ADVERTISEMENT

ന്യൂഡൽഹി ∙ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയിൽനിന്നു ചോർന്ന വിവരങ്ങൾ ലഭ്യമാക്കുന്ന ടെലിഗ്രാം ചാറ്റ്ബോട്ടുകൾക്ക് അന്ത്യമില്ല. ടെലിഗ്രാം കമ്പനി ഇടപെട്ടു ചാറ്റ്ബോട്ടുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും പിന്നാലെ പുതിയവ എത്തുകയാണ്. വാർത്ത പുറത്തുവന്നശേഷം 3 തവണ ചാറ്റ്ബോട്ടുകൾ നീക്കം ചെയ്തു. മലയാളികളുൾപ്പെടെ പതിനായിരങ്ങളുടെ മെഡിക്കൽ റിപ്പോർട്ടുകളും മറ്റു വിവരങ്ങളുമാണു ചാറ്റ്ബോട്ടുകൾ ലഭ്യമാക്കുന്നത്.

ഒരു സമയം 2 ചാറ്റ്ബോട്ടുകളാണു പ്രവർത്തിക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് ക്ലെയിം നടത്തിയവരുടെ രേഖകളാണ് ഒരു ബോട്ട് നൽകുന്നത്. മറ്റൊന്നിൽ പോളിസി നമ്പർ, പേര്, കുടുംബാംഗങ്ങളുടെയും നോമിനിയുടെയും വിവരം തുടങ്ങിയവ ലഭിക്കും. ഒറ്റ ടാപ്പിൽ 10 പേരുടെ വരെ വിവരങ്ങൾ ലഭിക്കും. ഏതെങ്കിലും കാരണവശാൽ ചാറ്റ്ബോട്ട് നീക്കം ചെയ്യപ്പെട്ടാൽ മണിക്കൂറുകൾക്കുള്ളിൽ പുതിയതു ലഭ്യമാക്കുമെന്നും ഹാക്കറുടെ വെബ്സൈറ്റിലുണ്ട്.

പൊന്നുംവിലയുള്ള വിവരങ്ങൾ
∙ കേരളത്തിൽ 40 വയസ്സിൽ താഴെയുള്ളവർക്ക് ഏറ്റവും കൂടുതലായി വരുന്ന രോഗമേത്, അതിന് അവർ തേടുന്ന ചികിത്സയേത്, ഉപയോഗിക്കുന്ന മരുന്നേത്, ഒരു നിശ്ചിതരോഗം കേരളത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സ്ഥലമേത്, ഏറ്റവും കൂടുതൽ ഇൻഷുറൻസ് ക്ലെയിം വരുന്ന രോഗമേത് എന്നിങ്ങനെ നൂറുകണക്കിനു ചോദ്യങ്ങൾക്കുള്ള മറുപടിയാണ് വമ്പൻ ആരോഗ്യ ഇൻഷുറൻസ് കമ്പനിയിൽനിന്നു ചോരുന്ന ഡേറ്റ നൽകുന്നത്. മെഡിക്കൽ, ഇൻഷുറൻസ് രംഗങ്ങളിൽ പൊന്നുംവിലയുള്ള വിവരങ്ങളാണിവ.

വിപണിയിൽ പുതിയ ഉൽപന്നം പുറത്തിറക്കാൻ പദ്ധതിയിടുന്ന മെഡിക്കൽ കമ്പനിക്ക് പല തരത്തിലുള്ള പ്രൊഫൈലിങ് ഡേറ്റ പ്രയോജനപ്പെടും. ഉദാഹരണത്തിന്, സർക്കാർ ജീവനക്കാരുടെ ഡേറ്റ പ്രത്യേകമായി വിൽക്കാൻ സ്റ്റാർ ഹെൽത്ത് ഹാക്കർ തയാറാണ്.

മറ്റ് പ്രശ്നങ്ങൾ
തട്ടിപ്പ്: വ്യക്തികളുടെ ഡേറ്റ, തട്ടിപ്പുകൾക്ക് ഉപയോഗിക്കപ്പെടാം. ഉദാഹരണത്തിന് ഒരാളെ ഫോണിൽ വിളിച്ചു വ്യക്തിഗത വിവരങ്ങൾ പറഞ്ഞ് ഔദ്യോഗിക ഏജൻസികളിൽനിന്നെന്ന മട്ടിൽ വിശ്വാസം സമ്പാദിക്കാം. അയാൾ തട്ടിപ്പുകാരുടെ തുടർന്നുള്ള നിർദേശങ്ങൾ അനുസരിച്ചേക്കാം.

സ്വകാര്യത: രോഗങ്ങൾ വ്യക്തിയുടെ സ്വകാര്യതയുടെ ഭാഗമാണ്. ഈ വിവരങ്ങൾ മറ്റുള്ളവർ അറിയുന്നത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കാം. രോഗവിവരങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയ സംഭവങ്ങളുണ്ട്. ഫാമിലി ഫ്ലോട്ടർ പോളിസി വിവരങ്ങളിൽനിന്ന് കുടുംബത്തിന്റെ ഏകദേശചിത്രം തട്ടിപ്പുകാർക്കു ലഭിക്കും. ഓരോ അംഗത്തിന്റെയും പ്രായം, രോഗം തുടങ്ങിയ വിവരങ്ങൾ ലഭ്യമാണ്.

മാർക്കറ്റിങ്: നിശ്ചിത രോഗമുള്ളവരെ പുതിയ മെഡിക്കൽ ഉൽപന്നവുമായി കമ്പനികൾക്കു പ്രത്യക്ഷമായും പരോക്ഷമായും സമീപിക്കാം.

വ്യാജരേഖ: വ്യക്തിയുടെ സ്വകാര്യവിവരങ്ങൾ ചേർത്ത് വ്യാജരേഖ തയാറാക്കി ആൾമാറാട്ടം വരെ നടത്താം.

∙ കഴിഞ്ഞ വർഷം മേയിൽ ഫുട്ബോൾ കളിക്കിടെ കാലിൽ ഒടിവുകളുണ്ടായി. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. ഇൻഷുറൻസ് ക്ലെയിം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മരുന്നു കുറിപ്പടി, ഡിസ്ചാർജ് സമ്മറി അടക്കമുള്ള എല്ലാ മെഡിക്കൽ രേഖകളും ടെലിഗ്രാമിൽ കണ്ടതിന്റെ ഞെട്ടൽ മാറിയിട്ടില്ല. തെളിവടക്കം ലഭിച്ചിട്ടും നിയമപരമായി എങ്ങനെ നീങ്ങണമെന്നു വ്യക്തമല്ല. -കെ.ബാസിൽ,  മലപ്പുറം കോട്ടയ്ക്കൽ സ്വദേശി

English Summary:

Health insurance information leaks moved still chatbots

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com