ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസിൽ താഴേത്തട്ടു മുതലുള്ള സംഘടനാ പ്രശ്നങ്ങൾ പഠിക്കാൻ ക്ലസ്റ്ററുകൾ തിരിച്ച് കെപിസിസി. ജില്ലകളെ അഞ്ചു ക്ലസ്റ്ററുകളാക്കി തിരിച്ച് മുതിർന്ന നേതാക്കളെയും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരെയും ചുമതലയേൽപ്പിക്കും. സംഘടനാ പ്രശ്നങ്ങൾ പഠിച്ച് 20 ദിവസത്തിനകം കെപിസിസിക്കു റിപ്പോർട്ട് നൽകണം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘടനാ നടപടികളും അഴിച്ചുപണികളുമുണ്ടാകും. ഇന്നലെച്ചേർന്ന  കെപിസിസി നേതൃയോഗത്തിന്റേതാണു തീരുമാനം.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾക്കായി ജൂലൈ 15നും 16നും വയനാട്ടിൽ നേതൃ ക്യാംപ് സംഘടിപ്പിക്കും. എഐസിസി നേതാക്കൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റുമാർ,  രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ,  കെപിസിസി നിർവാഹക സമിതിയംഗങ്ങൾ, പോഷക സംഘടനകളുടെ പ്രസിഡന്റുമാർ എന്നിവർ പങ്കെടുക്കും. വാർഡ് വിഭജനത്തിനും അവലോകനത്തിനുമായി സംസ്ഥാന, ജില്ലാതല സമിതികൾക്കു രൂപം നൽകും. തൃശൂരിലെ പരാജയം അന്വേഷിക്കാൻ കെപിസിസി  ചുമതലപ്പെടുത്തിയ സമിതിയോട് ആലത്തൂർ മണ്ഡലത്തിലെ തോൽവിയും അന്വേഷിക്കാൻ നിർദേശിച്ചു. 

സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തദ്ദേശ സ്ഥാപനങ്ങളുടെ മുകളിൽ കെട്ടിവയ്ക്കുന്നതിനെതിരെ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും. രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് കെപിസിസി  ആവശ്യപ്പെട്ടു. വയനാട്  ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർഥിത്വം യോഗം സ്വാഗതം ചെയ്തു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ,  സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ എന്നിവരെ കെപിസിസി അഭിനന്ദിച്ചു. 

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, ദീപ ദാസ്മുൻഷി,  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രവർത്തക സമിതിയംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്,  തുടങ്ങിയവർ പ്രസംഗിച്ചു.

നെയ്യാറിലേത് ഇനി എഐസിസി നേതൃപരിശീലന കേന്ദ്രം

കെപിസിസിക്കു കീഴിൽ നെയ്യാറിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിനെ എഐസിസിയുടെ നേതൃപരിശീലന കേന്ദ്രമാക്കും. 300 പുതിയ മുറികൾ ഇവിടെ സജ്ജീകരിക്കും. ഇതിനാവശ്യമായ ഫണ്ട് എഐസിസി നൽകും. കിലയുടെ മുൻ ഡയറക്ടർ ഡോ.പി.പി.ബാലനെ കേന്ദ്രത്തിന്റെ ചുമതലയേൽപിക്കാനാണ് ഉദ്ദേശിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ഇന്നലെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമൊപ്പം കേന്ദ്രം സന്ദർശിച്ചു.

English Summary:

District wise clusters for Congress to study and correct organizational problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com