ADVERTISEMENT

തിരുവനന്തപുരം ∙ കേരള വനം വികസന കോർപറേഷന്റെ(കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്കു യൂക്കാലി മരങ്ങൾ നടാനുള്ള വിവാദ ഉത്തരവ് വനം വകുപ്പ് റദ്ദാക്കി. കെഎഫ്ഡിസിയുടെ അംഗീകൃത വർക്കിങ് പ്ലാൻ പ്രകാരം, യൂക്കാലി മരങ്ങൾ വെട്ടിമാറ്റാനുള്ള നിർദേശം ഉൾപ്പെടുത്തിയും മരങ്ങൾ നടണമെന്ന മുൻ ഉത്തരവിലെ പരാമർശം ഒഴിവാക്കിയുമാണു വനം അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഇന്നലെ ഉത്തരവിൽ ഒപ്പിട്ടത്.

മന്ത്രി എ.കെ.ശശീന്ദ്രന്റെ അനുമതി വാങ്ങിയ ശേഷമാണു നടപടി. വിവാദ ഉത്തരവ് പിൻവലിക്കണമെന്നു വനം മേധാവി ഗംഗാ സിങ് കഴിഞ്ഞ ദിവസം അഡീഷനൽ ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് നൽകിയിരുന്നു. 

യൂക്കാലി മരങ്ങൾ നടാൻ അനുമതി നൽകി കഴിഞ്ഞ ഏഴിനു പുറത്തിറക്കിയ സ്വന്തം ഉത്തരവ് പരിഷ്കരിക്കുന്നെന്നാണ് ഇന്നലെ ജ്യോതിലാൽ ഒപ്പിട്ട ഉത്തരവിലെ പരാമർശം. പുതിയ ഉത്തരവ് ഇന്നു പുറത്തിറങ്ങും. സർക്കാർ നയത്തിനു വിരുദ്ധമായി യൂക്കാലി മരങ്ങൾ നടാനുള്ള അനുമതിക്കായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു നേരിട്ടു കത്തെഴുതിയ കെഎഫ്ഡിസി എംഡി ജോർജി പി.മാത്തച്ചനോട്, നടപടിയെടുക്കാതിരിക്കാൻ വിശദീകരണം തേടാനും വനം വകുപ്പ് തീരുമാനിച്ചു. 

മാനേജ്മെന്റ് പ്ലാൻ കാലാവധിയിൽ ശേഷിക്കുന്ന ഒരു വർഷത്തേക്ക്(2024–25) യൂക്കാലി നടാൻ അനുമതി നൽകി ഏഴിനു കെ.ആർ.ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവാണു വിവാദമായത്. കെഎഫ്ഡിസി എംഡിയുടെ തുടർച്ചയായ കത്തിനെത്തുടർന്നാണ് ഉത്തരവിറക്കിയതെന്നും ജ്യോതിലാലിന്റെ പേരിലുള്ള ഉത്തരവിൽ നേരത്തെ പരാമർശിച്ചിരുന്നു. യൂക്കാലി നടുന്നതു സംബന്ധിച്ചു സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നയങ്ങൾക്കു വിരുദ്ധമായ നിലപാടാണു വനം വകുപ്പ് സ്വീകരിച്ചതെന്ന വിമർശനമുയർന്നതു സർക്കാരിനെയും വനം വകുപ്പിനെയും വെട്ടിലാക്കി. ഭരണകക്ഷിയിൽപെട്ട ചിലരും പരിസ്ഥിതി സംഘടനകളും പ്രതിഷേധവുമായെത്തി. 

ജലം വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്കു ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെത്തുടർന്നു യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നതു വിലക്കി 2017ൽ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ, നിലനിൽപ്പിനെ ബാധിക്കുന്ന വിഷയമാണെന്നു കരുതിയാണു യൂക്കാലി മരങ്ങൾ നടാൻ അനുമതി തേടിയതെന്നാണു കെഎഫ്ഡിസി എംഡിയുടെ വാദം. 

English Summary:

Eucalyptus in KFDC plantations: Order cancelled

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com