്തിലേറെ തോക്കുകളിൽ പലതും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ കൈവശമുണ്ട്. സുരക്ഷാ ഉപദേഷ്ടാവ്, ഡിജിപി എന്നിവരെ മാറ്റണമെന്നും യൂണിഫൈഡ് കമാൻഡിന്റെ ചുമതല മുഖ്യമന്ത്രി ബിരേൻ സിങ്ങിനു കൈമാറണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ കഴിഞ്ഞയാഴ്ച പൊലീസുമായി ഏറ്റുമുട്ടിയത്. രാജ്ഭവനു നേരെയും ആക്രമണം നടന്നിരുന്നു. 

അതേസമയം, ഇംഫാൽ താഴ്‌വരയിലെ 5 ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം 6 ദിവസത്തിനുശേഷം ഇന്നലെ പിൻവലിച്ചു. സ്കൂളുകളും കോളജുകളും ഇന്ന് തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. വീണ്ടും വിദ്യാർഥിപ്രക്ഷോഭം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഈ മാസം 1 മുതലാണ് മണിപ്പുരിൽ വീണ്ടും കലാപം ആരംഭിച്ചത്. 11 പേർ ഈ മാസം മാത്രം കൊല്ലപ്പെട്ടു.

മന്ത്രിയുടെ വീട്ടിലേക്ക് ഗ്രനേഡ് ആക്രമണം

നാഗാ ഭൂരിപക്ഷ ജില്ലയായ ഉഖ്രുലിൽ മന്ത്രി ഖാഷിം വഷൂമിന്റെ വീട്ടിലേക്കു ഗ്രനേഡ് ആക്രമണമുണ്ടായി. നാഗാ ഗോത്രക്കാരനായ മന്ത്രി ഈ സമയം ഇംഫാലിലായിരുന്നു. ആർക്കും പരുക്കില്ല. സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com