ADVERTISEMENT

ആലപ്പുഴ∙ വലിയ ചുടുകാടിനു സമീപം ആയുധവുമായി എത്തി ഹോട്ടലിലേക്കു ബൈക്ക് ഇടിച്ചു കയറ്റിയ ശേഷം കട അടിച്ചുതകർത്ത സംഭവത്തിൽ പൊലീസുകാരനെ കോടതി റിമാൻഡ് ചെയ്തു. ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ സിപിഒ വാടയ്ക്കൽ ദൈവമാതാ പള്ളിക്കു സമീപം കക്കിരിയിൽ വീട്ടിൽ കെ.എഫ്. ജോസഫിനെയാണ് ആലപ്പുഴ അഡീഷനൽ മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തത്.

വധശ്രമം, ആയുധവുമായി അതിക്രമിച്ചു കയറൽ, മർദനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണു സൗത്ത് പൊലീസ് കേസെടുത്തത്. വലിയ ചുടുകാട് മുസ്‌ലിം പള്ളിക്ക് എതിർവശത്തെ ആലുവ സ്വദേശികളായ 5 പേർ ചേർന്നു നടത്തുന്ന അഹ്‌ലൻ കുഴിമന്തി കടയിൽ നിന്നു  ഭക്ഷണം കഴിച്ച ശേഷം തന്റെ മകനു ഭക്ഷ്യവിഷബാധ ഉണ്ടായതായി ആരോപിച്ചു വെള്ളിയാഴ്ചയാണു ജോസഫ് കടയിലെത്തി അക്രമം നടത്തിയത്.

മദ്യലഹരിയിലായിരുന്ന ഇയാൾ തടയാനെത്തിയ ഉടമയെയും ജീവനക്കാരെയും വാക്കത്തി വീശി ആക്രമിക്കാൻ ശ്രമിച്ചു. ഹോട്ടലിൽ അര മണിക്കൂറോളം പരിഭ്രാന്തി പരത്തിയ ജോസഫിനെ പിന്നീട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ആറ് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കടയുടമകൾ പറഞ്ഞു.

ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ജോസഫിന്റെ കുടുംബം

ആലപ്പുഴ ∙ ഹോട്ടലിൽ നിന്നും കഴിച്ച കുഴിമന്തിയിൽ നിന്നും 12 വയസ്സുള്ള മകനു ഭക്ഷ്യവിഷബാധ ഉണ്ടായതായി അറസ്റ്റിലായ വാടയ്ക്കൽ കക്കിരിയിൽ വീട്ടിൽ കെ.എഫ് ജോസഫിന്റെ ഭാര്യ ആരോപിച്ചു. മൂന്നു ദിവസം മുൻപ് ഈ ഹോട്ടലിൽ നിന്നും ജോസഫ് വീട്ടിൽ പാഴ്സൽ വാങ്ങിക്കൊണ്ടു വന്നു. നാലു പേരും ഇതു കഴിച്ചു. എല്ലാവർക്കും അസ്വസ്ഥത തോന്നിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞതോടെ കുട്ടി ഛർദിക്കാൻ തുടങ്ങി.

തുടർന്നു പുന്നപ്ര സഹകരണ ആശുപത്രിയിലെത്തിച്ചു ഭക്ഷ്യ വിഷബാധ സ്ഥിരീകരിച്ച ശേഷം ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. ഒരു ദിവസം ആശുപത്രിയിൽ കിടന്നു. ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ ശേഷവും വീണ്ടും അസ്വസ്ഥതകൾ തുടങ്ങി. കുട്ടിക്ക് ഇപ്പോഴും പനി ഉള്ളതായും ഭാര്യ അറിയിച്ചു. 

ഹോട്ടൽ തകർത്തതിൽ പ്രതിഷേധം

കൊച്ചി ∙ പൊലീസ് ഉദ്യോഗസ്ഥൻ ആലപ്പുഴ വലിയ ചുടുകാടിനു സമീപമുള്ള ഹോട്ടൽ തകർത്തതിൽ പ്രതിഷേധവുമായി കേരള ഹോട്ടൽ ആൻ‍ഡ് റസ്റ്ററന്റ് അസോസിയേഷൻ. ഹോട്ടലുകളിൽ നിന്നു ഭക്ഷണം കഴിച്ചു ഭക്ഷ്യ വിഷബാധയുണ്ടായി എന്ന വ്യാജ പ്രചാരണം നടത്തി പണം തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്തു സജീവമാകുകയാണ്.

ആലപ്പുഴയിലും അത്തരത്തിൽ പണം തട്ടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ആക്രമണം അഴിച്ചുവിട്ടത്. അദ്ദേഹത്തെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു ശക്തമായ നടപടികൾ സ്വീകരിക്കണം. ലക്ഷങ്ങളുടെ നഷ്ടമാണു ഹോട്ടലുടമയ്ക്ക് ഉണ്ടായത്. തുക പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കണമെന്ന് അസോ. പ്രസിഡന്റ് ജി. ജയപാൽ, ജന. സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാൾ എന്നിവർ ആവശ്യപ്പെട്ടു.

പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

കോട്ടയം ∙ ആയുധവുമായി ബൈക്കിലെത്തി ആലപ്പുഴയിലെ ഹോട്ടലിലേക്ക് ബൈക്ക് ഓടിച്ചു കയറ്റുകയും കട അടിച്ചുതകർക്കുകയും ചെയ്ത ചങ്ങനാശേരി ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. സിപിഒ വാടയ്ക്കൽ ദൈവമാതാ പള്ളിക്കു സമീപം താമസിക്കുന്ന കെ.എഫ്.ജോസഫിനെയാണു ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് സസ്പെൻഡ് ചെയ്തത്.

English Summary:

Policeman remanded for attacking hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com