ADVERTISEMENT

കൊച്ചി∙ മോട്ടർ വാഹന നിയമ ലംഘനത്തിനു നടപടിയെടുക്കുമ്പോൾ വ്ലോഗർമാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുണ്ടെങ്കിൽ അറിയിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ നോട്ടിസ് നൽകി നടപടിയെടുക്കുമെന്നു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് മുന്നറിയിപ്പു നൽകി. വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതും മറ്റും ചിത്രീകരിച്ചിട്ടുള്ള നിയമവിരുദ്ധ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ നിന്നു നീക്കാനാകുമോ എന്നു കേന്ദ്രസർക്കാരിനോട് ആരാഞ്ഞു.

യുട്യൂബർ സഞ്ജു ടെക്കി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കിയതുൾപ്പെടെ വിഷയങ്ങളാണു കോടതി പരിഗണിച്ചത്. വാഹനങ്ങളുടെ രൂപമാറ്റത്തിനും മറ്റു ചട്ടലംഘനങ്ങൾക്കും കർശന നടപടിയെടുക്കണമെന്നു 2022 മുതൽ പല ഉത്തരവുകൾ നൽകിയിട്ടും അധികൃതർ നടപടിയെടുക്കാൻ പരാജയപ്പെടുകയാണെന്നു കോടതി വിമർശിച്ചു. നിലവിലുള്ള ഉത്തരവുകൾ നടപ്പാക്കുകയാണു വേണ്ടതെന്നും പറഞ്ഞു. നടപടിയെടുക്കുമ്പോൾ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. സഞ്ജു ടെക്കിക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി മോട്ടർ വാഹന വകുപ്പ് നൽകിയ റിപ്പോർട്ട് പരിശോധിച്ചു തീരുമാനമറിയിക്കാമെന്നു കോടതി പറഞ്ഞു. 

ശബരിമല സീസണിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നു രൂപമാറ്റം നടത്തിയ വാഹനങ്ങൾ വരുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായി ഒട്ടേറെ ലൈറ്റുകൾ തെളിച്ച് വാഹനങ്ങൾ വനത്തിലൂടെ കടന്നു പോകുന്നുണ്ടെന്നും പറഞ്ഞു. കേസ് 13നു വീണ്ടും പരിഗണിക്കും.

English Summary:

High Court directed officials to inform if vloggers threatening while taking action against violation of Motor Vehicle Act

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com