ADVERTISEMENT

ന്യൂഡൽഹി/ തിരുവനന്തപുരം ∙ സിപിഎമ്മിനു കേരളത്തിലുണ്ടായ നിരാശാജനകമായ പരാജയത്തിന്റെ കാരണങ്ങൾ മനസ്സിലാക്കാനുള്ള ആഴത്തിലുള്ള ആത്മപരിശോധന ഏതു വിധത്തിൽ വേണമെന്ന് പാർ‍ട്ടി കേന്ദ്ര കമ്മിറ്റി (സിസി) തീരുമാനിക്കും. ഈ മാസം 28 മുതൽ 30 വരെ ഡൽഹിയിലാണ് സിസി ചേരുന്നത്. കഴിഞ്ഞ 9ന് ചേർന്ന പൊളിറ്റ് ബ്യൂറോയാണ് ആഴത്തിലുള്ള ആത്മപരിശോധന നിർദേശിച്ചത്. കോൺഗ്രസിന്റെ വോട്ടുകളാണു ബിജെപിക്കു കൂടുതലായി ലഭിച്ചത്, കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരുണ്ടാക്കാനുള്ള സാധ്യത കണക്കിലെടുത്ത് ജനം 2019 ലേതുപോലെ വോട്ട് ചെയ്തതാണ് എന്നിങ്ങനെ പരാജയത്തിന് പല വ്യാഖ്യാനങ്ങൾ കേരളത്തിലെ പിബി അംഗങ്ങൾ നൽകിയെന്നാണു സൂചന. അതിന്റെ മാത്രം അടിസ്ഥാനത്തിൽ തുടർനടപടി സാധിക്കില്ല. 

പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്നുള്ള പിഴവുകളെന്തെങ്കിലുംകൂടി പരാജയത്തിന് കാരണമായോയെന്നു വ്യക്തമാക്കപ്പെട്ടില്ല. അതിനാൽ, സംസ്ഥാനത്തു നടക്കുന്ന അവലോകനംകൂടി കേൾക്കാമെന്ന തീരുമാനത്തിലാണു ദേശീയ നേതൃത്വം. നാളെ തുടങ്ങുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും മറ്റും പങ്കെടുക്കും.  

സംസ്ഥാന സെക്രട്ടേറിയറ്റ് ‘പിണറായി ഫോറം’ ആയി മാറിയെന്നും അതിനാൽ തിരുത്തലിന് പിബി മുൻകയ്യെടുക്കണമെന്നും കേരളത്തിലെ ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. പിണറായി വിജയൻ തുടർഭരണം സാധ്യമാക്കിയതു കണക്കിലെടുത്ത് കേരളത്തിലെ കാര്യങ്ങളിൽ തീർത്തും തലയിടാതെ സുരക്ഷിത അകലം പാലിക്കുകയെന്നതാണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ രീതി. അതിൽ ഇനി മാറ്റമുണ്ടാകുമോയെന്നാണു വ്യക്തമാകേണ്ടത്. 

സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പിബിയിലെ പ്രധാനികളുടെ സാന്നിധ്യം തീരെക്കുറയുകയെന്ന സ്ഥിതി രൂപപ്പെട്ടിരുന്നു. എം.എ.ബേബിയും എ.വിജയരാഘവനും ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പിബി അംഗങ്ങൾ എന്ന നിലയിൽ പങ്കെടുക്കുന്നുണ്ടെങ്കിലും രണ്ടു പേരും പിണറായിക്കു മുന്നിൽ അശക്തരാണ്. നേരത്തേ കേരളത്തിൽ നിന്നു തന്നെയുള്ള എസ്ആർപി പങ്കെടുക്കുമ്പോഴുള്ള മൂല്യം പോലും സംസ്ഥാന കമ്മിറ്റി ഇരുവർക്കും നൽകാറില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. 

സംസ്ഥാനത്തെ ഭരണം മെച്ചപ്പെടുത്താനുള്ള യോഗങ്ങളിൽ പിബിയിലെ പ്രധാനികൾ പങ്കെടുക്കാതിരുന്നതും സുരക്ഷിത അകലസമീപനമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. യോഗങ്ങളിൽ സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. അതുൾക്കൊണ്ടുള്ള മാറ്റമെന്തെങ്കിലും മുഖ്യമന്ത്രിയുടെ നടപടികളിൽ പ്രതിഫലിച്ചില്ല. കോൺഗ്രസ് വിരുദ്ധതയിലും പൗരത്വനിയമഭേദഗതിയിലും ഊന്നിയുള്ള തിരഞ്ഞെടുപ്പു പ്രചാരണമെന്നതും പിണറായിയുടേതായിരുന്നു. ഫലത്തിൽ, ഭരണരീതിയും രാഷ്ട്രീയ ലൈനും തിരഞ്ഞെടുപ്പിൽ ദോഷമായി. എന്നാൽ, അത്തരമൊരു ഏറ്റുപറച്ചിൽ പിബിയിൽ ഉണ്ടായതുമില്ല. 

കേരള കോൺഗ്രസിന് സിപിഎമ്മിന്റെ രാജ്യസഭാ സീറ്റ് കൈമാറുന്നത് മുൻകൂട്ടി പിബിയിൽ ചർച്ച ചെയ്യാതിരുന്നതിൽ പിഴവില്ലെന്നു ചില നേതാക്കൾ പറഞ്ഞു. സീറ്റുകൾ എൽ‍ഡിഎഫിന്റേതായിരുന്നു; അത് ആർക്കൊക്കെയെന്ന് എൽഡിഎഫ് തീരുമാനിച്ചു. സീറ്റ് സിപിഎമ്മിനെങ്കിൽ ആരെ സ്ഥാനാർഥിയാക്കണമെന്ന് പിബി ചർച്ച ചെയ്യുമായിരുന്നുവെന്നും അവർ വിശദീകരിച്ചു.

English Summary:

CPM Central Committee meeting from 28th to 30th in Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com