ADVERTISEMENT

കൊച്ചി∙ കേരള നിയമസഭ‌‌ തിരഞ്ഞെടുപ്പു പ്രചാരണം കൊടുമ്പിരിക്കൊണ്ട സമയം. 2016 മേയ് 16നായിരുന്നു വോട്ടെടുപ്പ്. പെരുമ്പാവൂരിലെ നിയമവിദ്യാർഥി കൊല്ലപ്പെട്ടത് ഏപ്രിൽ 28നും. അതിക്രൂരമായ പീഡനക്കൊല രാഷ്ട്രീയ വിഷയമായി. അടുത്ത രണ്ടുമാസം രണ്ടു മന്ത്രിസഭകൾ, രണ്ട് അഭ്യന്തര മന്ത്രിമാർ, രണ്ട് പൊലീസ് ഡിജിപിമാർ, രണ്ട് അന്വേഷണ സംഘങ്ങൾ, രണ്ട് ഫൊറൻസിക് ടീം. കോടതിയും മാധ്യമങ്ങളും പുലർത്തിയ ജാഗ്രത. കഴിഞ്ഞ പത്തു വർഷങ്ങൾക്കിടയിൽ കേരള പൊലീസ് നേരിട്ട ഏറ്റവും സങ്കീർണമായ കുറ്റാന്വേഷണമാണു പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ കണ്ടത്.

സംഭവ ദിവസം പെരുമ്പാവൂരിലെ ടെലികമ്യൂണിക്കേഷൻ ടവറുകൾ വഴി കടന്നുപോയ 22 ലക്ഷം ഫോൺ കോളുകളാണു പൊലീസ് പരിശോധിച്ചത്. പഞ്ചായത്തിലെ 3 വാർഡുകളിലെ മുഴുവൻ പുരുഷന്മാരുടെയും വിരലടയാളങ്ങൾ ശേഖരിച്ചു. കൊലയാളി ധരിച്ചിരുന്നതായി കരുതുന്ന കറുത്ത ചെരിപ്പ് പൊതുജനങ്ങൾ കാണുന്ന ഇടങ്ങളിൽ കെട്ടിത്തൂക്കിയിട്ടാണു അന്വേഷണത്തിൽ ജനങ്ങളുടെ സഹായം പൊലീസ് തേടിയത്. നേരിട്ടു വിവരം നൽകാൻ ഭയമുള്ളവർക്കു സ്വന്തം പേരു വെളിപ്പെടുത്താതെ രഹസ്യ വിവരങ്ങൾ കത്തിൽ എഴുതി നിക്ഷേപിക്കാൻ 20 ഇടങ്ങളിൽ എഴുത്തുപെട്ടികൾ സ്ഥാപിച്ചു. മികച്ച കുറ്റാന്വേഷകരെന്നു പേരെടുത്ത മുഴുവൻ പൊലീസുദ്യോഗസ്ഥരും രണ്ടുമാസം പെരുമ്പാവൂരിൽ തമ്പടിച്ചു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും ഫൊറൻസിക് ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് അന്വേഷണ സംഘം ഉപദേശം തേടി.

ഈ കേസിലെ ‘ദൈവത്തിന്റെ അടയാളം’ ഇര കൊലയാളിയെ കടിച്ചപ്പോൾ കൊലയാളി ഇരയെയും തിരികെ കടിച്ചതായിരുന്നു. ആ കടിയിൽ നിന്നാണു കൊലയാളിയുടെ ഡിഎൻഎ വേർതിരിച്ചെടുക്കാനുള്ള ഉമിനീർ സാമ്പിൾ കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന ഉടൻ സ്ഥലത്തെത്തിയ ലോക്കൽ പൊലീസ് ഈ കേസിൽ നൽകിയ ഏറ്റവും വലിയ സംഭാവന ഇത്തരം ഡിഎൻഎ സാമ്പിളുകൾ വേർതിരിച്ചെടുക്കാനുള്ള തെളിവുകൾ ആദ്യദിവസത്തിൽ തന്നെ ശേഖരിച്ചതാണ്. കൊല്ലപ്പെട്ട ഇരയുടെ ശരീരത്തിൽ കണ്ടെത്തിയ കടിയുടെ പാട് വിശകലനം ചെയ്തു കൊലയാളിയുടെ പല്ലിന്റെ പ്രത്യേകത കണ്ടെത്തി. മുൻനിരയിലെ പല്ലുകൾക്കിടയിൽ വിടവുള്ള ഒരാളാണു പൊലീസ് അന്വേഷിക്കുന്ന കൊലയാളിയെന്നു വ്യക്തമായി പ്രതികളെന്നു സംശയം തോന്നിയ മുഴുവൻ പേരുടെയും പല്ലുകളുടെ നിരപ്പും സ്ഥാനവും പൊലീസ് പരിശോധിച്ചു. ഏറെ സംശയം തോന്നിയ ചിലരെ പച്ചമാങ്ങയിൽ കടിപ്പിച്ച് അതിന്റെ അടയാളം ഇരയുടെ ശരീരത്തിലേറ്റ പാടുമായി താരതമ്യം ചെയ്തു.

ഒരു ഘട്ടത്തിൽ പ്രതിയല്ലാത്ത ഒരാൾ കുടുങ്ങുമെന്ന നിലയിൽ കാര്യങ്ങളെത്തി. പൊലീസിന്റെ മർദനമേറ്റ അയാൾ ‘കുറ്റസമ്മതം’ പോലും നടത്തിയതാണ്. സംസ്ഥാനത്തെ സമുന്നതനായ മുൻ ഫൊറൻസിക് സർജൻ തെളിവുകൾ സഹിതം ചൂണ്ടിക്കാണിച്ച പ്രതിയായിരുന്നു അയാൾ. നിയമവിദ്യാർഥിനിയുടെ ശരീരത്തിലേറ്റ പല്ലുകളുടെ അടയാളങ്ങളുമായി 100% ചേർന്നു.എന്നാൽ പ്രതിയെ മാധ്യമങ്ങൾക്കു മുന്നിൽ അവതരിപ്പിക്കും മുൻപു ഡിഎൻഎ പരിശോധനാഫലം പുറത്തുവരാൻ കേരള പൊലീസ് തീരുമാനിച്ചതാണ് അതിഥിത്തൊഴിലാളിയായ അയാളെ രക്ഷിച്ചത്. ഡിഎൻഎ ഫലം നെഗറ്റ‌ീവായിരുന്നു.

അപ്പോഴേക്കും തിരഞ്ഞെടുപ്പു കഴിഞ്ഞു ഭരണം മാറി. പുതിയ അന്വേഷണ സംഘം എത്തി. മുൻ അന്വേഷണ സംഘം ശേഖരിച്ച ശാസ്ത്രീയ തെളിവുകൾ ഉപയോഗപ്പെടുത്തി പുതിയ ഫൊറൻസിക് സംഘം നൽകിയ സൂചനകളെ പിൻതുടർന്ന അന്വേഷണ സംഘം യഥാർഥ പ്രതിയിലേക്ക് എത്തി. ആദ്യഘട്ടത്തിലെ ഭയം മാറിയ നാട്ടുകാരും അപ്പോഴേക്കും അന്വേഷണവുമായി കൂടുതൽ സഹകരിക്കാൻ തുടങ്ങി. തെളിവുകളും മൊഴികളും നൽകാൻ തുടങ്ങി. കൊലയ്ക്കു ശേഷം നാടുവിടും മുൻപു പ്രതി അമീർ പുതിയ ഒരു ജോടി ചെരിപ്പു വാങ്ങിയിരുന്നു. ആ ചെരുപ്പുകടക്കാരൻ നൽകിയ മൊഴിയും പ്രതിയുടെ അറസ്റ്റിന് സഹായകരമായിരുന്നു.

English Summary:

Perumbavoor murder case This is how the police reached the suspect

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com