ADVERTISEMENT

തിരുവനന്തപുരം ∙ പ്രവാസികൾ രാജ്യത്തേക്ക് അയയ്ക്കുന്ന പണത്തിന് അനുസരിച്ചുള്ള നന്ദി അവർക്കു തിരിച്ചു കൊടുക്കുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെല്ലാം തരത്തിൽ പ്രവാസികളെ പിഴിയാൻ പറ്റുമോ അതിനെല്ലാം ശ്രമിക്കുകയാണ്. പ്രവാസികൾ വന്നുപോകുന്ന ഘട്ടങ്ങളിൽ വിമാനക്കൂലി കൂട്ടുന്നത് അതിലൊന്നാണ്. പ്രവാസികളുടെ ജീവൽപ്രശ്നങ്ങൾ കേന്ദ്രസർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും ലോകകേരളസഭയുടെ നാലാം സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. 

2018ൽ പ്രവാസികൾ കേരളത്തിലേക്ക് അയച്ചത് 85,092 കോടി രൂപയാണെങ്കിൽ 2023ൽ ഇത് 2,16,893 കോടി രൂപയാണ്. 3 വർഷംകൊണ്ട് 155 ശതമാനമാണു വർധന. പ്രവാസികളിൽനിന്നു വരുന്ന പണത്തിന്റെ കാര്യത്തിൽ നമ്മൾ പണ്ടുമുതലേ മുൻപിലാണ്. എന്നാൽ അവരുടെ പ്രതിഭ ഉപയോഗപ്പെടുത്താൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളേ ആയിട്ടുള്ളൂ.

പ്രവാസികളുടെ ആശയങ്ങളും നിർദേശങ്ങളും അവരുടെ പ്രതിഭയും കേരളീയ സമൂഹത്തിൽ സ്വാംശീകരിക്കാനാണു ലോകകേരള സഭയ്ക്കു രൂപം നൽകിയത്. മൂന്നാം ലോകകേരള സഭയിലെ ഭൂരിഭാഗം നിർദേശങ്ങളിലും നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരള കുടിയേറ്റ സർവേ റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിദേശത്തെ തൊഴിൽ സാഹചര്യം കൂടുതൽ സുരക്ഷിതമാകേണ്ടതുണ്ടെന്ന് ഓർമിപ്പിക്കുന്നതാണു കുവൈത്ത് ദുരന്തമെന്ന് അധ്യക്ഷത വഹിച്ച സ്പീക്കർ എ.എൻ.ഷംസീർ പറ‍ഞ്ഞു.

ചീഫ് സെക്രട്ടറി ഡോ.വി.വേണു നാലാം സമ്മേളനത്തിന്റെ പ്രഖ്യാപനം നിർവഹിച്ചു. മന്ത്രി കെ.രാജൻ, നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ, ജോൺ ബ്രിട്ടാസ് എംപി, കെ.ടി.ജലീൽ എംഎൽഎ, ഗോകുലം ഗോപാലൻ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി.അബ്ദുൽഖാദർ, പ്രവാസി പ്രതിനിധികളായ എം.അനിരുദ്ധൻ, ജെ.കെ.മേനോൻ, ഡോ.ബാബു സ്റ്റീഫൻ, ഒ.വി.മുസ്തഫ, സി.കെ.റപ്പായി, കെ.ജി.സജീവ്, ജോവിറ്റ തോമസ് എന്നിവർ പ്രസംഗിച്ചു.

പ്രവാസികളുമായി ബന്ധപ്പെട്ട 8 വിഷയങ്ങളിലും 7 മേഖലകളിലും പ്രത്യേകം ചർച്ചകൾ നടന്നു. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മുഖ്യമന്ത്രിയും മന്ത്രിമാരും കൊച്ചിയിലായിരുന്നതിനാൽ, രാവിലെ തുടങ്ങേണ്ട സമ്മേളനം വൈകുന്നേരമാണു തുടങ്ങിയത്. ചർച്ച രാത്രി 11 വരെ നീണ്ടു. വിവിധ സെഷനുകൾക്കു മന്ത്രിമാരും എംഎൽഎമാരും നേതൃത്വം നൽകി. ചർച്ച ഇന്നും തുടരും. വൈകിട്ടു മുഖ്യമന്ത്രി ചർച്ചകൾക്കു മറുപടി നൽകും. തുടർന്നു സ്പീക്കർ എ.എൻ.ഷംസീർ സമാപന പ്രസംഗം നടത്തും.

English Summary:

Chief Minister inaugurated the fourth session of Lok Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com