ADVERTISEMENT

കൊച്ചി ∙ വന്യജീവി ആക്രമണങ്ങളിൽ മരിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തുകയിൽ 40% കൊടുക്കുന്നത് സംസ്ഥാനമാണെന്ന് വനം വകുപ്പ്. എന്നാൽ 100% തുകയും കേന്ദ്ര ഫണ്ടാണെന്ന് കേന്ദ്രസർക്കാർ. നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ അവഗണിക്കുമ്പോഴാണ് നഷ്ടപരിഹാരം അനുവദിക്കുന്നതിലെ കള്ളക്കളി പുറത്തായത്.

വന്യമൃഗ ആക്രമണങ്ങളിൽ നാട്ടുകാരുടെ പ്രതിഷേധം തണുപ്പിക്കാൻ വലിയ തുക നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതും ശുപാർശ ചെയ്യുന്നതും പതിവാണ്. നഷ്ടപരിഹാരമായി വിതരണം ചെയ്യുന്നത് 10 ലക്ഷം രൂപയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഐഡിഡബ്ല്യുഎച്ച്, പ്രോജക്ട് എലിഫന്റ് എന്നിവയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന തുകയുടെ 60% കേന്ദ്ര വിഹിതമെന്നും 40% സംസ്ഥാന വിഹിതമെന്നുമാണു സംസ്ഥാന വനം വകുപ്പ് വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടി.

എന്നാൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സർക്കുലറിൽ പറയുന്നത്, നഷ്ടപരിഹാര തുകയായ 10 ലക്ഷം രൂപ പൂർണമായും കേന്ദ്ര സർക്കാർ വിഹിതമെന്നാണ്. മരിച്ചയാളുടെ അനന്തരാവകാശികൾക്ക് 10 ലക്ഷം രൂപയും സ്ഥിരമായ വൈകല്യം സംഭവിക്കുന്നവർക്ക് 2 ലക്ഷം രൂപയും ഗുരുതര പരുക്കിന് ചികിത്സാ ചെലവായി പരമാവധി 25000 രൂപ വരെയുമാണു കേന്ദ്രം നൽകുന്നത്. വിള, വസ്തു നാശത്തിനും നഷ്ടപരിഹാരം നൽകുന്നുണ്ട്.

മനുഷ്യ– വന്യ മൃഗ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര തുക കുടിശികയുണ്ടെന്നും മതിയായ രേഖകൾ നൽകാത്തതിനാലാണു കുടിശിക നൽകാത്തതെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. 635 അപേക്ഷകളിൽ 3.84 കോടി രൂപ ഇനിയും നഷ്ടപരിഹാരം നൽകാനുണ്ടെന്നും വനം വകുപ്പ് വ്യക്തമാക്കി.

10 ലക്ഷം രൂപ കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കുമ്പോൾ സംസ്ഥാന വിഹിതയമായ 40% കൂടി ചേർത്താൽ മരിച്ചവരുടെ അനന്തരാവകാശികൾക്കു 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവും. ബജറ്റിൽ 48.85 കോടി രൂപ സർക്കാർ ഇതിനായി വകയിരുത്തിയിട്ടുമുണ്ട്. 

കഴിഞ്ഞ വർഷം 29.8 കോടി രൂപയായിരുന്നു വകയിരുത്തൽ. പക്ഷേ, നഷ്ടപരിഹാരത്തുകയിൽ സർക്കാർ ഇതുവരെ വർധന വരുത്തിയില്ല. വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവർക്കു കർണാടക 15 ലക്ഷം രൂപയാണു നഷ്ടപരിഹാരം നൽകുന്നത്.

English Summary:

Wild animals attack: document that compensation belongs to the Centre; Kerala states that 40% is provided by the state

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com