ADVERTISEMENT

ബൂത്തിൽ തുടങ്ങി ബ്ലോക്കിലോ ജില്ലാതലത്തിലോ വരെ ഭാരവാഹികളില്ലാത്ത കോൺഗ്രസിനെ തിരഞ്ഞെടുപ്പിനു സജീവമാക്കാൻ ഉദ്ദേശിച്ച് എഐസിസി നടത്തിയ പരിശീലന പരിപാടി ഹരിയാനയിൽ ഹിറ്റ്. രാഹുൽ ഗാന്ധി തുടക്കമിട്ട ‘ജവാഹർലാൽ നെഹ്റു ലീഡർഷിപ് ഇനിഷ്യേറ്റീവി’ലെ പരിശീലകരെ ഉപയോഗിച്ച് അടിത്തട്ടിൽ നേതാക്കളെ സജ്ജമാക്കുന്ന രീതിയാണ് പരീക്ഷിച്ചത്. അതിനിടെ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച ഫലം നിയമസഭയുടെ കാര്യത്തിൽ ഇരട്ടിയാകുമെന്ന്  പരിശീലനപരിപാടികൾക്കു നേതൃത്വം നൽകുന്ന മലയാളിയും സുപ്രീം കോടതി അഭിഭാഷകനുമായ അൽജോ കെ.ജോസഫ് പറയുന്നു.

പിസിസി അധ്യക്ഷനെയും സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയെയും ഒഴിച്ചു നിർത്തിയാൽ ഹരിയാനയിൽ കോൺഗ്രസ് ഏറക്കുറെ ഏതാനും നേതാക്കളെ ചുറ്റിപ്പറ്റി നീങ്ങുന്ന സംവിധാനമാണ്. പകരം, ലോക്സഭ, നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ എഐസിസി കോഓർഡിനേറ്റർമാരും പ്രവർത്തകർക്കു പരിശീലനം നൽകുന്ന എഐസിസി ട്രെയ്നർമാരുമാണു താഴെത്തട്ടിൽ പാർട്ടിയെ ചലിപ്പിക്കുന്നത്. ട്രെയ്നർമാർ ജില്ല, ലോക്സഭ, നിയമസഭ തലങ്ങളിലുണ്ട്. ഫലത്തിൽ ഇവർ, ഡിസിസി, ബ്ലോക്ക് ഭാരവാഹികൾക്കു തുല്യമായി ഇടപെടും. ഹരിയാനയുടെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബ്രിയ നിർദേശിച്ചതിനെ തുടർന്നാണു മാസങ്ങളായി അൽജോ ഹരിയാനയുടെ ചുമതല നി‍ർവഹിക്കുന്നത്. 

സംഘടനാദൗർബല്യം മാറ്റാൻ താഴെത്തട്ടിൽ നേതാക്കളെ സജ്ജമാക്കുകയായിരുന്നു ആദ്യ ദൗത്യം. ഓരോ പ്രാദേശിക മേഖലയിലും ഉപയോഗപ്പെടുത്താവുന്ന നേതാക്കളുടെ പട്ടിക തയാറാക്കി. ഇവർക്കായി പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. 2005 മുതൽ 2014 വരെ 10 വർഷത്തോളം സംസ്ഥാനം ഭരിച്ച കോൺഗ്രസിന് പിന്നീടു സംസ്ഥാനത്തു നിലംതൊടാനായിട്ടില്ല. 2014, 2019 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഏറക്കുറെ നിലംപരിശായി. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 31 സീറ്റുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത് ഭൂപീന്ദർ ഹൂഡയുടെ ഒറ്റയാൻ മികവായിരുന്നു. 

English Summary:

Central Intervention in Haryana Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com