ADVERTISEMENT

തിരുവനന്തപുരം∙ വൻതോൽവിക്കു പിന്നാലെ സിപിഎമ്മിലെ അസ്വാരസ്യങ്ങൾ പുറത്തേക്ക്. പാർട്ടിയുടെ സംഘടനാരീതി അനുസരിച്ച് ഉൾപ്പാർട്ടി ചർച്ചകളും പരിശോധനകളുമാണ് കൂടുതലായും നടക്കുന്നതെങ്കിലും തോൽവിയുടെ ആഴം ചിലയിടങ്ങളിൽ പരസ്യ ചർച്ചകൾക്കും കാരണമായി. പത്തനംതിട്ടയിൽ കിട്ടുമെന്ന വിചാരിച്ച 80,000 വോട്ട് കിട്ടിയില്ലെന്നു സ്ഥാനാർഥി ടി.എം.തോമസ് ഐസക് തുറന്നടിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രാജു ഏബ്രഹാമിന്റെ ചിത്രം ‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിന് നാട്ടിൽ തേടി നടപ്പൂ’ എന്ന കുറിപ്പുകൂടി ചേർത്ത്  പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗം അൻസാരി അസീസ് ഫെയ്സ്ബുക്കിൽ ഇട്ടതു  വിവാദമായി. ഇതു പിന്നീട് നീക്കം ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജു ഏബ്രഹാം സ്ഥാനാർഥിയാകുമെന്നു പലരും കരുതിയിരുന്നു.

 ആലപ്പുഴയിൽ പിന്നാക്ക, പട്ടികവിഭാഗ വോട്ടുകളിൽ ചോർച്ച ഉണ്ടായെന്നും പ്രതീക്ഷിച്ച  ന്യൂനപക്ഷ വോട്ടുകൾ കിട്ടിയില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ പ്രതികരിച്ചു. കായംകുളത്തു മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതിൽ പാർട്ടിക്കുള്ളിലെ വിഭാഗീയതയ്ക്കും പങ്കുണ്ടെന്ന ആക്ഷേപം ശക്തമാണ്. സിപിഎം വിഭാഗീയത രൂക്ഷമായ പത്തിയൂർ ഉൾപ്പെടെ കായംകുളം മണ്ഡലത്തിലെ നാലു പഞ്ചായത്തുകളിൽ എൻഡിഎ ഒന്നാമതെത്തി. എ.വിജയരാഘവൻ പരാജയപ്പെട്ട പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ഇടതുമുന്നണിയുടെ 40,000 വോട്ടുകൾ ചോർന്നതായി ജില്ലാ നേതൃത്വം തന്നെ സമ്മതിച്ചു. വിജയി വി.കെ.ശ്രീകണ്ഠന്റെ ഭൂരിപക്ഷവും സിപിഎമ്മിന്റെ വോട്ടു ചോർച്ചയുമാണു പാർട്ടി പരിശോധിക്കുന്നത്. 

ഇടുക്കിയിലെ എൽഡിഎഫ് ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ യുഡിഎഫ് സ്ഥാനാർഥി വൻ ലീഡ് നേടിയതിനു പിന്നാലെ സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ സർക്കാരിനെതിരെ ശക്തമായി രംഗത്തുവന്നു. മുൻമന്ത്രി എം.എം.മണിയുടെ മണ്ഡലത്തിൽ ഭൂരിപക്ഷം കുറഞ്ഞത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. മന്ത്രി റോഷി അഗസ്റ്റിന്റെ മണ്ഡലവും ജില്ലയിൽ കേരള കോൺഗ്രസ്(എം) സ്വാധീന കേന്ദ്രവുമായ ഇടുക്കിയിൽ 15000 വോട്ടിലേറെ ഭൂരിപക്ഷം യുഡിഎഫ് നേടിയത് സിപിഎം ക്യാംപുകളിൽ അതൃപ്തിക്ക് കാരണമായി. കോട്ടയത്ത് സിപിഎം വോട്ടുകൾ ലഭിച്ചില്ലെന്ന് കാട്ടി കേരള കോൺഗ്രസ് (എം) രംഗത്തെത്തി. സിപിഎം വോട്ടുകളിൽ ഒരു പങ്ക്  എൻഡിഎ സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്കു പോയെന്നാണ് വിലയിരുത്തൽ. 

English Summary:

Issues in CPM and LDF after big defeat in Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com