ADVERTISEMENT

തിരുവനന്തപുരം∙ തിരഞ്ഞെടുപ്പിലേറ്റ വൻതോൽവിക്കു പിന്നാലെ മുന്നണിയിൽ അസ്വാരസ്യം തലപൊക്കുന്നത് ഒഴിവാക്കണമെന്ന സിപിഎം തീരുമാനമാണ് രാജ്യസഭാ സീറ്റ് ത്യാഗത്തിനു പിന്നിൽ . ജനവിധിയുടെ സന്ദേശം പാർട്ടി ഉൾക്കൊള്ളുന്നതിന്റെ ആദ്യ സൂചനയുമാണിത്. 

എൽഡിഎഫിന് രണ്ടു രാജ്യസഭാ സീറ്റുകൾ ലഭിക്കുമ്പോൾ രണ്ടും വേണ്ടെന്നു വച്ച് അതു ഘടകകക്ഷികൾക്ക് സിപിഎം കൈമാറിയ ചരിത്രമില്ല. ലോക്സഭാ, രാജ്യസഭാ സീറ്റുകൾ നേടിയെടുക്കാനായി കലാപക്കൊടി ഉയർത്തേണ്ടി വന്നിട്ടുണ്ട്, മുൻപ് ഘടകകക്ഷികൾക്ക്. സിപിഎം വഴങ്ങാതെ വന്നപ്പോൾ 2009 ൽ എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദളും 2014 ൽ ആർഎസ്പിയും എൽഡിഎഫ് വിടുക തന്നെ ചെയ്തു. 

ഇരു പാർട്ടികൾക്കും അവർ മത്സരിച്ചിരുന്ന ലോക്സഭാ സീറ്റ് സിപിഎം നിഷേധിക്കുകയായിരുന്നു. 2000 ൽ കെ.ചന്ദ്രൻപിള്ളയെ സിപിഎം ഏകപക്ഷീയമായി രാജ്യസഭാ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിന്റെ പേരിൽ മുന്നണിയിൽ തന്നെ പൊട്ടിത്തെറിക്കു കാരണമാകാവുന്ന പടയൊരുക്കത്തിന് സിപിഐ സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവൻ ഇറങ്ങിയതോടെ സിപിഎമ്മിന് സീറ്റ് പങ്കിട്ട് വഴങ്ങേണ്ടിവന്നു.

ലോക്സഭയിൽ കേരളത്തിൽ നിന്ന് ഒറ്റ സീറ്റാണ് കിട്ടിയതെന്നിരിക്കെ, കയ്യിലുള്ള രാജ്യസഭാ സീറ്റിൽ ത്യാഗം വേണോയെന്ന ചോദ്യം പാർട്ടിയിൽ ഉയർന്നിരുന്നു. കേന്ദ്രനേതൃത്വവും ആദ്യ ഘട്ടത്തിൽ ആ നിലപാടിലായിരുന്നു. എന്നാൽ കേരള കോൺഗ്രസിനെ(എം) പിണക്കുന്നത് മുന്നണിയെത്തന്നെ ബാധിക്കാമെന്ന സംസ്ഥാന നേതൃത്വത്തിന്റെ വാദം തള്ളിക്കളയാനായില്ല. പാർട്ടി ചെയർമാൻ ജോസ് കെ.മാണിക്കു വേണ്ടിയാണ് കേരള കോൺഗ്രസ് (എം) സീറ്റ് ചോദിക്കുന്നത് എന്നതും സിപിഎം കണക്കിലെടുത്തു. 

ജോസിന് എൽഡിഎഫിന്റെ പദവികൾ ഇല്ലാതാകുന്ന സാഹചര്യം ഭാവിയിൽ അപകടം ചെയ്യുമെന്ന ചിന്ത കനത്തു. സിപിഎം നൽകിയ പരിഗണനയിലും പ്രാധാന്യത്തിലും കേരള കോൺഗ്രസ് (എം) ആഹ്ലാദത്തിലാണ്. യുഡിഎഫിൽ ആയിരിക്കെ പിണങ്ങി നിയമസഭയിൽ പ്രത്യേക ബ്ലോക്കായി മാറിയ കെ.എം.മാണിയെയും കൂട്ടരെയും തിരിച്ചുകൊണ്ടുവരാൻ വേണ്ടി 2018ൽ കോൺഗ്രസ് അവരുടെ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിനു (എം) കൈമാറിയിരുന്നു. ഇപ്പോൾ എൽഡിഎഫിൽ തന്നെ അവരെ ബന്ധിപ്പിച്ചു നിർത്താനായി സിപിഎമ്മും രാജ്യസഭാ സീറ്റ് ആ പാർട്ടിക്കു തന്നെ വിട്ടുകൊടുത്തിരിക്കുന്നു.

സീറ്റിനായി സമ്മർദം ചെലുത്തിയ ആർജെഡിയെയും തീർത്തും പിണക്കാൻ സിപിഎം തയാറായില്ല. തുടർച്ചയായി തങ്ങളെ തഴയുന്നതിനെതിരെ ആ പാർട്ടിയുടെ വർഗീസ് ജോർജ് ക്ഷോഭം കൊണ്ടപ്പോൾ മന്ത്രിസഭാംഗത്വവും ലോക്സഭാ സീറ്റും ഇല്ലാത്ത അർജെഡിയുടെ ആവശ്യം ന്യായമാണെന്നു മുഖ്യമന്ത്രി പ്രതികരിച്ചു. റൊട്ടേഷൻ വ്യവസ്ഥയ്ക്ക് മാനദണ്ഡം കൊണ്ടുവരാമെന്ന് ഉറപ്പു നൽകി. 

ഇനി ഒഴിവ് 2027ൽ

രാജ്യസഭയിൽ ഇനി ഒഴിവു വരുന്നത് 2027ൽ. അതായത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമേ ഇനി രാജ്യസഭാ തിരഞ്ഞെടുപ്പ് ഉള്ളൂ. പി.വി.അബ്ദുൽ വഹാബ് (മുസ്‌ലിം ലീഗ്), ഡോ.വി.ശിവദാസൻ, ജോൺ ബ്രിട്ടാസ് (സിപിഎം) എന്നിവർ 2027 ഏപ്രിലിൽ ഒഴിയും. ആ സമയത്ത് ഭരണപക്ഷം ആരാണോ അവർക്ക് രണ്ടു സീറ്റ് ലഭിക്കും. പ്രതിപക്ഷത്തിന് ഒരു സീറ്റും.

പ്രകാശ് ബാബുവിനായി മുല്ലക്കര; സുനീറിനായി ബിനോയ്

രാജ്യസഭാ സീറ്റ് ആർക്കു നൽകണമെന്നതു സംബന്ധിച്ച് സിപിഐ സംസ്ഥാന നിർവാഹകസമിതി യോഗത്തിൽ തർക്കം. മുൻമന്ത്രി കൂടിയായ മുല്ലക്കര രത്നാകരനാണ് പാർട്ടി മുൻ സംസ്ഥാന അസി. സെക്രട്ടറി കൂടിയായ പ്രകാശ് ബാബുവിന് അവസരം നൽകണമെന്ന നിർദേശം വച്ചത്. 

എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇതുവരെ പാർലമെന്ററി അവസരം കിട്ടാത്ത, ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുളള സുനീർ രാജ്യസഭയിലേക്കു പോകുന്നതാകും ഉചിതമെന്ന് ബിനോയ് വിശ്വം വാദിച്ചു. 

അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്ത അനുയായികളിലൊരാളായി അറിയപ്പെടുന്ന സുനീർ പൊന്നാനി സ്വദേശിയാണ്. ഹൗസിങ് ബോർഡ് ചെയർമാനും സിപിഐയുടെ മലപ്പുറം ജില്ലാ മുൻ സെക്രട്ടറിയുമാണ്. 

ഹാരിസ്:ലീഗിന്റെ ‘ഡൽഹി വക്കീൽ’

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, വി.കെ.ഫൈസൽ ബാബു, പ്രവാസി വ്യവസായി അൻവർ അമീൻ ചേലാട്ട് തുടങ്ങി പല പേരുകളും ചർച്ച ചെയ്ത ശേഷമാണ് മുസ്‌ലിം ലീഗ് ഹാരിസ് ബീരാനെ രാജ്യസഭാ സ്ഥാനാർഥിയാക്കിയത്. ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സുപ്രീം കോടതി അഭിഭാഷകനെന്നതും പാർട്ടിക്കു വേണ്ടി ത്യാഗം സഹിച്ച കുടുംബാംഗം എന്നതും ഹാരിസ് ബീരാനിലേക്കെത്താൻ കാരണമായെന്നു ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻപറഞ്ഞു.

മു‍സ്‍ലിം ലീഗ് ഭരണഘടനാ സമിതി അംഗം കൂടിയായ ഹാരിസ് ബീരാനാണു പൗരത്വ നിയമഭേദഗതി ഉൾപ്പെടെയുള്ള പാർട്ടി കേസുകൾ സുപ്രീം കോടതിയിൽ ഏകോപിപ്പിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തു വിദേശകാര്യ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ആലുവ സ്വദേശി. മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ വി.കെ.ബീരാന്റെ മകനാണ്.

English Summary:

Rajya Sabha Seat – Realization of Fatigue Behind CPM Sacrifices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com