ADVERTISEMENT

കൊച്ചി ∙ അന്റാർട്ടിക്കയിലെ വിനോദ സഞ്ചാര പ്രവർത്തനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനായി ടൂറിസം മാർഗരേഖ തയാറാക്കാൻ കൊച്ചിയിൽ ചേർന്ന അന്റാർട്ടിക്ക ഉടമ്പടി കൂടിയാലോചനാ യോഗം (എടിസിഎം) തീരുമാനിച്ചു. 

അന്റാർട്ടിക്കയിലെ പരിസ്ഥിതിയെ ബാധിക്കുന്ന തരത്തിൽ ടൂറിസമുൾപ്പെടെയുള്ള കാര്യങ്ങൾ വ്യാപിക്കുന്ന സാഹചര്യത്തിലാണു നടപടി. ഘട്ടംഘട്ടമായി, 3 വർഷത്തിനുള്ളിലേ ടൂറിസം മാർഗരേഖ പൂർണമാകുകയുള്ളൂ. വിനോദ സഞ്ചാരികൾക്കു ടൂറിസ്റ്റ് പെർമിറ്റ് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ടൂറിസം മാർഗരേഖയുടെ ഭാഗമായി നടപ്പാക്കും. ടൂറിസം പ്രവർത്തനങ്ങളുടെ പേരിലുള്ള പരിസ്ഥിതി ആഘാതത്തിനു നഷ്ടപരിഹാരം ഈടാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ഉൾപ്പെടുത്തും.

അന്റാർട്ടിക്ക ഉടമ്പടിയിൽ കാനഡയ്ക്കും ബെലാറൂസിനും കൂടിയാലോചനാപദവി നൽകാനുള്ള നിർദേശത്തെ ഇന്ത്യ പിന്തുണച്ചെങ്കിലും ചർച്ചകളിൽ ഏകാഭിപ്രായമുണ്ടായില്ല. ഈ നിർദേശം അടുത്ത വർഷം ചേരുന്ന എടിസിഎം വീണ്ടും പരിഗണിക്കും. നിലവിൽ ഇന്ത്യയുൾപ്പെടെ 29 രാജ്യങ്ങൾക്കാണു കൂടിയാലോചനാപദവിയുള്ളത്. അന്റാർട്ടിക്കയിൽ പരിസ്ഥിതി പ്രോട്ടോക്കോൾ നടപ്പാക്കാൻ എടിസിഎമ്മിനൊപ്പം നടന്ന പരിസ്ഥിതി സംരക്ഷണ സമിതി യോഗം (സിഇപി) തീരുമാനിച്ചു.

വംശനാശഭീഷണി നേരിടുന്ന എംപറർ പെൻഗ്വിൻ ഇനത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കും. വൈദ്യുതി ആവശ്യത്തിനായി പുനരുപയോഗ ഊർജത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കും. അന്റാർട്ടിക്കയുടെ തനതായ ആവാസവ്യവസ്ഥ സംരക്ഷിക്കാനും പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കാനുമുള്ള കൂട്ടായ ശ്രമത്തിന്റെ വിജയമാണ് എടിസിഎമ്മിൽ കണ്ടതെന്നു കേന്ദ്ര ഭൗമശാസ്ത്ര സെക്രട്ടറിയും സമ്മേളനത്തിലെ ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ തലവനുമായിരുന്ന ഡോ. എം. രവിചന്ദ്രൻ പറഞ്ഞു.

അന്റാർട്ടിക്ക വൻകരയുടെ തെക്കു കിഴക്കേ അറ്റത്തുള്ള, 4.5 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ‘ഡേയ്ഞ്ചർ ഐലൻഡ്സ്’ എന്നറിയപ്പെടുന്ന ഒരു കൂട്ടം ദ്വീപുകളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കാൻ പരിസ്ഥിതി സംരക്ഷണ സമിതി തീരുമാനിച്ചു. വംശനാശ ഭീഷണി നേരിടുന്ന അഡെലീ പെൻഗ്വിനുകൾ വൻതോതിൽ അധിവസിക്കുന്ന പ്രദേശമാണിത്. 

English Summary:

Antarctic Treaty Consultative Conference (ATCM) has decided to develop tourism guidelines to regulate tourism activities in Antarctica

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com