ADVERTISEMENT

തിരുവനന്തപുരം∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അടക്കം പ്രതികളായുള്ള മൈക്രോ ഫിനാൻസ് തട്ടിപ്പുകേസിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. ഈ കേസിൽ സാമ്പത്തിക നഷ്ടം സംഭവിച്ചില്ലെന്ന കണ്ടെത്തലുമായി അന്വേഷണം അവസാനിപ്പിച്ചു വിജിലൻസ് നൽകിയ റിപ്പോർട്ട് തള്ളിയാണു കോടതി ഉത്തരവ്. വിജിലൻസ് അന്വേഷണം നേരായ രീതിയിൽ ആയിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസിൽ പരാതിക്കാരനായ വി.എസ്.അച്യുതാനന്ദനു കോടതി നോട്ടിസ് നൽകിയിരുന്നു. തുടർന്നു വിഎസിന്റെ അഭിഭാഷകൻ ആക്ഷേപം സമർപ്പിച്ചു. പണം നൽകിയെന്നു പറയുന്നവർക്കു പണം ലഭിച്ചോ, അവർ അതിനായി അപേക്ഷ നൽകിയോ, വ്യാജരേഖ ചമച്ചോ എന്നിങ്ങനെയുള്ള കാര്യങ്ങൾ വിജിലൻസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപ ഹർജിയിൽ ചൂണ്ടിക്കാട്ടി.

വെള്ളാപ്പള്ളി നടേശനു പുറമേ യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ, പിന്നാക്ക ക്ഷേമ കോർപറേഷൻ മുൻ മാനേജിങ് ഡയറക്ടർ ദിലീപ് കുമാർ എന്നിവരാണു കേസിലെ പ്രതികൾ. മൂന്നാം പ്രതി കെ.കെ.മഹേഷ് മരിച്ചു. നാലാം പ്രതി എം.നജീബിനെതിരായ പ്രഥമ വിവര റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി. വിഎസ് നൽകിയ ഹർജിയിൽ 2016നാണു കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

പിന്നാക്ക ക്ഷേമ കോർപറേഷനിൽ നിന്നു 15.85 കോടി രൂപ വായ്പയെടുത്ത് എസ്എൻഡിപി യോഗം ശാഖകൾ വഴി 12 ശതമാനത്തിലേറെ പലിശ ഈടാക്കി വിതരണം ചെയ്തു ക്രമക്കേടു നടത്തിയെന്നാണ് ആരോപണം. 5 ശതമാനത്തിൽ താഴെ മാത്രമേ പലിശ ഈടാക്കാവൂ എന്നാണു വ്യവസ്ഥ. പല വായ്പകളും വ്യാജ പേരുകളിലാണു നൽകിയത്.

2003–2014 കാലയളവിലായിരുന്നു ക്രമക്കേട്. ദിലീപ് കുമാർ എംഡി ആയിരിക്കെ 4 കോടി രൂപ എസ്എൻഡിപി യോഗം വായ്പ ചോദിച്ചപ്പോൾ 5 കോടി രൂപ മതിയായ രേഖകളില്ലാതെ കോർപറേഷൻ നൽകിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

English Summary:

Court order for further investigation in micro finance fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com