ADVERTISEMENT

പത്തനംതിട്ട ∙ കഴിഞ്ഞ 20 വർഷത്തിനിടെ സൂര്യനിൽ നിന്നുണ്ടാകുന്ന ഏറ്റവും ശക്തമായ കാന്തികക്കാറ്റിന്റെ ഭാഗമായ കണങ്ങളുടെ പ്രവാഹം ഇന്ത്യയിലുമുണ്ടായതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് അറിയിച്ചു. സൂര്യനിൽ നിന്നുള്ള ഇത്തരം പ്രവാഹം മുൻപ് യൂറോപ്പിലും യുഎസിലും ധ്രുവങ്ങളിലും മാത്രമാണ് ദൃശ്യമായിരുന്നത്. ഇത്തവണത്തെ അതിശക്തമായ സൗരകാന്തിക കാറ്റ് കശ്മീരിലെ ലഡാക്കിലും എത്തി. രാത്രിയിലും ആകാശം ചുവന്നുനിൽക്കുന്ന പ്രതിഭാസമായ ധ്രുവദീപ്തിയുടെ (അറോറ) ചിത്രം ഇന്ത്യയിൽനിന്നു ലഭിക്കുന്നത് ആദ്യമാണെന്ന് ദൃശ്യം പരിശോധിച്ച ലഡാക്ക് ഹാൻലെ ഒബ്സർവേറ്ററി ക്യാമറ എൻജിനീയർ ഡോർജെ ആംഗ്ചുക് പറഞ്ഞു. 

വെള്ളിയാഴ്ച രാത്രിയാണ് ചക്രവാളത്തിൽ ചുവപ്പുരാശി കലർന്നത്. നീല നിറവും കാണപ്പെട്ടു. നമ്മുടെ അന്തരീക്ഷത്തിലേക്കും സൂര്യനിൽ നിന്നുള്ള പ്ലാസ്മ കടന്നെത്തിയിട്ടുണ്ട് എന്നതിന്റെ സൂചനയാണ്– ഡോർജെ പറഞ്ഞു. 

കൊടൈക്കനാൽ സോളർ ഒബ്സർവേറ്ററിയിൽ സൗരകളങ്കത്തിന്റെ ചിത്രം പകർത്തി. ഇന്നലെ രാത്രി കേരളത്തിലെ ആകാശത്തു കാണപ്പെട്ട അന്തിച്ചുവപ്പിനു പിന്നിലും അറോറ പ്രഭാവമുണ്ടോ എന്ന് ചില ഗവേഷകർ സംശയമുന്നയിച്ചു. ഇന്ത്യൻ ശാസ്ത്രജ്ഞർ തുടർപഠനം നടത്തുമെന്ന് ഐഐഎ മേധാവി ഡോ. അന്നപൂർണി സുബ്രഹ്മണ്യം പറഞ്ഞു. 

ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള കളങ്കം

ഇതിനു മുൻപ് 2003 ഒക്ടോബറിൽ ആണ് ഇത്രയും തീവ്രമായ കൊറോണൽ മാസ് ഇജക്‌ഷൻ എന്ന സൗര കാന്തിക കാറ്റുണ്ടാകുന്നത്. അന്നു പലയിടത്തും വൈദ്യുതി ബന്ധം ഉൾപ്പെടെ പല ഉപഗ്രഹ സിഗ്‌നലുകളും നിശ്ചലമായി. ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൗരകളങ്കമാണ് (Sun spot) സൂര്യനിൽ രൂപപ്പെട്ടതെന്ന് യുഎസിലെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ (നോവ) അറിയിച്ചു. 

ഒട്ടേറെ സൂര്യകളങ്കങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര വലുത് അത്യപൂർവമാണെന്ന് AR13664 എന്ന് പേരിട്ടിരിക്കുന്ന ഈ കളങ്കത്തിന്റെ ചിത്രം തത്സമയം കോഴിക്കോട്ട് നിന്നു പകർത്തിയ അമച്വർ വാനനിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. 

സിഗ്നലുകളെ തടസ്സപ്പെടുത്തും

കണ്ണുകൊണ്ടു കാണാൻ കഴിയുന്ന വലിപ്പമുണ്ടെങ്കിലും സൗരഫിൽറ്ററുകൾ ഇല്ലാതെ സൂര്യനെ നോക്കുന്നത് അപകടമാണ്. സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണ് സൂര്യകളങ്കമായി അറിയപ്പെടുന്നത്. ഓരോ 11 വർഷത്തിലും ഇവ വർധിക്കുന്നതായി കാണാറുണ്ട്. അതിശക്തമായ സൗരജ്വാലകൾ ചാർജ് കണങ്ങളുടെ ഒരു മഹാപ്രവാഹമായിരിക്കും. ഇത്തരം സമയങ്ങളിൽ ഭൂമിയുടെ ധ്രുവമേഖലയിൽ വർണാഭമായ ധ്രുവദീപ്തികൾ (അറോറ) പ്രത്യക്ഷപ്പെടും. ശക്തമായ കണങ്ങൾ ഉപഗ്രഹ– വ്യോമയാന– റേഡിയോ സിഗ്നലുകൾ വഴിയുള്ള വാർത്താവിനിമയത്തെ താറുമാറാക്കാനും ഇടയുണ്ട്. വൈദ്യുത വിതരണശൃംഖലകൾ തടസ്സപ്പെടാനും ഇതു കാരണമാകും. അതുകൊണ്ടു തന്നെ ശാസ്ത്രലോകം സൂര്യകളങ്കങ്ങളെ ഗൗരവതരമായി കാണുന്നു. ഭൂമിയിലെ ചൂട്, മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയിൽ സൂര്യകളങ്കങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യം ശാസ്ത്രലോകം പഠിച്ചു വരികയാണ്. 

English Summary:

Indian Scientists Investigate Giant Sunspot's Effects on Communication and Climate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com