ADVERTISEMENT

തിരുവനന്തപുരം ∙ ഭരണ–പ്രതിപക്ഷ വ്യത്യാസമില്ലാതെ കൽപറ്റ നഗരസഭാ കൗൺസിലർമാർ ഒന്നാകെ ലോകായുക്തയുടെ കോർട്ട് ഹാളിലെത്തി ആസ്തിവിവരങ്ങൾ വെളിപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ച് ആറു മാസത്തിനകം ആസ്തി വിവരങ്ങൾ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ പാലിക്കാതിരുന്നതിനെ തുടർന്ന് നേരിട്ടെത്തി വിവരങ്ങൾ കൈമാറണമെന്ന ലോകായുക്തയുടെ നോട്ടിസിനെ തുടർന്നായിരുന്നു കൗൺസിലർമാരുടെ തിരുവനന്തപുരം യാത്ര. ആകെയുള്ള 28 കൗൺസിലർ‌മാരും 3000 രൂപ വീതം ശേഖരിച്ച് ബസ് വാടകയ്ക്കെടുത്താണ് എത്തിയത്. ചെയർമാൻ ടി.ജെ.ഐസക്കിന്റെ നേതൃത്വത്തിൽ 15 യുഡിഎഫ് കൗൺസിലർമാരും 13 എൽഡിഎഫ് അംഗങ്ങളുമാണു കൽപറ്റ നഗരസഭയിലുള്ളത്. 

ലീഗ് കൗൺസിലർ പി.അബ്ദുല്ലയ്ക്ക് ആദ്യമായി തിരുവനന്തപുരം കാണാനുള്ള അവസരമായിരുന്നു ലോകായുക്ത നോട്ടിസ്. 26 പേർ ഇതുവരെ നിയമസഭയ്ക്കുള്ളിൽ കയറിയിട്ടില്ലെന്നതിനാൽ ഇൗ വരവിൽ ടി.സിദ്ദീഖ് എംഎൽഎയുടെ സഹായത്തോടെ അതും നടന്നു. നിയമസഭാ കന്റീനിൽ നിന്ന് ഉച്ചഭക്ഷണവും എംഎൽഎയുടെ വക.  വിഴിഞ്ഞം തുറമുഖം കാണണമെന്നു ചിലർക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും അടുത്ത വരവിനാകാം എന്നു തീരുമാനിച്ചു. നഗരത്തിലൊരു ഷോപ്പിങ്ങും നടത്തി ശംഖുമുഖം ബീച്ചും കണ്ടായിരുന്നു മടക്കം. കോവിഡ് സമയമായിരുന്നതിനാൽ അതിന്റെ പ്രവർത്തനങ്ങളിൽ മുഴുകിയതിനാലാണ് ആസ്തിവിവരം കൊടുക്കാൻ കഴിയാത്തതെന്ന് അംഗങ്ങൾ വിശദീകരിച്ചു. 

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ബാലുശ്ശേരി പഞ്ചായത്തംഗങ്ങളും എത്തിയിരുന്നു. നാളെ എത്താൻ ബത്തേരി നഗരസഭാംഗങ്ങൾക്കും ലോകായുക്ത നോട്ടിസ് നൽകിയിട്ടുണ്ട്. 

ആസ്തിവിവരങ്ങൾ ആറ്

മാസത്തിനകം നൽകണം

തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചുവരുന്ന എല്ലാ അംഗങ്ങളും ആറുമാസത്തിനുള്ളിൽ  ആസ്തി വിവരങ്ങൾ ലോകായുക്തയ്ക്കു സമർപ്പിക്കണം. 5000 രൂപയ്ക്ക് മുകളിൽ വിലയുള്ള അടുക്കള സാധനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടെയാണു നൽകേണ്ടത്. ഓരോ രണ്ടു വർഷത്തിലും വീണ്ടും ആസ്തിവിവരം സമർപ്പിക്കണം. ഇല്ലെങ്കിൽ ലോകായുക്ത നോട്ടിസ് അയച്ച് വിളിച്ചു വരുത്തും. ഇതുവരെ 40 പഞ്ചായത്തുകളിലെ അംഗങ്ങളെ വിളിച്ചുവരുത്തി. രണ്ടു മാസത്തിനുള്ളിൽ 10 പഞ്ചായത്തുകളിൽ നിന്നു കൂടി അംഗങ്ങൾ എത്താൻ നോട്ടിസ് നൽകിയിട്ടുണ്ട്. തുടർച്ചയായി നോട്ടിസ് നൽകിയിട്ടും വിവരങ്ങൾ കൈമാറിയില്ലെങ്കിൽ അംഗത്വം റദ്ദാക്കാൻ ശുപാർശ നൽകാനുൾപ്പെടെ ലോകായുക്തയ്ക്ക് അധികാരമുണ്ട്.

English Summary:

Kalpatta municipal councilors came to inform about assets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com