ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ യുപി, ഹൈസ്കൂൾ വിദ്യാർഥികൾക്ക് ഇനി തൊഴിൽ പഠനവും. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായാണ് വിവിധ തൊഴിൽ മേഖലകളും തൊഴിലവസരങ്ങളും പരിചയപ്പെടുത്തുകയും പ്രാഥമിക പരിശീലനം നൽകുകയും ചെയ്യുന്ന പഠനം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക പാഠപുസ്തകങ്ങൾ എസ്‌സിഇആർടി തയാറാക്കി. 5,7,9 ക്ലാസുകളിലെ പുസ്തകങ്ങൾ ഉടൻ സ്കൂളുകളിലെത്തും. 6,8,10 ക്ലാസുകളിലെ പുസ്തകങ്ങൾ അടുത്ത വർഷമാകും പുറത്തിറക്കുക. നിലവിൽ 10ാം ക്ലാസിനു ശേഷം വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ മാത്രമാണ് സ്കൂൾ തലത്തിൽ തൊഴിൽ പരിശീലനമുള്ളത്. 

പ്രവൃത്തി പരിചയത്തിനുള്ള ആഴ്ചയിലെ രണ്ടു പീരിയഡുകളാവും തൊഴിൽ പഠനത്തിനു വിനിയോഗിക്കുക. പ്രവൃത്തി പരിചയ അധ്യാപകർക്കാകും മുഖ്യ ചുമതല. ഈ അധ്യാപകരില്ലാത്ത സ്കൂളുകളിൽ മറ്റ് അധ്യാപകർ പഠിപ്പിക്കേണ്ടി വരും. തൊഴിൽ പഠനം പൊതു പരീക്ഷയുടെ ഭാഗമല്ലെങ്കിലും  പ്രായോഗിക വിലയിരുത്തൽ  ഉണ്ടാകും. ചെറിയ പ്രായത്തിൽ തന്നെ വിവിധ തൊഴിൽ മേഖലകളെക്കുറിച്ച് കുട്ടികളിൽ ധാരണ വളർത്താനും അഭിരുചിക്കനുസരിച്ച് തുടർ പഠനം തിരഞ്ഞെടുക്കാൻ പ്രാപ്തരാക്കാനുമാണു ലക്ഷ്യമിടുന്നതെന്ന് എൻസിഇആർടി ഡയറക്ടർ ഡോ.ആർ.കെ.ജയപ്രകാശ് പറഞ്ഞു. 

എൽപി ക്ലാസുകളിൽ പ്രത്യേക പുസ്തകമില്ലെങ്കിലും വീട്ടിലെ പ്രായോഗിക കാര്യങ്ങളിൽ കുട്ടികൾ ഇടപെടേണ്ടതെങ്ങനെയെന്നു പഠിപ്പിക്കുന്നുണ്ട്. യുപി തലത്തിൽ കൃഷിയും കരകൗശലവും മുതൽ മാധ്യമ–വിനോദ മേഖലകളും ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സും വരെയുള്ള മേഖലകൾ പരിചയപ്പെടുത്തുന്നുണ്ടെന്ന് എസ്‌സ്‌സിഇആർടി തൊഴിൽ ഉദ്ഗ്രഥന പഠന വിഭാഗം കോഓർഡിനേറ്ററായ ഡോ.രഞ്ജിത്ത് സുഭാഷ് വ്യക്തമാക്കി.

തൊഴിൽ അഭിരുചി വിദ്യാഭ്യാസമാണ് എട്ടാം ക്ലാസിൽ. 2 പുസ്തകങ്ങൾ വീതമുള്ള 9,10 ക്ലാസുകളിൽ 11 തൊഴിൽ മേഖലകളിൽ നിന്ന് താൽപര്യമുള്ള മേഖല തിരഞ്ഞെടുത്ത് പ്രാഥമിക പരിശീലനമുൾപ്പെടെ നേടാനും അവസരമൊരുക്കും. കേന്ദ്ര സർക്കാർ സഹായത്തോടെ സ്കൂളുകൾക്ക് അനുബന്ധമായി ആരംഭിക്കുന്ന സ്കിൽ സെന്ററുകളുടെ സഹായത്തോടെയാകും ഇത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 236 സ്കിൽ സെന്ററുകളാണ് അനുവദിച്ചത്. കൂടുതൽ സ്കിൽ സെന്ററുകൾക്കുള്ള അംഗീകാരം കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary:

Vocational studies for school students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com