ADVERTISEMENT

കൊച്ചി ∙ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതു മൂലം കടൽ ജലനിരപ്പ് ഉയരുന്നതു തീരദേശ ജനതയെയും ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്. മഞ്ഞുരുകൽ മൂലം കടൽ ജലനിരപ്പ് 8 മില്ലിമീറ്റർ വരെ ഉയർന്നുവെന്നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻഐഎഎസ്) ഡയറക്ടർ ഡോ. ശൈലേഷ് നായിക് പറഞ്ഞു. അന്റാർട്ടിക്ക ഉടമ്പടിയുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗത്തിൽ (അന്റാർട്ടിക്ക ട്രീറ്റി കൺസൽറ്റേറ്റീവ് മീറ്റിങ്– എടിസിഎം) ‘അന്റാർട്ടിക്കയും കാലാവസ്ഥാ വ്യതിയാനവും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

അന്തരീക്ഷത്തിലെ വ്യതിയാനം, ഓസോൺ പാളിയിലെ വിള്ളൽ, ഹരിതഗൃഹ വാതക പ്രവാഹം എന്നിവ കടൽ ജലോപരിതലത്തിലെ ചൂട് വർധിപ്പിച്ചു. ചൂട് കൂടിയതു മൂലം മഞ്ഞുരുകുന്നതു കൂടി. ജലോപരിതലത്തിലെ ചൂട് 2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നാൽ കടൽ ജലനിരപ്പ് അര മീറ്റർ വരെ ഉയരും. ആഗോള താപനവും കടൽ   ജലത്തിൽ അമ്ലാംശം കൂടുന്നതും സമുദ്ര ജൈവസമ്പത്തിനെയും ആവാസ വ്യവസ്ഥയെയും    ബാധിക്കും.

അന്റാർട്ടിക്കയിലെ ചെറുജീവികളിൽ 20% കുറവുണ്ടാകും. ചൂടു മൂലം പുറത്തുനിന്നുള്ള ജീവിയിനങ്ങളുടെ അധിനിവേശവും അന്റാർട്ടിക്കയിലുണ്ടാകും. സാങ്കേതികവിദ്യകൾ പുരോഗമിക്കുന്നതിനാൽ ഭാവിയിൽ വിഭവങ്ങളുടെ ആവശ്യം കൂടും. അതിനാൽ അന്റാർട്ടിക്കയിലെ‍ വിദൂര സ്ഥലങ്ങളിൽ എണ്ണ, വാതക, ധാതു പര്യവേക്ഷണത്തിനുള്ള ശ്രമങ്ങൾ വർധിക്കുമെന്നും ശൈലേഷ് നായിക് പറഞ്ഞു.

വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾ തുടങ്ങി

അന്റാർട്ടിക്ക ഉടമ്പടി സമ്മേളനത്തിലെ വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾ ആരംഭിച്ചു. ടൂറിസം പ്രവർത്തനങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ ഇതു നിയന്ത്രിക്കാനുള്ള നയങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി മാത്രമുള്ള വർക്കിങ് ഗ്രൂപ്പ് ചർച്ചയും ഇത്തവണത്തെ സമ്മേളനത്തിലുണ്ട്. ടൂറിസ്റ്റുകളുടെ എണ്ണം വർധിക്കുന്നത് അന്റാർട്ടിക്ക മേഖലയിൽ പ്ലാസ്റ്റിക് മാലിന്യവും അഴുക്കുജലവും എത്തിച്ചേരാനിടയാക്കുമെന്നാണ് ആശങ്ക. 2 വർക്കിങ് ഗ്രൂപ്പുകൾ കൂടി സമ്മേളനത്തിലുണ്ട്. വർക്കിങ് ഗ്രൂപ്പ് ചർച്ചകൾക്കൊടുവിൽ സമവായത്തിലെത്തിയ ശേഷം നയങ്ങൾക്ക് ഉടമ്പടി രാജ്യങ്ങൾ അംഗീകാരം നൽകും. 30നു സമ്മേളനം സമാപിക്കും.

English Summary:

Melting of ice in Antarctica could seriously affect coastal people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com