ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ എട്ടിനു നടക്കാനിരിക്കെ, 5 അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ലഫ്റ്റനന്റ് ഗവർണറുടെ നീക്കം ജമ്മു കശ്മീരിൽ പുതിയ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തി.

  • Also Read

നാമനിർദേശം ചെയ്യപ്പെടുന്നവർക്കു സഭയിൽ വോട്ടവകാശം കൂടി അനുവദിച്ചു ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള നീക്കമാണ് ലഫ്. ഗവർണറിലൂടെ കേന്ദ്ര സർക്കാർ നടത്തുന്നതെന്നു ഇന്ത്യാസഖ്യവും പിഡിപിയും ആരോപിച്ചു. ആവശ്യമെങ്കിൽ നിയമ നടപടി സ്വീകരിക്കാനും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ ആലോചിക്കുന്നു. ബിജെപിയും ലഫ്. ഗവർണറുടെ ഓഫിസും പ്രതികരിച്ചിട്ടില്ല.

നിയമസഭയിലേക്കുള്ള വനിതാപ്രാതിനിധ്യം പര്യാപ്തമല്ലെന്നു തോന്നിയാൽ 2 അംഗങ്ങളെ ലഫ്. ഗവർണർക്ക് നാമനിർദേശം ചെയ്യാമെന്നു ജമ്മു കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിക്കൊണ്ടുള്ള 2019 ലെ പുനഃസംഘടനാ നിയമത്തിൽ വ്യക്തമാക്കിയിരുന്നു. 

കഴിഞ്ഞവർഷം ജൂലൈയിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ ഇതിനൊപ്പം 3 അംഗങ്ങളെക്കൂടി നാമനിർദേശം ചെയ്യാൻ സാഹചര്യമൊരുക്കി. ഒരു സ്ത്രീ ഉൾപ്പെടെ 2 കശ്മീരി പണ്ഡിറ്റുകൾ, പാക്ക് അധിനിവേശ കശ്മീരിൽനിന്നു പലായനം ചെയ്തവരിൽനിന്ന് ഒരാൾ എന്നിങ്ങനെ 3 പേർ എന്നതാണ് വ്യവസ്ഥ. 

ഫലത്തിൽ, ജനങ്ങൾ തിരഞ്ഞെടുക്കുന്ന 90 എംഎൽഎമാർക്കു പുറമേ കേന്ദ്ര താൽപര്യപ്രകാരം 5 പേർ കൂടി നിയമസഭയിലേക്ക് അധികമായെത്തും. 

വിവാദത്തിൽ തന്ത്രപരമായ മൗനമാണ് കേന്ദ്രം പാലിക്കുന്നതെങ്കിലും പുതുച്ചേരി മാതൃക പിന്തുടർന്നാൽ നാമനിർദേശം ചെയ്യപ്പെടുന്നവർക്കും വോട്ടവകാശം ലഭിക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷം ഉയർത്തുന്നത്. 3 ഘട്ടമായി പൂർത്തിയായ തിരഞ്ഞെടുപ്പിന്റെ ഫലം വരുന്നതിനു മുന്നോടിയായി ലഫ്. ഗവർണറുടെ ഓഫിസിലും സെക്രട്ടേറിയറ്റിലും നാമനിർദേശ നടപടികൾക്കു തിരക്കിട്ട നീക്കം നടക്കുന്നുവെന്നാണ് വിവരം.

ഗുണം  ബിജെപിക്ക് 

നാമനിർദേശം ചെയ്യപ്പെടുന്ന 5 അംഗങ്ങൾ കൂടി ആകുമ്പോൾ സഭയുടെ അംഗബലം 95. കേവലഭൂരിപക്ഷത്തിനു വേണ്ട സീറ്റുകളുടെ എണ്ണം 48. ബിജെപി സഖ്യത്തിന് 43 എംഎൽഎമാരെ തിരഞ്ഞെടുപ്പിലൂടെ ലഭിച്ചാൽ ഈ എണ്ണം തികയ്ക്കാം. മറ്റു കക്ഷികൾക്ക് ഈ സ്ഥാനത്ത് 48 തന്നെ വേണം.  

മാതൃക പുതുച്ചേരി 

പുതുച്ചേരി നിയമസഭയുടെ ആകെ അംഗബലം 33. ഇതിൽ 3 അംഗങ്ങൾ കേന്ദ്ര സർക്കാർ നാമനിർദേശം ചെയ്യുന്നവരാണ്. ഇവർക്കു വിശ്വാസപ്രമേയം, അവിശ്വാസപ്രമേയം, ബജറ്റ് തുടങ്ങി എല്ലാ വിഷയങ്ങളിലും വോട്ടവകാശമുണ്ട്. എന്നാൽ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ കഴിയില്ല. 1963 ലെ ഗവൺമെന്റ് ഓഫ് യൂണിയൻ ടെറിറ്ററീസ് ആക്ട് പ്രകാരമാണു നാമനിർദേശം അനുവദിക്കുന്നത്.

English Summary:

Voting rights of 5 nominees are decisive in Jammu Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com