ADVERTISEMENT

തൃശൂർ ∙ കാനഡയിൽനിന്നു കേരളത്തിലേക്കു കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്തു കോടികൾ തട്ടിച്ച ദമ്പതിമാരുടെ വലയിൽ വീണത് 350ലേറെ പ്രവാസി മലയാളികൾ. തട്ടിപ്പിനിരയായ വിവരം പുറത്തുപറയാൻ മുന്നിട്ടിറങ്ങിയ 341 പേരിൽ മാത്രം 2.62 കോടി രൂപ അപഹരിച്ചെന്നാണു കണക്ക്. ഡൽഹി, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളും വ്യാപകമായി തട്ടിപ്പിനിരയായിട്ടുണ്ടെങ്കിലും പരാതി ഉയർന്നു തുടങ്ങുന്നതേയുള്ളൂ. 

   വെളുത്തൂർ സ്വദേശിയായ ഭർത്താവിനും കൊല്ലം സ്വദേശിയായ ഭാര്യയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തിട്ടില്ല. മറ്റു ടിക്കറ്റ് ബുക്കിങ് ഏജൻസികളെക്കാൾ മൂന്നിലൊന്നു നിരക്കിൽ ടൊറന്റോയിൽനിന്നു കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു വിമാന ടിക്കറ്റ് ബുക്ക് ചെയ്തു നൽകുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചവരാണു ചതിക്കപ്പെട്ടത്.

മുന്തിയ വിമാന സർവീസുകളിൽ രണ്ടു കുട്ടികളും രണ്ടു മുതിർന്നവരും ഉൾപ്പെട്ട കുടുംബത്തിനു ശരാശരി 9 ലക്ഷം രൂപയോളം ഇരുവശത്തേക്കുമുള്ള യാത്രയ്ക്കു വേണ്ടിവരുമെന്നിരിക്കെ 3.30 ലക്ഷം രൂപയ്ക്കു യാത്ര ഒരുക്കി നൽകുമെന്നായിരുന്നു ദമ്പതികളുടെ വാഗ്ദാനം. ആദ്യം ഇവരെ സമീപിച്ച ഏതാനും പ്രവാസികൾക്കു ടിക്കറ്റ് ലഭിച്ചതോടെ കൂടുതൽ പേർ പണവുമായി ഇവരെ സമീപിച്ചു.  കാനഡയിലെ മലയാളികളുടെ സുഹൃത്തുക്കളായ ഇതര സംസ്ഥാനക്കാരും വിമാന ടിക്കറ്റിനു പണം നൽകി. 

എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റ് ലഭിക്കാതെ വന്നതോടെ ആളുകൾ തട്ടിപ്പു ദമ്പതിമാരെ വിളിക്കാൻ ശ്രമിച്ചു. പണം മടക്കിനൽകാമെന്നു പലരോടും പറഞ്ഞെങ്കിലും ഒന്നും സംഭവിച്ചില്ല. ആർക്കും പണം തിരികെ നൽകിയതുമില്ല. ദമ്പതിമാരിലൊരാളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറിയതിന്റെ ഡിജിറ്റൽ തെള‍ിവുകൾ സഹിതം പ്രവാസികൾ അതതു പൊലീസ് സ്റ്റേഷനുകൾക്കും ‍ഡിജിപിക്കും പരാതി നൽകി. 

English Summary:

Fraud by offering cheap air tickets from Canada to Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com