ADVERTISEMENT

ബാർ കോഴ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി എം.ബി.രാജേഷ് മനോരമയോട്

Q മദ്യനയത്തിൽ ആലോചന നടത്തിയിട്ടില്ലെന്നാണ് ആരോപണമുയർന്നപ്പോൾ പറഞ്ഞത്. എന്നാൽ, ഡ്രൈഡേ ഒഴിവാക്കുന്നതിനെപ്പറ്റി ഒരു യോഗത്തിൽ എക്സൈസ് വകുപ്പ് ശ്രദ്ധയിൽപെടുത്തിയെന്ന് ചീഫ് സെക്രട്ടറി പിന്നീടു പറഞ്ഞു. ടൂറിസം വകുപ്പ് വിളിച്ച യോഗത്തിലും ആവശ്യം ഉയർന്നല്ലോ?
A ബന്ധപ്പെട്ട കക്ഷികളുമായി എക്സൈസ് മന്ത്രി നടത്തുന്ന ചർച്ചയോടെയാണു നയരൂപീകരണം തുടങ്ങുന്നത്. 11നും 12നുമാണു പ്രാഥമിക യോഗം. ചീഫ് സെക്രട്ടറി വിളിച്ച യോഗം വരുമാന വർധനയ്ക്കുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനായിരുന്നു. അതിലെ നിർദേശങ്ങളിൽ ഒന്നുമാത്രമായിരുന്നു ഡ്രൈഡേ സംബന്ധിച്ചുള്ളത് എന്നാണറിവ്. എന്നാൽ, അങ്ങനെയൊരു നിർദേശം എന്റെ മുന്നിൽ വന്നിട്ടില്ല. എക്സൈസ് വകുപ്പ് അങ്ങനെ ആവശ്യപ്പെട്ടതായി ചീഫ് സെക്രട്ടറി പറഞ്ഞിട്ടുമില്ല.

Q ടൂറിസം വകുപ്പ് എക്സൈസ് വകുപ്പിനെ നിഴലിൽ നിർത്തിയോ?
A അടിസ്ഥാനരഹിതമായ ആക്ഷേപമാണത്. വകുപ്പുകൾക്ക് അഭിപ്രായങ്ങളും ശുപാർശകളും അറിയിക്കാം. എന്നാൽ, ഈ വർഷം ഔദ്യോഗികമായി ഒരു ശുപാർശയും ലഭിച്ചിട്ടില്ല. ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണു യോഗം ചർച്ച ചെയ്തതെന്നു ടൂറിസം ഡയറക്ടർ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ നിർദേശപ്രകാരമല്ല യോഗമെന്നു ടൂറിസം മന്ത്രിയും പറഞ്ഞു. ഡ്രൈഡേ ഒഴിവാക്കണമെന്നു ടൂറിസം മേഖലയിലുള്ളവർ നാളുകളായി ആവശ്യപ്പെടുന്നതാണ്.

Q ഡ്രൈഡേ ഒഴിവാക്കേണ്ടതാണോ?
A  മൈസ് ടൂറിസവുമായി ബന്ധപ്പെട്ട രാജ്യാന്തര സമ്മേളനങ്ങൾ പലതും ഒന്നാം തീയതിയിലെ ഡ്രൈഡേ മൂലം കേരളത്തിൽനിന്നു ഗോവയിലേക്കും ശ്രീലങ്കയിലേക്കും മാറിപ്പോകുന്നെന്നു പരാതിയുണ്ട്. ആ വരുമാനം നഷ്ടമാകുന്നുവെന്നും വാദമുണ്ട്. മദ്യനയ രൂപീകരണത്തിനായി ഇതെല്ലാം ചർച്ച ചെയ്യും. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ വർഷത്തിൽ ഒരു ദിവസമാണു ഡ്രൈഡേ.

Q ആരോപണത്തിനു പിന്നിൽ എന്തു ഗൂഢാലോചനയാണു സംശയിക്കുന്നത്?
A വിവാദത്തിനു 48 മണിക്കൂർ പോലും ആയുസ്സുണ്ടായില്ല. ആരോപണം വ്യക്തിപരമായ പ്രതിഛായ കളങ്കപ്പെടുത്താനാണെന്നു കരുതുന്നില്ല. സർക്കാരിനെ കളങ്കപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ്.

Q ഉമ്മൻചാണ്ടി സർക്കാർ പോകുമ്പോൾ 29 ബാറുകളേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 900 കടന്നു. ഇതു ബാറുകളെ സഹായിക്കുന്ന നടപടിയല്ലേ?
A  2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തുമ്പോൾ 29 ബാറുകളും 813 ബീയർ-വൈൻ പാർലറുകളുമടക്കം 842 മദ്യശാലകളുണ്ടായിരുന്നു. ബാറുടമകളുടെ സമ്മർദത്തിനു വഴങ്ങി യുഡിഎഫ് സർക്കാർ 5 വർഷത്തിനിടെ ഒരുലക്ഷം രൂപയുടെ ലൈസൻസ് ഫീസ് വർധന മാത്രമാണു വരുത്തിയത്. എൽഡിഎഫ് സർക്കാർ 2016 മുതൽ 12 ലക്ഷം രൂപയുടെ വർധന വരുത്തി. ഒറ്റയടിക്കുതന്നെ 5 ലക്ഷം കൂട്ടി. നികുതിപിരിവ് കർശനമാക്കി. 

ക്രമക്കേടിനു യുഡിഎഫിന്റെ കാലത്തു പിഴ മാത്രമാണുണ്ടായിരുന്നത്. ഇപ്പോൾ പിഴ ഇരട്ടിയിലധികമാണ്. ലൈസൻസും റദ്ദാക്കുന്നു. 2023 ജനുവരി മുതൽ 130 കേസെടുത്തു. 50 ലൈസൻസ് സസ്പെൻഡ് ചെയ്തു. രണ്ടെണ്ണം റദ്ദാക്കി. ഇതൊക്കെയാണോ സഹായം?

കേരളത്തിൽ മദ്യവിൽപനയും ഉപഭോഗവും കുറയുകയാണ്. 2012–13ൽ 244.33 ലക്ഷം കെയ്സ് വിദേശമദ്യം വിറ്റ സ്ഥാനത്തു 2022–23 ൽ 224.34 ലക്ഷം കെയ്സായി വിൽപന കുറഞ്ഞു. ഇക്കാലയളവിൽ മദ്യത്തിൽനിന്നുള്ള വരുമാനം 18.1 ശതമാനത്തിൽനിന്ന് 13.4 ശതമാനമായി കുറയുകയാണു ചെയ്തത്.

English Summary:

New liquor policy debate begin at june 11

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com