ADVERTISEMENT

കൊച്ചി∙ സംസ്ഥാനത്തെ 6 സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനത്തിനു സേർച് കമ്മിറ്റി രൂപീകരിച്ച ചാൻസലറുടെ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്നു സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർവകലാശാല നിയമമോ യുജിസി ചട്ടമോ അനുസരിച്ചല്ലാതെ സ്വന്തം നിലയ്ക്കു കമ്മിറ്റി രൂപീകരിക്കാൻ ചാൻസലർ കൂടിയായ ഗവർണർക്ക് അധികാരമില്ലെന്ന് സർക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് വാദിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഇക്കണോമിക്സ് വിഭാഗം മുൻ മേധാവി ഡോ. മേരി ജോർജ് നൽകിയ ഹർജിയാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

6 സർവകലാശാലകളിൽ സേർച് കമ്മിറ്റി രൂപീകരിച്ചു വിജ്ഞാപനം ഇറക്കിയതായി ചാൻസലറുടെ അഭിഭാഷകൻ അറിയിച്ചപ്പോഴാണ് നടപടിയിൽ സർക്കാരിന് ആക്ഷേപമുണ്ടെന്നും ചോദ്യം ചെയ്യുമെന്നും എജി അറിയിച്ചത്. എന്നാൽ വിജ്ഞാപനം ചോദ്യം ചെയ്യുമ്പോൾ അതിനു മറുപടി നൽകാമെന്നും ഇപ്പോൾ നടപടിയുമായി മുന്നോട്ട് പോകുകയാണെന്നും ചാൻസലർക്കു വേണ്ടി അഡ്വ. പി.ശ്രീകുമാർ അറിയിച്ചു.

ശേഷിച്ച സർവകലാശാലകളിൽ കൂടി കമ്മിറ്റി രൂപീകരിച്ചു നടപടി വേഗത്തിലാക്കണമെന്നു ഹർജിഭാഗത്ത് അഡ്വ. ജോർജ് പൂന്തോട്ടം ആവശ്യപ്പെട്ടു. 5 ഇടങ്ങളിൽ കൂടി വൈകാതെ തന്നെ കമ്മിറ്റിയെ രൂപീകരിക്കുമെന്നു ചാൻസലറുടെ അഭിഭാഷകൻ മറുപടി നൽകി. ഹർജി 17നു പരിഗണിക്കാൻ മാറ്റി.

ചാൻസലർ കഴിഞ്ഞ ദിവസമാണു കേരള, എംജി, കാർഷിക, സാങ്കേതിക, ഫിഷറീസ്, മലയാളം സർവകലാശാലകളുടെ വി.സിമാരെ നിയമിക്കുന്നതിനുള്ള സേർച് കമ്മിറ്റിക്കു രൂപം നൽകിയത്. സേർച് കമ്മിറ്റിയിലേക്കു പ്രതിനിധികളെ നിയോഗിക്കാതെ സർവകലാശാലകൾ നടപടി വൈകിപ്പിക്കുകയാണെന്നു ഹർജിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു.

English Summary:

Search Committee: Government will challenge Governor's action in court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com