ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ് എൽസി പരീക്ഷയിൽ  മിനിമം മാർക്ക് നടപ്പാക്കാനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തിനെതിരെ കെഎസ്ടിഎയും എസ്എഫ്ഐയും ശാസ്ത്രസാഹിത്യ പരിഷത്തും എതിർപ്പ് ഉയർത്തിയ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ആ രീതിയിൽതന്നെ മുന്നോട്ടുപോകണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾക്കൊപ്പം കുറവുകൾ ചൂണ്ടിക്കാട്ടുമ്പോൾ വസ്തുതാപരമായി അംഗീകരിച്ച് എന്തു ചെയ്യാനാകുമെന്നു ഗൗരവമായി ആലോചിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അധ്യയന വർഷം നിലവിൽ വരുന്ന പുതിയ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. 

എസ്എസ്എൽസിക്ക് മിനിമം മാർക്ക് സമ്പ്രദായം നടപ്പാക്കുമ്പോൾ പിന്തള്ളപ്പെടുന്നത് പിന്നാക്ക വിഭാഗക്കാരായിരിക്കുമെന്നു വിദ്യാഭ്യാസ കോൺക്ലേവിൽ വാദിച്ച കെഎസ്ടിഎക്ക്, കണക്കുകൾ സഹിതം മന്ത്രി വി.ശിവൻകുട്ടി വീണ്ടും മറുപടി നൽകി.

‘അക്കാദമിക് നിലവാരം ഉയർത്തണമെന്നു പറയുമ്പോൾ അത് പിന്നാക്കക്കാരായ കുട്ടികളെ ബാധിക്കുമെന്നു പറയുന്നത് ശരിയല്ല. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ പട്ടികവർഗ വിദ്യാർഥികളുടെ വിജയശതമാനം 98.43 ആയിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ വിജയവും ഇതുപോലെയാണ്. ഏതെങ്കിലും കുട്ടിക്ക് മാർക്ക് കുറവുണ്ടെങ്കിൽ സേ പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് ചേരാനും അവസരമുണ്ട്’ – ചടങ്ങിൽ അധ്യക്ഷത വഹിച്ച  മന്ത്രി ചൂണ്ടിക്കാട്ടി.

English Summary:

Chief Minister Pinarayi vijayan supports minister Shivankutty for implement SSLC minimum marks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com